തിരുവനന്തപുരം: ഒരു തരത്തിലുള്ള ദുഷ്‌പ്രവണതകൾക്കും ഇരയാവില്ലെന്ന നിർബന്ധം പൊലീസിനുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 376 റിക്രൂട്ട് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ എസ്.എ.പി ക്യാമ്പിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പൊലീസ് സംവിധാനം കേരളത്തിലാണ്. പിടിക്കപ്പെടില്ല, തെളിവുകളെല്ലാം നശിപ്പിച്ചെന്ന ബോദ്ധ്യത്തിൽ കുറ്റം ചെയ്ത കുറ്റവാളികളെ അതിവിഗദ്ധമായി പൊലീസ് പിടികൂടുന്നു. നാട്ടിലുള്ള കുറ്റവാളികളെ മാത്രമല്ല, നാടു വിട്ടവരെയും രാജ്യം വിട്ടവരെയുമൊക്കെ പിടികൂടി. രാജ്യത്ത് ഏറ്റവും നല്ല ക്രമസമാധാനമുള്ളത് കേരളത്തിലാണ്. സൈബർ കുറ്റങ്ങളിൽ നല്ല ഇടപെടലാണ് പൊലീസിന്റേത്. ആപത്ഘട്ടങ്ങളിൽ സഹായിയായും സംരക്ഷകനായും പൊലീസ് മാറുന്നുണ്ട്. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കുറ്റവാളികൾക്കെതിരേ ശക്തമായ നിലപാടെടുക്കണം.. ഉന്നത ബിരുദധാരികൾ പൊലീസിലെത്തുന്നത് സേനയുടെ മികവ് വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.എ.പി ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ 158, കെ.എ.പി ഒന്ന്, മൂന്ന് ബറ്റാലിയനുകളിലെ യഥാക്രമം 113, 105 പേരാണ് പരേഡിൽ പങ്കെടുത്തത്. പരിശീലന കാലയളവിൽ മികവു തെളിയിച്ചവർക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
എം.ബി.എക്കാരും
എൻജിനിയർമാരും
എസ്.എ.പിയിൽ പരിശീലനം നേടിയതിൽ പി.ജിക്കാർ-7, എം.ബി.എക്കാർ-2, ബിടെക്കുകാർ-23, ബിരുദധാരികൾ-78, ഡിപ്ലോമക്കാർ-10, പ്ലസ്ടു- ഐ.ടി.ഐക്കാർ- 38
ഒന്നാം സായുധബറ്റാലിയനിൽ പി.ജിക്കാർ-6, ബിരുദധാരികൾ- 61, ബിടെക്കുകാർ- 8, ഡിപ്ലോമക്കാർ-7, ഐ.ടിഐ- പ്ലസ്ടുക്കാർ- 32 .
മൂന്നാം സായുധ ബറ്റാലിയനിൽ പി.ജിക്കാർ-7, എം.ബി.എക്കാർ-3, സോഷ്യൽവർക്കിൽ പി.ജിയുള്ള ഒരാൾ, ബിരുദക്കാർ-46, ബിടെക്കുകാർ-14, ബി.ബി.എ- ബി.എഡുകാർ- 1വീതം, ഡിപ്ലോമക്കാർ-10, പ്ലസ്ടു- ഐ.ടി.ഐക്കാർ 21 .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |