കൊച്ചി: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കുറ്റപത്രം നൽകിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിനും മാദ്ധ്യമങ്ങൾക്കും നേരെ ക്ഷുഭിതനാകേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ പ്രേരിതമായല്ല എസ്.എഫ്.ഐ.ഒ കേസുണ്ടായത്. ആദായനികുതി വകുപ്പിന്റെ നിയമപരമായ ബോർഡിൽ മറ്റൊരു കേസിൽ പുറത്തുവന്ന വിവരങ്ങളാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടാകും. കേസിന്റെ ഗൗരവം നോക്കിയാണ് നോക്കിക്കാണേണ്ടത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു പറയാൻ തയ്യാറല്ല.
ആശ സമരത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച വിവരങ്ങളെല്ലാം തെറ്റാണ്. ആശമാരെ നിയമിച്ചതിനു ശേഷം കേന്ദ്രസർക്കാർ ഇൻസെന്റീവ് വർദ്ധിപ്പിച്ചില്ലെന്നതു ശരിയല്ല. 2019ൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനിയും വർദ്ധിപ്പിക്കണമെന്ന് യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു. സമരക്കാർ ഒത്തുതീർപ്പിന് തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതും തെറ്റാണ്. 21,000 രൂപയും റിട്ടയർമെന്റ് ആനുകൂല്യമായി അഞ്ചുലക്ഷം രൂപയും നൽകിയാലേ സമരത്തിൽ നിന്നു പിൻമാറൂവെന്ന് പറഞ്ഞെന്നത് തെറ്റാണ്. മൂവായിരം രൂപയെങ്കിലും ഓണറേറിയം വർദ്ധിപ്പിക്കണമെന്നും ചെറിയ തുകയെങ്കിലും റിട്ടയർമെന്റ് ആനുകൂല്യമായി നൽകണമെന്നും ഘട്ടംഘട്ടമായി വർദ്ധപ്പിക്കണമെന്നുമാണ് അവർ ചർച്ചയിൽ ആവശ്യപ്പെട്ടത്. 7000 രൂപ 10000 ആക്കാൻ പോലും സർക്കാർ തയാറല്ലെന്നത് നിഷേധാത്മക സമീപനമാണ്.
കോൺഗ്രസിൽ നേതൃമാറ്റം സംബന്ധിച്ച് ചർച്ച നടക്കുന്നില്ല. എ.ഐ.സി.സി യോഗത്തിന്റെ ഭാഗമായി പുന:സംഘടനകൾ കേരളത്തിലുമുണ്ടാകും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് സജ്ജമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ആരായാലും പിന്തുണയ്ക്കുമെന്ന് പി.വി അൻവർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |