പാലക്കാട്: എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. ആലങ്കാരിക പ്രയോഗമാണ് നടത്തിയതെന്നും തല ആകാശത്തുവച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി. കാലുകുത്താൻ അനുവദിക്കില്ല എന്നാണ് പറഞ്ഞത്. അതിനർഥം കാലുവെട്ടുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
'പാലക്കാട് നെെപുണ്യവികസന കേന്ദ്രം തറക്കല്ലിടൽ ചടങ്ങ് കോൺഗ്രസ് അലങ്കോലപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ചിട്ടും കോൺഗ്രസിനെതിരെ കേസെടുത്തിട്ടില്ല. അതിക്രമം നടത്തിയ രാഹുലിനെതിരെ കേസെടുത്തില്ല. പൊലീസിന്റെ തല തല്ലിപൊളിച്ചയാളെ എംഎൽഎ രക്ഷപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ല. എംഎൽഎക്കെതിരെ കൊലവിളി നടത്തിയിട്ടില്ല. പാലക്കാട് വന്നാൽ കാൽ വെട്ടുമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ ഒരു വീഡിയോ കാണിച്ചു തരാമോ? എംഎൽഎ ഇരവാദം നടത്തുകയാണ്.
ഇല്ലാത്ത കാര്യം പറഞ്ഞ എംഎൽഎ മാപ്പ് പറയണം. ബിജെപിയെ പൊലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഞങ്ങൾ പോകുന്നുണ്ട്. ഇവിടെ സമാധാന അന്തരീക്ഷം തകർത്തത് കോൺഗ്രസുകാരാണ്. കൊലക്കേസ് പ്രതിയെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല.പിണറായി വിജയൻ കൊലക്കേസ് പ്രതിയായിരുന്നു. ആരോപണം ഉന്നയിച്ച സന്ദീപിനെതിരെ കൂടുതൽ പറയുന്നില്ല. സന്ദീപ് പാർട്ടി വിട്ടില്ലെങ്കിൽ മറ്റ് ചില കാര്യങ്ങൾ പുറത്താകുമായിരുന്നു. തൃശൂർ ടൗണിൽ കൂടി ഓടിയത് എന്തിനെന്ന് ഒന്ന് അന്വേഷിക്കാവുന്നതാണ്'- പ്രശാന്ത് ശിവൻ വ്യക്തമാക്കി.
അതേസമയം, പാലക്കാട് നഗരസഭയിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിട്ടതിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. വിവാദം രൂക്ഷമായതോടെ പാലക്കാട് ജില്ലാ പൊലീസ് മേധാവി ബിജെപി, കോൺഗ്രസ് ഉൾപ്പടെയുളള രാഷ്ട്രീയ പാർട്ടികളെ സമവായ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ ബിജെപിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും അറിയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |