കൊച്ചി: സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് നടൻ ഷെെൻ ടോം ചാക്കോയുടെ കുടുംബം. 10 വർഷമായി ഷെെനിനെ വേട്ടയാടുന്നുവെന്നും വിൻസിയും കുടുംബവുമായി ചെറുപ്പം മുതലെ ബന്ധമുണ്ടെന്നും കുടുംബം വ്യക്തമാക്കി. ഷെെൻ ടോം ചാക്കോയുടെ മാതാപിതാക്കളാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
'10 വർഷമായി ഷെെനിനെ വേട്ടയാടുന്നു. ആദ്യം ഒരു ലഹരി കേസ് വന്നു. അതിന് തെളിവില്ലായിരുന്നു. അതിനുശേഷമാണ് വീണ്ടും ഇത്തരം വേട്ടയാടലുകൾ ഷെെൻ നേരിടുന്നത്. നടി വിൻസിയും കുടുംബവുമായി വർഷങ്ങളോളമുള്ള അടുപ്പം ഉണ്ട്. രണ്ടുകുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. നാല് മാസം മുൻപാണ് ഇരുവരും ലൊക്കേഷനിൽ ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. പിന്നീടാണ് ഇങ്ങനെ ഒരു പരാതി പറയുന്നത്. അത് എന്താണെന്ന് അറിയില്ല. ഷെെൻ ഇന്നലെ വീട്ടിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വന്നില്ല. ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല',- കുടുംബം വ്യക്തമാക്കി.
അതേസമയം, വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലുകളിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാദ്ധ്യമായ അന്വേഷണം നടത്തുമെന്ന് എക്സെെസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും ഇത്തരത്തിൽ ലഭിക്കുന്ന ഒരോ വിവരവും വളരെ ഗൗരവത്തോടെയാണ് എക്സെെസ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
'ഇപ്പോൾ ആരോപണ വിധേയനായ നടനെതിരെ നേരത്തെ സമാനമായ കേസ് ഉണ്ടാവുകയും അതിൽ അദ്ദേഹത്തെ വെറുതേ വിടുകയും ചെയ്ത സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിരുന്നതായി കോടതി തന്നെ ചൂണ്ടിക്കാട്ടുകയും ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ കേസ് യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. അതിൽ എൽഡിഎഫ് സർക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല. അതേപ്പറ്റിയുള്ള വിവരങ്ങൾ നിയമസഭയിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്'- മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |