തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിംഗ് മേയ് രണ്ടിന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിന് സമർപ്പിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തുറമുഖ അധികൃതർക്ക് ലഭിച്ചു. രാജ്യത്തിന്റെ ആദ്യ ട്രാൻസ്‌ഷിപ്പ്‌മെന്റ് കണ്ടെയ്‌നർ തുറമുഖമായാണ് വിഴിഞ്ഞം കമ്മിഷനിംഗ് ചെയ്യുന്നത്.
തുറമുഖ കമ്മിഷനിംഗിന് ഇനി കേന്ദ്രാനുമതികളൊന്നും നേടേണ്ടതില്ല. ലോകത്തെ വമ്പൻ കപ്പലുകളെല്ലാം വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. അതിനാൽ സാങ്കേതിക പരിശോധനകളൊന്നും കൂടാതെ കമ്മിഷൻ ചെയ്യാനാവും. കമ്മിഷൻ ചെയ്തശേഷമേ 817.8 കോടിയുടെ കേന്ദ്ര വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുകയുള്ളുൂ. കമ്മിഷൻ ചെയ്ത് പത്ത് വർഷത്തിനുശേഷം സംസ്ഥാനത്തിന് വരുമാനം ലഭിച്ചുതുടങ്ങും.
തുറമുഖത്തിന്റെ തുടർഘട്ടങ്ങളുടെ നിർമ്മാണത്തിന് കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നത് കടൽ നികത്തിയായിരിക്കും. കണ്ടെയ്‌നർ ടെർമിനൽ 1,200 മീറ്റർ കൂടി ദീർഘിപ്പിച്ച് 2000 മീറ്ററാക്കും. 30 ലക്ഷം കണ്ടെയ്നർ വരെ വാർഷിക ശേഷിയുള്ള കണ്ടെയ്‌നർ യാർഡ് നിർമ്മിക്കാൻ ആവശ്യമായ 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രഡ്ജിംഗിലൂടെ കടൽ നികത്തി കണ്ടെത്തുക. ആദ്യഘട്ടത്തിൽ 63 ഹെക്ടർ ഭൂമിക്കായി കടൽ നികത്തിയിരുന്നു. 7700 കോടി ചെലവുള്ള ആദ്യഘട്ടത്തിൽ 4600 കോടി സംസ്ഥാനമാണ് മുടക്കിയത്. പുലിമുട്ടിന് 1350 കോടിയും സർക്കാർ നൽകിയിരുന്നു. ചരക്കുനീക്കത്തിനുള്ള റെയിൽപ്പാതയ്ക്ക് 1482.92 കോടിയും ചെലവാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |