പാലക്കാട് മങ്കരയിൽ ജനിച്ച്, ധീരമായ പോരാട്ടങ്ങളിലൂടെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ ചരിത്ര പുരുഷനായി മാറിയ സർ ചേറ്റൂർ ശങ്കരൻ നായർ (1857-1934) എന്ന ധീരദേശാഭിമാനിയുടെ വേർപാടിന് നാളെ 91 വയസ്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (1897) അദ്ധ്യക്ഷനായിരുന്ന ഏക മലയാളിയാണ് സർ ചേറ്റൂർ ശങ്കരൻ നായർ. ഹരിയാനയിലെ യമുനാ നഗറിൽ നടന്ന പൊതു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചരിത്രപുരുഷനെക്കുറിച്ച് അടുത്ത ദിവസം രാജ്യത്തെ ഓർമ്മിപ്പിച്ചിരുന്നു. ദേശസ്‌നേഹിയും രാഷ്ട്രതന്ത്രജ്ഞനും അഭിഭാഷകനും കൂടിയായിരുന്ന ചേറ്റൂർ ശങ്കരൻ നായരെക്കുറിച്ച് പഠിക്കണമെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ ഉദ്‌ബോധിപ്പിച്ചത്.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് നരേന്ദ്രമോദി ചേറ്റൂരിനെ അനുസ്മരിച്ചത്. അദ്ദേഹം പറഞ്ഞു: ''ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന് 106 വർഷങ്ങൾ പിന്നിട്ടെങ്കിലും അന്ന് ജീവൻ നഷ്ടപ്പെട്ടവരെ നമ്മൾ ഇപ്പോഴും സ്മരിക്കുന്നു. സർ ചേറ്റൂർ ശങ്കരൻ നായർ എന്ന പേര് നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകില്ല, സംഭവം നടന്നത് പഞ്ചാബിലാണെങ്കിലും, ജാലിയൻവാലാബാഗ് കൂട്ടക്കൊല കേസ് അദ്ദേഹം വ്യക്തിപരമായി ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളക്കിമറിച്ച് അദ്ദേഹം പോരാടി. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ശങ്കരൻനായർ കോടതിയിലെത്തിച്ച് അവരിൽ കുറ്റം ചുമത്തി...""
''പഞ്ചാബിൽ നടന്ന ഒരു കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഭരണത്തിനെതിരെ കേരളത്തിൽ നിന്നുള്ള ഒരാൾ എങ്ങനെ നിലകൊണ്ടു? ഇതാണ് നമ്മുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ യഥാർത്ഥ ചൈതന്യം. ഇന്നും, വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ യാത്രയിൽ അതേ ചൈതന്യം ഒരു വലിയ ശക്തിയാണ്. കേരളത്തിലെ സി.ശങ്കരൻ നായരുടെ സംഭാവനയെക്കുറിച്ച് നമ്മൾ പഠിക്കണം. പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ഒരോ കുട്ടിയും അദ്ദേഹത്തെക്കുറിച്ച് അറിയണം.""
കോൺഗ്രസ് അദ്ധ്യക്ഷൻ
1897- ൽ അമരാവതിയിലെ 13-ാമത് കോൺഗ്രസ് സമ്മേളനത്തിലാണ് ചേറ്റൂർ ശങ്കരൻ നായർ അഖിലേന്ത്യാ കോൺഗ്രസ് പ്രസിഡന്റ് ആയത്. പിന്നീട് അദ്ദേഹം മദ്രാസിൽ അഡ്വക്കേറ്റ് ജനറലും മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായി.
വൈസ്രോയി നിയോഗിച്ച യൂണിവേഴ്സിറ്റി കമ്മിഷന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.1916-ൽ സർ പദവി ലഭിച്ചതോടെ സർ ചേറ്റൂർ ശങ്കരൻ നായരായി മാറി. വൈസ്രീഗൽ കൗൺസിലിൽ, വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അംഗമായി അദ്ദേഹം നിയമിക്കപ്പെട്ടു. എന്നാൽ 1919-ൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം രാജിവച്ചു.
കടൽ കടന്ന
പോരാട്ടം
പഞ്ചാബ് ഗവർണർ ആയിരുന്ന മൈക്കേൽ ഓ ഡയർ ആണ് ആ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്നായിരുന്നു ചേറ്റൂർ ശങ്കരൻ നായരുടെ പരസ്യ നിലപാട്, തനിക്ക് ബ്രിട്ടനിൽ മാനനഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച്, ഡയർ ചേറ്റൂരിനെതിരെ ഇംഗ്ലണ്ടിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു. അഭിഭാഷകനായ ചേറ്റൂർ ശങ്കരൻ നായർ നടത്തിയ ദിവസങ്ങൾ നീണ്ട വാദം, ബ്രിട്ടീഷ് ഭരണകൂടത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കാൻ പോന്നതായിരുന്നു. ഒന്നിനെതിരെ പതിനൊന്നു ജഡ്ജിമാരുടെ തീർപ്പോടെ കേസ് ചേറ്റൂരിന് എതിരായി വിധിക്കപ്പെട്ടു. 2500 പൗണ്ട് പിഴ ശിക്ഷയും! മാപ്പു പറഞ്ഞാൽ പിഴയൊടുക്കേണ്ട എന്ന ഉപാധി അദ്ദേഹം നിരസിച്ചു. വിധി അദ്ദേഹത്തിന് എതിരായെങ്കിലും, ഇന്ത്യൻ ജനതയ്ക്ക് ബ്രിട്ടീഷ് നിലപാടുകളിലെ ഇന്ത്യാ വിരുദ്ധത തിരിച്ചറിയാൻ ഈ സംഭവം സഹായിച്ചു. ബ്രിട്ടീഷ് ഭരണഘടനയ്ക്ക് വിധേയനായ ഒരു ദേശീയവാദി ആയിരുന്നു ജസ്റ്റിസ് ശങ്കരൻ നായർ. അമിത ദേശീയത ആപത്താണെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്ന അദ്ദേഹം, മഹാത്മാ ഗാന്ധിയുടെ നിസഹകരണ പ്രസ്ഥാനത്തോടു പോലും വിയോജിപ്പ് പ്രകടിപ്പിക്കാൻ മടി കാണിച്ചിരുന്നില്ല.
മുപ്പതാം വയസിനു മുമ്പേ മദ്രാസ് ഹൈക്കോടതിയിൽ വക്കീലായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം, പിന്നീട് ഏറെക്കാലം അവിടെ ജഡ്ജിയുമായി. ദേശീയ പ്രസ്ഥാനങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലയിൽ ബഹുഭാര്യാത്വം, ശൈശവ വിവാഹം, ജാതി വ്യവസ്ഥ തുടങ്ങിയ ഇന്ത്യൻ സമൂഹത്തിലെ ജീർണതകൾക്കെതിരെ നിലകൊണ്ടു. വൈവാഹിക നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും, വിദ്യാഭ്യാസ നയങ്ങൾ ആവിഷ്‌കരിക്കുന്നതിലും, സമൂഹത്തിൽ ശാസ്ത്രചിന്ത വളർത്തുന്നതിലും വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിൽ അംഗമെന്ന നിലയിൽ ചേറ്റൂർ യത്നിച്ചു.
കോൺഗ്രസും മറ്റു സംഘടനകളും ബഹിഷ്‌കരിച്ച സൈമൺ കമ്മിഷനിൽ ഇന്ത്യൻ വാദങ്ങൾ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 1934- ൽ ചേറ്റൂരിന്റെ മരണശേഷം സൈമൺ കമ്മിഷൻ പുറത്തിറക്കിയ 'ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് 1935" ആണ് ഭരണപരമായ പലകാര്യങ്ങളിലും നമ്മുടെ ഭരണഘടനയുടെ മൂലരൂപം.
ഒരു മഹാരാജ്യത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുമാറ് ഇടപെടലുകൾ നടത്തിയ ഈ മലയാളിയുടെ അന്ത്യവിശ്രമം നിളാതീരത്തു തന്നെയാണ്. 1919-ൽ ചേറ്റൂർ ശങ്കരൻ നായരുടെ സൗകര്യത്തിനായി ബ്രിട്ടീഷുകാർ പണിതു നൽകിയ മങ്കര റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത്!
സ്ക്രീനിൽ ചേറ്റൂർ ആയി അക്ഷയ്
ഇംഗ്ലണ്ടിൽ ഡയറിന് എതിരെ ചേറ്റൂർ നടത്തിയ നിയമ പോരാട്ടത്തിന്റെ കഥ പറയുന്ന 'കേസരി- ചാപ്റ്റർ 2" എന്ന ബോളിവുഡ് സിനിമ ഇപ്പോൾ കേരളത്തിലടക്കം ഇന്ത്യൻ സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ് കുമാർ നായക വേഷത്തിലെത്തുന്ന ചിത്രം, ജാലിയൻവാലാബാഗ് കൂട്ടകൊലയുടെ നൂറ്റിയാറാം വർഷത്തിലാണ് സിനിമയാകുന്നത്. ചേറ്റൂരിന്റെ പേരക്കുട്ടികൾ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥ.
മങ്കര റെയിൽവെ സ്റ്റേഷനു സമീപം, ഭാരതപ്പുഴയുടെ തീരത്ത് വയൽവരമ്പിലൂടെ നടന്നു ചെന്നാൽ കാണുന്ന വലിയ അത്തിമരവും ആൽമരവും തണലാക്കിയാണ് ചേറ്റൂരിന്റെ സ്മൃതി കുടീരം. കരിമ്പനകൾ കാവൽ നിൽക്കുന്ന പ്രകൃതിയിൽ, അത്തിമരച്ചോട്ടിൽ പ്രൗഢമായൊരു ശവകുടീരം. മലയാളി മറക്കുമ്പോഴും അവിടെ ആ മഹാസമാധിയിൽ കാലത്തിന് മായ്ച്ചുകളയാനാവാതെ ആ മഹാനാമം- സർ ചേറ്റൂർ ശങ്കരൻ നായർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |