SignIn
Kerala Kaumudi Online
Saturday, 05 July 2025 2.49 PM IST

അഴിമതിക്കേസുകൾ അങ്ങിനെയാണ്, നീണ്ടു പോകുന്തോറും ജനങ്ങളത് മറക്കുന്നു,​ ടൈറ്റാനിയം കേസ് ചൂണ്ടിക്കാട്ടി വി.എസ് അച്യുതാനന്ദൻ

Increase Font Size Decrease Font Size Print Page
titanium-scan

തിരുവനന്തപുരം: ടൈറ്റാനിയം കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി രാഷ്ട്രീയ പ്രവർത്തകർ അധികാര ദുർവിനിയോഗം നടത്തയെന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. കേസിൽ അന്ന് ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന് ആരാപിക്കപ്പെട്ടിരുന്നു. എന്നാൽ രാഷ്ട്രീയക്കാരെ മുഴുവൻ ഒഴിവാക്കിയാണ് വിജിലൻസ് റിപ്പോർട്ട് വന്നത്. തുടർന്ന് കോടതി റിപ്പോർട്ട് തള്ളുകയും രാഷ്ട്രീയക്കാരെക്കൂടി ഉൾപ്പെടുത്തി അന്വേഷണം നടത്താൻ ആവശ്യപ്പെട്ടെന്നും വി.എസ് ഫേസ്ബുക്കിൽ കുറിച്ചു.

കേസിൽ ഉമ്മൻചാണ്ടിയുടെ മാത്രമല്ല, ഇബ്രാഹിം കുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരുടെ പങ്കും വെളിപ്പെട്ടു. കോടതികളിൽനിന്ന് തുടർച്ചയായി തിരിച്ചടി നേരിട്ടിട്ടും വിജിലൻസിന് കാര്യമായി ഒന്നും ചെയ്യാനായില്ല. തുടർന്ന് സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടും സി.ബി.ഐ കേസ് ഏറ്റെടുത്തില്ല. ഇപ്പോൾ വിജിലൻസ് തന്നെ കേസ് സി.ബി.ഐക്ക് വിടുന്നതാവും നല്ലത് എന്ന ശുപാർശ നൽകിയ പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്. അഴിമതിക്കേസുകളുടെ കാര്യം അങ്ങനെയാണെന്നു വർഷങ്ങളോളം നീണ്ടുപോവുകയും ജനങ്ങളത് മറക്കുകയും ചെയ്യുന്ന ഘട്ടത്തിലാവും കേസിൽ നിർണായകമായ വഴിത്തിരിവുണ്ടാവുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അഴിമതി നടത്തുകയും അതില്‍നിന്ന് രക്ഷപ്പെടാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തതിന്‍റെ ഉത്തമോദാഹരണമാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം കേസ്. അഴിമതിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന് അന്നേ ആരോപണമുയര്‍ന്നതാണ്. അതേത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം വരുന്നത്. രാഷ്ട്രീയക്കാരെ മുഴുവന്‍ ഒഴിവാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളുകയും രാഷ്ട്രീയക്കാരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി റദ്ദ് ചെയ്യുകയും സുപ്രീംകോടതിയുടെ മോണിറ്ററിങ്ങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും ഹൈക്കോടതിയുടെ അനുമതിയോടെയും 85 കോടി രൂപയുടെ പദ്ധതി രൂപപ്പെടുത്തുകയുമായിരുന്നു.

അഴിമതിക്ക് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത കമ്പനിയിലെ 256 കോടി രൂപയുടെ ഭീമന്‍ മാലിന്യ നിവാരണ പദ്ധതി നടപ്പിലാക്കാന്‍ ഉമ്മന്‍ചാണ്ടി മുന്‍കയ്യെടുത്ത് സുപ്രീംകോടതി മോണിറ്ററിങ്ങ് കമ്മിറ്റിക്ക് എഴുതിയ കത്തുകള്‍ പുറത്തുവന്നു. മന്ത്രിസഭയോ മലിനീകരണ നിയന്ത്രണ ബോര്‍ഡോ അംഗീകരിക്കാത്ത പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യം വ്യക്തമാക്കുന്ന വേറെയും നിരവധി രേഖകളും വെളിപ്പെടുത്തലുകളും പുറത്തുവന്നുകൊണ്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മാത്രമല്ല, ഇബ്രാഹം കുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരുടെ പങ്കും വെളിപ്പെട്ടു. കോടതികളില്‍നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടിട്ടും വിജിലന്‍സിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

സിബിഐ അന്വേഷണം എന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ രണ്ട് തവണ കേന്ദ്രത്തെ സമീപിച്ചെങ്കിലും സിബിഐ അതിന് സന്നദ്ധമായില്ല. വിജിലന്‍സ് ഡയറക്റ്റര്‍ക്ക് ഞാന്‍തന്നെ രണ്ട് തവണ കത്തുകളയച്ചു. പക്ഷെ, പ്രയോജനമുണ്ടായില്ല. ഇപ്പോള്‍ വിജിലന്‍സ് തന്നെ കേസ് സിബിഐക്ക് വിടുന്നതാവും നല്ലത് എന്ന ശുപാര്‍ശ നല്‍കിയ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിട്ടത്.

അഴിമതിക്കേസുകളുടെ കാര്യം അങ്ങനെയാണ്. വര്‍ഷങ്ങളോളം നീണ്ടുപോവുകയും ജനങ്ങള്‍ അക്കാര്യം മറക്കുകയും ചെയ്യുന്ന ഘട്ടത്തിലാവും കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാവുന്നത്. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടുവെങ്കിലും പല കേസുകളും കാലപ്പഴക്കം ചെല്ലുന്നതോടെ അവഗണിക്കപ്പെടാറാണ് പതിവ്. ഐസ്ക്രീം കേസില്‍ വാദം കേള്‍ക്കുന്ന ന്യായാധിപന്‍തന്നെ ഇതൊക്കെ പഴയ കേസല്ലേ എന്ന് പറയുകയുണ്ടായല്ലോ. മൈക്രോഫിനാന്‍സ് കേസ്, ഐസ്ക്രീം കേസ് അട്ടിമറി, പാറ്റൂര്‍ കേസ്, ടൈറ്റാനിയം കേസ്, വനം കയ്യേറ്റം എന്നിത്യാദി കേസുകളിലെല്ലാം പഴക്കത്തിന്‍റെ ആനുകൂല്യം പ്രതികള്‍ക്ക് അനുകൂലമായി വന്നേക്കാം. അതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് സര്‍ക്കാരിന്‍റെയും നീതിന്യായ സംവിധാനത്തിന്‍റെയും കടമയാണ്.

TAGS: VS ACHUTHANANDAN, TITANIUM CORRUPTION, OOMMEN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.