തിരുവനന്തപുരം: മേയ് ഒന്നു മുതൽ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിന്റെ കമ്മി മറികടക്കാൻ സംസ്ഥാനം 2000 കോടിരൂപ കടമെടുക്കും. ഈ സാമ്പത്തിക വർഷത്തെ ആദ്യകടമെടുപ്പാണിത്. വായ്പയെടുക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 3 ശതമാനം സംസ്ഥാനങ്ങൾക്ക് കടമെടുക്കാം. വൈദ്യുതി മേഖലയിലെ പരിഷ്കാരത്തിന്റെ പേരിൽ 0.5 ശതമാനവും കിട്ടും. ഈ വർഷത്തെ പ്രതീക്ഷിത ജി.എസ്.ഡി.പി 14,27,145 കോടിയെന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടൽ. ഇതിന്റെ മൂന്നുശതമാനം 42,814 കോടിവരും. വൈദ്യുതി മേഖലാപരിഷ്കാരങ്ങളുടെ പേരിൽ 7136 കോടിയും ചേർത്ത് 49,950 കോടിയുടെ വായ്പയെടുക്കാനുള്ള അവകാശമാണ് കിട്ടേണ്ടത്. 4000 കോടിയുടെ താത്കാലികാനുമതി കിട്ടിയിട്ടുണ്ട്. അതിൽ നിന്നാണ് 2000കോടിരൂപ കടമെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |