മുംബയ്: സോഷ്യൽ മീഡിയയിലെയും യഥാർത്ഥ ജീവിതത്തിലെയും പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും. നിലവിൽ രണ്ടുപേരും ലണ്ടനിലാണ് സ്ഥിരതാമസം. 2024ൽ ലണ്ടൻ സന്ദർശിക്കാനാണ് വിരാടും അനുഷ്‌കയും ലണ്ടനിലേക്ക് പോയത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇരുവരും ലണ്ടൻ സ്ഥിരതാമസത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. വിരാടിന്റെ തീരുമാനത്തെക്കുറിച്ച് പലവിധത്തിലുളള ഊഹാപോഹങ്ങളും അന്ന് ഉയർന്നുവന്നിരുന്നു.
ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് വിരാടെടുത്ത തീരുമാനത്തിന് പിന്നിലുളള കാരണം പുറത്തു വന്നിരിക്കുകയാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ഭർത്താവും ആരോഗ്യവിദഗ്ദനുമായ ഡോ. ശ്രീറാം നേനെ തന്റെ യൂട്യൂബ് ചാനലിൽ ഒരു പോഡ്കാസ്റ്റ് പരിപാടി സംഘടിപ്പിച്ചത്. അതിൽ പ്രമുഖ യൂട്യൂബറായ റൺവീർ അല്ലാബാഡിയയാണ് അതിഥിയായി എത്തിയത്. ഇതിനിടയിലാണ് ഇരുവരും വിരാട് കോഹ്‌ലിയെക്കുറിച്ച് പറഞ്ഞത്.
അതിൽ നേനെ പറഞ്ഞത് ഇങ്ങനെ, 'ഒരു ദിവസം അനുഷ്‌കയുമായി സംസാരിക്കാൻ അവസരം കിട്ടി. അത് രസകരമായിരുന്നു.അവർക്ക് ഇവിടെ വിജയം ആഘോഷിക്കാൻ കഴിയാത്തതുകൊണ്ടാണ് ലണ്ടനിലേക്ക് താമസം മാറിയത്. കാരണം ഇവിടെ അവർ എന്തുചെയ്താലും ആളുകൾ ശ്രദ്ധിക്കും. കൂടാതെ അനുഷ്‌കയ്ക്കും വിരാടിനും അവരുടെ മക്കളെ പ്രസിദ്ധിയിൽ വളർത്താൻ താൽപര്യമില്ല. മക്കളെ സാധാരണക്കാരെ പോലെ വളർത്തണം.ഇന്ത്യയിൽ അതിന് സാധിക്കില്ല'- ശ്രീറാം നേനെ പറഞ്ഞു.
2013ൽ ഒരു ടെലിവിഷൻ പരസ്യത്തിന്റെ ഷൂട്ടിങ്ങിനിടയിൽ വച്ചാണ് അനുഷ്കാ ശർമ്മയും വിരാട് കോഹ്‌ലിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇരുവരും പ്രണയത്തിലായെങ്കിലും ബന്ധം രഹസ്യമായി സൂക്ഷിച്ചിരുന്നു. 2017ൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ അവർ വിവാഹിതരാകുകയും ചെയ്തു. 2021 ജനുവരിയിൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന് വാമിക എന്ന് പേരിടുകയും ചെയ്തു. കഴിഞ്ഞ വർഷം അനുഷ്ക രണ്ടാമത് ഒരു ആൺകുഞ്ഞിന് കൂടി ജന്മം നൽകി. അകായ് എന്നാണ് കുഞ്ഞിന് അവർ പേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |