SignIn
Kerala Kaumudi Online
Thursday, 22 May 2025 8.06 AM IST

ഉണ്ടയില്ലാ വെടിയായി പാക് വീരവാദങ്ങൾ

Increase Font Size Decrease Font Size Print Page
a

ഭീകരരെ പടച്ചുവിടുന്ന പാകിസ്ഥാന്റെ നടുവൊടിക്കാൻ ഇന്ത്യ ഒരുങ്ങവെ, യുദ്ധത്തെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തട്ടിവിട്ടത് ഏതു ഭീഷണിയും നേരിടാൻ തയ്യാറാണെന്ന ബഡായിയാണ്. എന്നാൽ, കാശ്‌മീർ തിരിച്ചുപിടിക്കുമെന്ന് വീമ്പിളക്കി പഹൽഗാമിലെ കൂട്ടക്കുരുതിക്കു വഴിവച്ച പാക് സേനാ മേധാവി അസിം മുനീർ യുദ്ധസന്നാഹത്തിന്റെ പെരുമ്പറ ഇന്ത്യ മുഴക്കുമ്പോൾ ഒന്നും മിണ്ടുന്നില്ല. മൗനിയായി കഴിയുകയാണ്. മുനീറിനറിയാം, യുദ്ധം എന്താണെന്ന്.

ആത്മഹത്യയ്ക്കു മുതിരും പോലെയാണ് പാകിസ്ഥാനെ സംബന്ധിച്ച് ഇന്ത്യയുമായുള്ള ഒരു സായുധപോരാട്ടം. ആഭ്യന്തരമായും സാമ്പത്തികമായും തകർന്നുപോകും. സേനയിൽ കലാപത്തിനോ പാകിസ്ഥാൻ മൂന്നു കഷണങ്ങളായി മാറാൻ പോലുമോ സാദ്ധ്യതയുണ്ട്. അടിസ്ഥാന കാരണങ്ങൾ നാലാണ്.

1.പ്രതിരോധം

ഒരു യുദ്ധമുഖത്തെ മാത്രം നേടിടാവുന്ന അവസ്ഥയിലല്ല, പാക് സേന. മൂന്നു വശത്തും ശത്രുക്കളാണ്. വടക്കു പടിഞ്ഞാറ് ഭാഗത്ത് അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പാകിസ്ഥാനെ പ്രഹരിക്കാൻ തക്കം പാർത്ത് കഴിയുകയാണ്. പഹൽഗാമിലെ ആക്രമണത്തെ താലിബാൻ പരസ്യമായി തള്ളിപ്പറഞ്ഞുകഴിഞ്ഞു.

പടിഞ്ഞാറു ഭാഗത്ത് ഷിയാ വിഭാഗത്തിന്റെ ഭരണം നിലനിൽക്കുന്ന ഇറാൻ, വർഷങ്ങളായി പാകിസ്ഥാനിലെ സുന്നി തീവ്രവാദികളെ ഒരു പാഠം പഠിപ്പിക്കണമെന്ന ആഗ്രഹവുമായി കഴിയുന്ന രാജ്യമാണ്. ഇരുരാജ്യങ്ങളുടെയും ബന്ധം ഒട്ടും ഊഷ്മളമല്ല. ഇറാനിലെ ഛബഹാർ തുറമുഖത്തിന്റെ ചുമതല പോലും ഇന്ത്യയ്ക്കാണ്.

കിഴക്കു ഭാഗത്തെ ഇന്ത്യൻ അതിർത്തിയിൽ വലിയ തോതിൽ സൈനികരെ വിന്യസിക്കേണ്ടി വന്നാൽ മറ്റ് രണ്ടു ഭാഗങ്ങളിലും കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് പാക് സൈനിക നേതൃത്വത്തിന് അറിയാം.

2.ആഭ്യന്തരം

പ്രാദേശികമായും രാഷ്ട്രീയമായും ആഭ്യന്തര സംഘർഷം നേരിടുകയാണ് പാകിസ്ഥാൻ. സായുധ പോരാളികൾ അടങ്ങിയ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പ്രത്യേക രാജ്യത്തിനു വേണ്ടി പോരാട്ടത്തിലാണ്. പാക് ഭടന്മാരെ കൂട്ടക്കൊല നടത്തി പോലും വെല്ലുവിളി തുടരുകയുമാണ്. പാക് സേനയ്ക്ക് ഈ വെല്ലുവിളി ഫലപ്രദമായി നേരിടാൻ സാധിക്കുന്നില്ല. നാണക്കേട് മൂലം, കൊല്ലപ്പെട്ട ഭടന്മാരുടെ കൃത്യമായ കണക്കുപോലും പാക് സേന വെളിപ്പെടുത്താറില്ല. ശവപ്പെട്ടികളുടെ എണ്ണം നോക്കിയാണ് മരണസംഖ്യ കണ്ടെത്താറുള്ളത്.

അഫ്‌ഗാനിസ്ഥാനോട് ചേർന്നുകിടക്കുന്ന ഖൈബർ പക്‌തൂൺഖ്വാവയിലെ പാക് താലിബാൻ ഗ്രൂപ്പും (തെഹരികെ പാകിസ്ഥാൻ) പാക് സേനയുമായി പോരാട്ടത്തിലാണ്. പതിനായിരത്തോളം സായുധ പോരാളികൾ ഈ ഗ്രൂപ്പിലുണ്ട്. അഫ്ഗാനിസ്ഥാന്റെ ഭാഗമായി മാറണമെന്ന് ആഗ്രഹിക്കുന്ന ഈ ഗ്രൂപ്പിന്റെ മുഖ്യശത്രു പാക് സേനയാണ്. കഴിഞ്ഞ ഡിസംബറിൽ കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ പക്തികയിൽ പാക് സേന അതിർത്തി കടന്ന് നടത്തിയ ബോംബാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിക്കാൻ കാത്തിരിക്കുകയാണ് ഈ ഗ്രൂപ്പിലെ സായുധ പോരാളികൾ.

ക്രിക്കറ്റ് താരവും പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാൻ ഖാന്റെ തെഹ്‌രികെ ഇൻസാഫ് പാർട്ടിയാണ് രാഷ്ട്രീയമായി പാകിസ്ഥാൻ നേരിടുന്ന ആഭ്യന്തര തലവേദന. പാർട്ടിക്ക് പാകിസ്ഥാനിൽ പരക്കെ സ്വാധീനമുണ്ട്. അദ്ദേഹം റാവൽപിണ്ടിയിലെ ജയിലിലാണെങ്കിലും അണികൾ സജീവമാണ്. പാക് സേനാ മേധാവി അസിം മുനീറിന്റെ രാജിയാണ് ഇമ്രാൻഖാന്റെ ഇപ്പോഴത്തെ ആവശ്യം. മുനീറിനെ രാജിവയ്പിക്കാൻ ഒരു ആറിന പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചത് ഒരു ദിവസം മുമ്പാണ്! ഇന്ത്യ - പാക് സംഘർഷം മൂർച്ഛിച്ചിരിക്കെ, പാക് സേനാ മേധാവിയെ പുറത്താക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിന് അർത്ഥം ഒന്നല്ല, പലതാണ്.

ആഭ്യന്തര സംഘർഷങ്ങൾ മൂലം പാകിസ്ഥാനിൽ കഴിഞ്ഞ വർഷം മാത്രം സൈനികരുമായി 1,100-ലേറെ ഏറ്റുമുട്ടലുകളുണ്ടായി എന്നാണ് ഒരു കണക്ക്. നിരവധി ഭടന്മാർ കൊല്ലപ്പെട്ടു. ആഭ്യന്തര സംഘർക്ഷങ്ങൾ വർദ്ധിച്ച് വരുന്നതിലും ഏറ്റുമുട്ടലുകളിലും പാക് സേനയിൽ തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. വിശേഷിച്ച്, സിന്ധ് പ്രവിശ്യയിൽ നിന്നുള്ള സൈനികർക്ക്.

3.നയതന്ത്രം

നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരപ്രവർത്തനത്തിനെതിരായ വികാരം ലോകമാകെ ശക്തിപ്പെട്ടിരിക്കെ, ആഗോള തലത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് പാകിസ്ഥാൻ. ലോകത്തെ എല്ലാ പ്രമുഖ രാജ്യങ്ങളും അപലപിച്ചുകഴിഞ്ഞു. പാകിസ്ഥാന്റെ എക്കാലത്തെയും ചങ്ങാതിയായ ചൈന പോലും സഹായത്തിന് എത്തിയില്ല. ചൈനയും ഇസ്ളാമിക തീവ്രവാദ ഭീഷണി നേരിടുന്നുണ്ട്. സിൻജിയാംഗ് - ഉയിഖൂർ സ്വയംഭരണ മേഖലയിൽ മുസ്ലിം തീവ്രവാദികളെ അടിച്ചമർത്താൻ ചൈനയ്ക്ക് ഒരു പരിധി വരെ സാധിച്ചെങ്കിലും വിദേശ തീവ്രവാദികൾ നുഴഞ്ഞുകയറി കലാപത്തിരി കൊളുത്താനുള്ള തീവ്രശ്രമത്തിലാണ്. പുറംലോകം അറിയുന്നില്ലെന്നേയുള്ളൂ.

ദാരിദ്ര്യ‌ം മൂലം പൊറുതിമുട്ടുമ്പോൾ പാകിസ്ഥാൻ ഭിക്ഷാപാത്രവുമായി പോകാറുള്ളത് സൗദി അറേബ്യയിലാണ്. സൗദി അറേബ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തവേ ആയിരുന്നു പഹൽഗാമിലെ കൂട്ടക്കൊല. സൗദി ഭരണകൂടത്തെ അപമാനിച്ചതിനു തുല്യമായി, അതിനാൽ ഈ കൂട്ടക്കൊല. ഭിക്ഷാപാത്രവുമായി പോകാൻ പാകിസ്ഥാന് ഇനി ബുദ്ധിമുട്ടായിരിക്കുമെന്ന് സാരം.

4. സാമ്പത്തികം

ഏത് യുദ്ധത്തിന്റെയും ബാക്കിപത്രത്തിൽ ആൾനാശത്തിന്റെ കണക്കു മാത്രമല്ല, നഷ്ടമായ ശതകോടികളുടെ കണക്കു കൂടിയുണ്ടാവും. ആധുനിക മിസൈലുകളും ഡ്രോണുകളും മറ്റും ഉപയോഗിക്കേണ്ടി വരും വിധം യുദ്ധമുറകളാകെ നവീകരിക്കപ്പെട്ട സാഹചര്യത്തിൽ വെറും ഒരു ദിവസത്തെ യുദ്ധത്തിന് 2,000 കോടിയിലേറെ രൂപ ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യൻ സേന സ്വീകരിക്കുന്ന യുദ്ധതന്ത്രത്തെ ആശ്രയിച്ചായിരിക്കും പാകിസ്ഥാന്റെ യുദ്ധച്ചെലവ്. ദ്രുതപ്രഹരം എന്ന തന്ത്രമാണ് ഇന്ത്യ സ്വീകരിക്കുന്നതെങ്കിൽ പാകിസ്ഥാന് ചെലവ് കുറവായിരിക്കും. കാരണം, അധിനിവേശ കാശ്മീരിലെ പാക് സൈനിക താവളങ്ങളും ഭീകരക്യാമ്പുകളും ഒന്നോ രണ്ടോ ദിവസങ്ങൾക്കകം തകർക്കും. ആ നിലയ്ക്ക് ഏറെ നീളുന്ന ഒരു യുദ്ധം വേണ്ടിവരില്ല. എങ്കിലും ഒരു ദിവസത്തെ യുദ്ധത്തിന് കുറഞ്ഞത് 800 കോടി രൂപ പാകിസ്ഥാന് വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത്രയും തുക ചെലവഴിക്കാനുള്ള അവസ്ഥയിലാണോ പാകിസ്ഥാൻ?

പാകിസ്ഥാനിലെ സാധാരണക്കാരുടെ സ്ഥിതി പോലെ തന്നെയാണ്, പാക് ഖജനാവിന്റെയും സ്ഥിതി. ദയനീയമാണ്. സാധാരണക്കാർ വിലവർദ്ധനയിൽ പൊറുതിമുട്ടും വിധം 2023-ൽ നാണയപ്പെരുപ്പ നിരക്ക് 33 ശതമാനമായി വരെ കുതിച്ചുയർന്നിരുന്നു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 70 ശതമാനത്തോളം വരും വിദേശ കടം. ഫലമോ, വരുമാനത്തിന്റെ 40 ശതമാനവും പലിശ നൽകാൻ ചെലവഴിക്കേണ്ട സ്ഥിതിയാണ്. 2200 കോടി ഡോളറാണ് വിദേശ കടം. വിദേശനാണയ നിക്ഷേപമാകട്ടെ വെറും 370 കോടി ഡോളറാണ്. ഇന്ത്യയുമായി ഉരസാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ പാക് ഓഹരി വിപണി മൂക്കുകുത്തി വീണു. 2,000 പോയിന്റാണ് ഒറ്റദിവസംകൊണ്ട് ഇടിഞ്ഞത്.

ഇന്ത്യയുടെ വിദേശ നാണയ നിക്ഷേപമാകട്ടെ, 67,626 കോടി ഡോളറാണ്. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയുമാണ്. ഒരു മാസം യുദ്ധം നീണ്ടാലും സാമ്പത്തികരംഗത്ത് ഗുരുതരമായ ഒരു പരിക്കും ഏൽക്കാൻ പോകുന്നില്ലെന്ന് അർത്ഥം. പാകിസ്ഥാൻ തകർന്നുപോകും.

യുദ്ധമല്ല, സമാധാനത്തിന്റെ മാർഗമാണ് ശരി. എന്നാൽ, സമാധാനത്തിന്റെ ഭാഷ മനസിലാകാത്തവരോട് ആ ഭാഷയിൽ സംസാരിച്ചാൽ ആശയവിനിമയം സാദ്ധ്യമാകില്ല. ഹീബ്രൂ ഭാഷ മാത്രം അറിയാവുന്നവരോട് ആ ഭാഷയിൽ സംസാരിച്ചാലേ പ്രയോജനപ്പെടൂവെന്ന് ഒരു അഭിമുഖത്തിൽ ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പറഞ്ഞിട്ടുണ്ട്. ഭീകരർക്കും അവരെ നിയോഗിക്കുന്നവർക്കും മനസിലാകുന്ന ഭാഷയിൽ സംസാരിക്കാനാവാം ഇപ്പോൾ ഇന്ത്യ ശ്രമിക്കുന്നത്.

----------------------------Value addition-------------------------------------------------------------

ഉന്നം തെറ്റി, ഇനി അന്നം മുട്ടും

1. പഹൽഗാമിലെ കൂട്ടക്കുരുതിക്ക് പ്രതിക്കൂട്ടിൽ പാക് ഭരണകൂടമാണെങ്കിലും പാക് ചാരസംഘടനയായ ഐ.എസ്.ഐയാണ് ഒന്നാം പ്രതി. ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി ഇന്ത്യയിൽ വർഗീയ ലഹളകൾ സൃഷ്ടിക്കുകയായിരുന്നു ഉന്നം. അതിന് ഏതാനും ഭീകരരെ കരുവാക്കുകയായിരുന്നു.
2. വർഗീയ ലഹള സൃഷ്ടിക്കുകയെന്ന ഉന്നം തെറ്റി. പ്രമുഖ മുസ്ളിം സംഘടനകൾ തന്നെ കൂട്ടക്കുരുതിയെ അപലപിച്ചുകൊണ്ട് രംഗത്തുവന്നു. വർഗീയ വിദ്വേഷം സൃഷ്ടിക്കാനായില്ല. കാശ്മീരിലെ ജനങ്ങളാകട്ടെ, പാകിസ്ഥാനെതിരെ തെരുവിലിറങ്ങുകയും പാക് പതാക വരെ കത്തിക്കുകയുമുണ്ടായി.

3. സഞ്ചാരികളുടെ വരവ് നിലച്ചാൽ അന്നം മുട്ടുമെന്ന ആശങ്കയിലാണ് കാശ്മീരിലെ ജനങ്ങൾ. പാകിസ്ഥാന്റെ ഇളക്കം അവസാനിച്ചാൽ കാശ്മീരിൽ സഞ്ചാരികൾ വീണ്ടും എത്തും. എന്നാൽ, അന്നം മുട്ടാൻ പോകുന്നത് പാകിസ്ഥാനിലെ സാധാരണക്കാർക്കാണ്. പാക് പഞ്ചാബ് പ്രവിശ്യയിലെ കൃഷിയിടങ്ങൾ നശിക്കാൻ തുടങ്ങും.

4. സിന്ധു നദീജല കരാർ പ്രകാരം ലഭിക്കുന്ന ജലമാണ് പാകിസ്ഥാനിലെ 60 ശതമാനം കൃഷിയിടങ്ങൾക്കും ആശ്രയം. കരാർ ഇന്ത്യ മരവിപ്പിച്ചതോടെ രണ്ട് ഡാമുകൾ അടച്ചു. ഭക്ഷ്യധാന്യങ്ങൾക്ക് പാകിസ്ഥാനിൽ ഇപ്പോൾത്തന്നെ ക്ഷാമമാണ്. വില കൂടുതലുമാണ്. കൃഷിയിടങ്ങൾ നശിച്ചാൽ പട്ടിണിയായിരിക്കും അനന്തരഫലം.

ക്യാപ്ഷൻ

......................

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ പ്രതിഷേധിച്ചും കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ചും ശ്രീനഗറിൽ കാശ്മീരികൾ മെഴുകുതിരികൾ കത്തിച്ച് ഒത്തുചേർന്നപ്പോൾ

ഷെഹബാസ് ഷെരീഫ്

അസിം മുനീർ

ഇമ്രാൻ ഖാൻ

TAGS: KASHMIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.