വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ കേരള ചരിത്ര പഠനങ്ങൾക്ക് അടിത്തറയിട്ട മഹാരഥനാണ് എം.ജി.എസ് നാരായണൻ. പി. ശങ്കുണ്ണി മേനോൻ, കെ.പി പത്മനാഭ മേനോൻ, ഇളംകുളം കുഞ്ഞൻപിള്ള എന്നിവർ വെട്ടിത്തുറന്ന പാതയിലൂടെ തെളിവ് സാമഗ്രികളുടെ ശക്തമായ പിൻബലത്തിൽ പ്രാചീന മദ്ധ്യകാല കേരള ചരിത്രത്തെ പുനർനിർമ്മിക്കുവാൻ എം.ജി.എസിനു കഴിഞ്ഞു. കഥകളും ഐതിഹ്യങ്ങളും പുരാണ കഥനങ്ങളും കെട്ടുപിണഞ്ഞുകിടന്ന കേരളചരിത്രത്തിൽ നിന്ന് എം.ജി.എസിന്റെ പഠനങ്ങൾ വ്യത്യസ്തമാകുന്നത് അതിന്റെ രീതിശാസ്ത്രപരമായ കൃത്യതയും ശാസ്ത്രീയമായ ചരിത്രദർശനവും തെളിവ് സാമഗ്രികളുടെ വസ്തുനിഷ്ഠമായ വിശകലനവും കൊണ്ടാണ്.
മഹോദയപുരം കേന്ദ്രമാക്കി ക്രിസ്തുവർഷം 912 നൂറ്റാണ്ടുകളിൽ മദ്ധ്യകേരളത്തിൽ ആധിപത്യമുറപ്പിച്ച ചേര പെരുമാക്കന്മാരെക്കുറിച്ചുള്ള എം.ജി.എസിന്റെ ഗവേഷണ പ്രബന്ധം കേരള ചരിത്രത്തിലെ നാഴികക്കല്ലാണ്. ദക്ഷിണ കാനറ മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിൽ ചിതറിക്കിടന്ന ശിലാ താമ്ര ലിഖിതങ്ങളും തമിഴ് സംസ്‌കൃത സാഹിത്യകൃതികളും വിശകലനം ചെയ്ത് പെരുമാൾ കാലഘട്ടത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ജീവിതത്തെയും വൈജ്ഞാനിക പാരമ്പര്യത്തെയും അനാവരണം ചെയ്യാൻ എം.ജി.എസിന് കഴിഞ്ഞു. 'മാകോതൈ"യിലെ ( മഹോദയപുരം) പെരുമാക്കന്മാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം താനിതുവരെ പരിശോധിച്ചവയിൽ ഏറ്റവും മികച്ചതെന്ന് പ്രസിദ്ധ ചരിത്രകാരൻ എ.എൽ. ബാഷാം അഭിപ്രായപ്പെടുകയുണ്ടായി.' പെരുമാൾസ് ഒഫ് കേരള"എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണ പ്രബന്ധം ഇപ്പോഴും മദ്ധ്യകാല കേരള ചരിത്രത്തിലെ ഏറ്റവും ആധികാരികമായ കൃതിയാണ്.
സംസ്‌കൃതം, തമിഴ്, പാലി തുടങ്ങിയ ഭാഷകളിലുള്ള അഗാധമായ അറിവും പ്രാചീന ലിപികൾ വായിക്കാനുള്ള സവിശേഷ നൈപുണിയും എം.ജി.എസിന്റെ ചരിത്ര പഠനങ്ങൾക്ക് ആധികാരികത നൽകി. സംഘകാലം എന്നറിയപ്പടുന്ന പഴന്തമിഴ് പാട്ടുകളുടെ കാലം, ആധുനിക പൂർവ കേരളം, തമിഴ് സാഹിത്യ ചരിത്രം, കൗടില്യന്റെ അർത്ഥശാസ്ത്രം, കോഴിക്കോടിന്റെ ചരിത്രം, എന്നിങ്ങനെ ഇന്ത്യാചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെയും സാമൂഹിക ചലനങ്ങളെയും എം.ജി.എസ് പഠനവിധേയമാക്കി. ചരിത്ര പഠനങ്ങളിൽ തന്റെ നിഗമനങ്ങളും അഭിപ്രായങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിൽ യുക്തി ഭദ്രമായും ലളിതമായും അവതരിപ്പിക്കുന്ന എം.ജി.എസിന്റെ രചനാശൈലി പിൽകാല ചരിത്രഗവേഷകരെയും സ്വാധീനിച്ചു. 'ടിപ്പണിയില്ലാതെ ഒരുവരിപോലും എം.ജി.എസ് എഴുതില്ല" എന്നത് ചരിത്രകാർക്കിടയിൽ പ്രചാരം സൃഷ്ടിച്ച പ്രയോഗമാണ്. തെളിവില്ലായ്മയുടെ കഷണ്ടിയിൽ വരച്ച ചിത്രങ്ങളായി ഗണിക്കപ്പെട്ട പ്രാചീന മദ്ധ്യകാല കേരള ചരിത്ര പഠനങ്ങളെ തെളിവിന്റെ പിൻബലത്തിൽ ശരിയും ശാസ്ത്രീയവുമായ വാദങ്ങളാക്കി എം.ജി.എസ് അവതരിപ്പിച്ചു.
ഐ.സി.എച്ച്.ആർ ചെയർമാനായിരിക്കെ ഹാരപ്പൻ സംസ്‌കൃതിയിൽ കുതിരയെ ഒളിച്ചുകടത്തിയ ഐ.സി.എച്ച്.ആർ അംഗമായിരുന്ന രാജാറാമിന്റെ വാദങ്ങളെ ശക്തിയുക്തം എതിർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് ശാസ്ത്രീയ ചരിത്ര രചനയിലുള്ള ആഴത്തിലുള്ള അറിവാണ്. കമ്പ്യൂട്ടർ ഇമേജുകൾ ഉപയോഗിച്ച് കുതിരയെ സൃഷ്ടിച്ചവൻ കഴുതയാണെന്ന് പറയാൻ അദ്ദേഹം മടി കാണിച്ചില്ല. ഇതു സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഐ.സി.എച്ച്.ആർ ചെയർമാൻ സ്ഥാനം ഉപേക്ഷിച്ച് ശാസ്ത്രീയ ചരിത്രത്തിന്റെ ഭാഗത്ത് ഉറച്ചു നിൽക്കാനും അദ്ദേഹം തയ്യാറായി.
പ്രാചീന ഇന്ത്യാ ചരിത്രത്തിൽ റോമില ഥാപ്പർക്കൊപ്പം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ചരിത്രപണ്ഡിതനാണ് എം.ജി.എസ്. ചരിത്രത്തെ ജനകീയമാക്കിയതിൽ പ്രഥമഗണനീയനാണ് അദ്ദേഹം. 'കാലിക്കറ്റ്: ദി സിറ്റി ഒഫ് ട്രൂത്ത്" എന്ന പേരിൽ പ്രസിദ്ധീകരിച്ച കോഴിക്കോടിന്റെ ചരിത്രം മികച്ച ഉദാഹരണമാണ്. വിമർശനങ്ങളെ ശ്രദ്ധാപൂർവം ജനാധിപത്യപരമായി സ്വീകരിക്കുന്ന എം.ജി.എസിന്റെ രീതി ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം ചരിത്രകാരന്മാരുടെ തലമുറയെയും അദ്ദേഹം രൂപപ്പെടുത്തി. ചരിത്ര പഠനങ്ങളിൽ അവധൂതസമാനമായ നിർമ്മമത പുലർത്തുന്ന എം.ജി.എസ് ചരിത്രവിദ്യാർത്ഥികൾക്ക് അർത്ഥപൂർണമായ മാതൃകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |