ക്രമസമാധാന പാലനം, കുറ്റാന്വേഷണം, അഴിമതി കണ്ടെത്തൽ, രഹസ്യാന്വേഷണം, സൈബർ പൊലീസിംഗ്, സ്പോർട്സ് ഓഫീസർ, ട്രാഫിക്, സായുധസേന എന്നിങ്ങനെ പൊലീസിന്റെ എല്ലാ മേഖലകളിലും കഴിവു തെളിയിച്ചാണ് മനോജ് എബ്രഹാം ഡി.ജി.പി റാങ്കിലെത്തിയത്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പൊലീസിലെ ക്രൈസിസ് മാനേജരാണ് മനോജ്. എത്ര വലിയ പ്രശ്നത്തിനും പരിഹാരമുണ്ടാക്കും. ഇടത്- വലത് വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങൾക്കും പ്രിയങ്കരനും വിശ്വസ്തനുമാണ്. സൈബർ സുരക്ഷയ്ക്കായുള്ള സൈബർഡോം, ഡ്രോണുകളുടെ സുരക്ഷാഭീഷണി നേരിടാനൊരുക്കിയ പ്രതിരോധ കവചം (ഡ്രോൺ ഷീൽഡ്) എന്നിവയ്ക്കെല്ലാം പിന്നിൽ മനോജായിരുന്നു. 1994 ബാച്ച് ഐ.പി.എസുദ്യോഗസ്ഥനായ അദ്ദേഹത്തിന് 2031 ജൂൺ വരെ കാലാവധിയുണ്ട്. അടുത്ത പൊലീസ് മേധാവിയാവാനുള്ള പട്ടികയിലും മനോജുണ്ട്. രാഷ്ട്രപതിയുടെ മെഡൽ അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
യുവാക്കളെയും വിദ്യാർത്ഥികളെയും നശിപ്പിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാനുള്ള ലഹരിവിരുദ്ധ ദൗത്യസംഘത്തിന്റെ തലവനും മനോജ് എബ്രഹാമാണ്. 800കിലോയോളം കഞ്ചാവും ഏഴുകിലോ എം.ഡി.എം.എയും പിടികൂടുകയും 12000ത്തിലേറെപ്പേരെ അറസ്റ്റിലാക്കുകയും ചെയ്ത ഓപ്പറേഷൻ ഡി-ഹണ്ട് നയിച്ചതും മനോജാണ്. ലഹരിയിടപാടുകളുടെ വിവരങ്ങൾ നേരിട്ടറിയിക്കാൻ പ്രത്യേക നമ്പറുണ്ടാക്കി മനോജ് അഭ്യർത്ഥിച്ചതോടെ ലഹരി കടത്തുന്നവരെക്കുറിച്ചും സംഭരിക്കുന്നവരെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ജനങ്ങൾ പൊലീസിന് കൈമാറി. ജനകീയ സഹകരണമുണ്ടായതോടെ ലഹരിവേട്ട പ്രതീക്ഷിച്ചതിലുമേറെ ഫലപ്രദമായി.
സൈബർ ഭീഷണി നേരിടാനുള്ള സൈബർഡോം, എല്ലാ വർഷവുമുള്ള സൈബർ സുരക്ഷാ സമ്മേളനമായ കൊക്കൂൺ എന്നിവ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. രാജ്യത്ത് സൈബർ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന പ്രമുഖരുടെ റാങ്കിംഗിൽ മനോജ് എബ്രഹാം ഇടംപിടിച്ചിരുന്നു. സൈബർഡോം ഇന്റർപോൾ അടക്കമുള്ള ഏജൻസികളുടെ പുരസ്കാരം നേടി. രാജ്യത്തിന്റെ സംയുക്ത സേനാമേധാവിയായിരുന്ന ബിപിൻ റാവത്തിനെക്കൊണ്ട് 'കൊക്കൂൺ' സൈബർ സമ്മേളനം ഉദ്ഘാടനം ചെയ്യിച്ചു. വിജിലൻസ് ഡയറക്ടറായിരിക്കെ സർക്കാർ ഓഫീസുകളിൽ വ്യാപകമായി റെയ്ഡുകൾ നടത്തിയും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കെണിയൊരുക്കി പിടികൂടിയും വിജിലൻസ് 'കൂട്ടിലടച്ച തത്ത'യല്ലെന്ന് തെളിയിക്കാൻ മനോജിനായി. ഒരുവർഷം മാത്രമാണ് മേധാവിയായിരുന്നതെങ്കിലും അതിനുള്ളിൽ 489 മിന്നൽ പരിശോധനകളാണ് നടത്തിയത്. വകുപ്പുകളിൽ ആഭ്യന്തരവിജിലൻസ് സെല്ലുകൾ രൂപീകരിച്ച് അഴിമതി ഇല്ലാതാക്കാൻ ശ്രമിച്ചു. അഴിമതിക്കേസുകളിൽ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകിയില്ലെങ്കിലും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കമുള്ള പൊതുസേവകർക്ക് കുറ്റപത്രം നൽകാനും ഉത്തരവിട്ടു. പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെങ്കിലും അഴിമതിക്കാർക്കെതിരേ ഗൂഢാലോചനയ്ക്ക് ഐ.പി.സി-120 (ബി), പ്രേരണയ്ക്ക് ഐ.പി.സി-109 വകുപ്പുകൾ ചേർത്ത് കുറ്റപത്രം നൽകാമെന്നായിരുന്നു മനോജിന്റെ ഉത്തരവ്.
വെല്ലുവിളിയായ മണ്ഡൽ കേസ്
കോളിളക്കമുണ്ടാക്കിയ ശ്യാമൾ മണ്ഡൽ കൊലപാതക കേസിൽ വഴിത്തിരിവായത് അന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മനോജ് എബ്രഹാം കാട്ടിയ ജാഗ്രതയാണ്. ആദ്യഘട്ടത്തിൽ ഒരു തെളിവുമില്ലായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ട് ഫോൺ രേഖകളും ശ്യാമളിന്റെ കുടുംബ പശ്ചാത്തലവും അന്വേഷിച്ചാണ് കൊലയാളിയിലേക്കെത്തിയത്. സിബിഐയും അതേ കണ്ടെത്തലുകൾ ശരിവച്ചു. ആൻഡമാനിൽ നിന്നുള്ള എൻജിനിയറിംഗ് വിദ്യാർത്ഥി മണ്ഡലിനെ 2005 ഒക്ടോബർ 13നാണ് കാണാതായത്. 24ന് കോവളം ബൈപ്പാസ് റോഡിൽ വെള്ളാർ ജംഗ്ക്ഷനു സമീപം ചാക്കിൽ കെട്ടിയ മൃതദേഹം കണ്ടെത്തി. ഏഴു ദിവസം പഴക്കമുള്ള ജഡം ഒരു കുഴിയിലെ വെള്ളത്തിലാണ് കണ്ടെത്തിയത്. കൊലയാളികളെക്കുറിച്ച് ഒരു സൂചനയുമില്ലായിരുന്നു. കോളേജിലെ തർക്കമാണ് ആദ്യം അന്വേഷിച്ചത്.
ആൻഡമാനിൽ നിന്ന് ഒരാളെത്തി കൊല നടത്തിയെന്ന് പൊലീസ് ആദ്യഘട്ടത്തിൽ ചിന്തിച്ചില്ല. പിന്നീട് കൊലനടത്തിയ രീതിയും ഫോൺ കോളുകളുമെല്ലാം പരിശോധിച്ചപ്പോഴാണ് സംശയമുണ്ടായത്. ശ്യാമളിനെ വിട്ടുതരണമെങ്കിൽ പണം വേണമെന്ന് ആവശ്യപ്പെട്ട് അച്ഛന്റെ ഫോണിലേക്കു വന്ന കോളാണ് വഴിത്തിരിവായത്. അച്ഛന്റെ നമ്പർ അറിയാവുന്ന, ഹിന്ദി സംസാരിക്കുന്ന ആൾ എന്ന് വ്യക്തമായപ്പോൾ കൊലയാളിയിലേക്കു കൂടുതൽ അടുത്തു. ശ്യാമളിനെ കൊലപ്പെടുത്തിയശേഷം ചെന്നൈയിൽ വിറ്റ ഫോൺ പൊലീസ് കണ്ടെത്തി. ഓരോ കണ്ടെത്തലുകളും യോജിപ്പിച്ച് പ്രതികളിലേക്കെത്തി.
അഴിമതിക്ക് ഡിജിറ്റൽ മരുന്ന്
എല്ലാ വകുപ്പിലും ഓൺലൈൻ സേവനമേർപ്പെടുത്തി ജനങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാനുള്ള സാഹചര്യം കുറയ്ക്കണമെന്നും ഫയലുകൾ തീർപ്പാക്കാൻ സമയപരിധി നിശ്ചയിക്കണമെന്നുമുള്ള മനോജിന്റെ ശുപാർശ സർക്കാർ നടപ്പാക്കുകയാണിപ്പോൾ. സർക്കാരിന്റെ പണമിടപാട് ഓൺലൈനാക്കണമെന്നും. ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ വഴി പണമിടപാട് അനുവദിക്കണമെന്നും എല്ലാ വകുപ്പുകളിലെയും ഓൺലൈൻ അപേക്ഷകളും സേവനങ്ങളും വിജിലൻസിന് നിരീക്ഷിക്കാൻ ഡിജിറ്റൽ സംവിധാനം ഒരുക്കണമെന്നും മനോജ് ശുപാർശ നൽകിയിരുന്നു. സർക്കാർ പദ്ധതികളിൽ എസ്റ്റിമേറ്റ് തയ്യാറാക്കൽ, പണികളുടെ മേൽനോട്ടം, ബിൽ ക്ലിയറൻസ് എന്നിവ വിവിധ ഏജൻസികളെ ഏൽപ്പിക്കണം. ഒരു ഏജൻസി ചെയ്യുന്നത് അഴിമതിക്കിടയാക്കുന്നു. സ്വകാര്യ ഏജൻസികളുമാവാം- ഈ ശുപാർശ സർക്കാർ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ജനത്തെ ഓഫീസിൽ വരുത്താതെ ഓൺലൈനായി സേവനം നൽകിയാൽ 90%അഴിമതി ഇല്ലാതാവുമെന്നായിരുന്നു മനോജ് എബ്രഹാമിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |