ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഭീകരരുടെയും ബന്ധമുള്ളവരുടെയും വീടുകൾ തകർക്കുന്ന നടപടി തുടരുന്നു. ലഷ്കറെ ത്വയ്ബ കമാൻഡർമാർ ഉൾപ്പെടെ ഭീകരരുടെ ഷോപ്പിയാൻ,കുൽഗാം,പുൽവാമ ജില്ലകളിലുള്ള വീടുകളാണ് സുരക്ഷാ സേന വെള്ളിയാഴ്‌ച തകർത്തത്.
ഷോപ്പിയാനിലെ ചോതിപോര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലഷ്‌കർ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടേയുടെ വീട് തകർത്തതിൽ ഉൾപ്പെടുന്നു.നാല് വർഷമായി ഇയാൾ ഭീകര പ്രവർത്തനങ്ങളിൽ സജീവമാണ്. ഭീകരൻ സാഹിദ് അഹമ്മദിന്റെ കുൽഗാമിലെ മതലം പ്രദേശത്തെയും അഹ്സാൻ ഉൽ ഹഖ് എന്നയാളുടെ പുൽവാമ മുറാനിലെയും വീടുകൾ തകർത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 2018ൽ പാകിസ്ഥാനിൽ ഭീകര പരിശീലനം നേടിയ അഹ്സാൻ അടുത്തിടെയാണ് കാശ്‌മീരിലെത്തിയത്.
2023 ജൂൺ താഴ്‌വരയിൽ ഭീകരപ്രവർത്തനങ്ങളിൽ സജീവമായ ലഷ്കർ ഭീകരൻ എഹ്‌സാൻ അഹമ്മദ് ഷെയ്ക്കിന്റെ ഇരുനില വീടും പൊളിച്ചവയിലുണ്ട്. പുൽവാമയിലെ കച്ചിപോറ പ്രദേശത്ത് ഹാരിസ് അഹമ്മദ് എന്ന ഭീകരന്റെ വീടും തകർത്തു. 2023 മുതൽ ഇയാൾ ഭീകര പ്രവർത്തനങ്ങളിൽ സജീവമാണ്. പഹൽഗാം ആക്രമണത്തിൽ നേരിട്ട് ബന്ധപ്പെട്ടെന്ന് കരുതുന്ന ലഷ്‌കർ ഭീകരൻമാരായ ആദിൽ ഹുസൈൻ തോക്കർ,ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ തകർത്തുകൊണ്ടാണ് സുരക്ഷാ ഏജൻസികൾ നടപടികൾ തുടങ്ങിയത്.
അതിർത്തിയിൽ പ്രകോപനവുമായി പാക് സേന
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നയതന്ത്ര തലത്തിൽ തിരിച്ചടികൾ നൽകിയോടെ പാകിസ്ഥാൻ സൈന്യം കാശ്‌മീർ നിയന്ത്രണരേഖയിലുടനീളം വെടിനിറുത്തൽ ലംഘിച്ച് വെടിവയ്‌പ് തുടരുന്നു. തക്കതായ മറുപടി നൽകുന്നുണ്ടെന്ന് കരസേന അറിയിച്ചു. ആളപായമില്ല. വെള്ളിയാഴ്ച ലഷ്‌കർ ഭീകരൻ അൽതാഫ് ലില്ലിയെ വകവരുത്തിയ ബന്ദിപ്പോരയുടെ മറ്റു ഭാഗങ്ങളിലും ഏറ്റുമുട്ടൽ നടക്കുന്നു. അജസിലെ കുൽനാർ പ്രദേശത്ത് ഉണ്ടായ വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഭീകരർ ഒളിച്ചിരിക്കാൻ സാദ്ധ്യതയുള്ള മേഖലകളിൽ തെരച്ചിൽ നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |