വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ അന്ത്യവിശ്രമം കൊള്ളുന്ന റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലെ കല്ലറ കാണാൻ വൻ ജനത്തിരക്ക്. ഇന്നലെ പ്രാദേശിക സമയം രാവിലെ 7നാണ് (ഇന്ത്യൻ സമയം രാവിലെ 10.30) ബസിലിക്ക തുറന്നത്. പുലർച്ചെ തന്നെ വിശ്വാസികൾ ബസിലിക്കയ്ക്ക് മുന്നിൽ അണിനിരന്നിരുന്നു.
ബസിലിക്കയിൽ,സെന്റ് ഫ്രാൻസിസിന്റെ അൾത്താരയ്ക്കു സമീപം പോളിൻ ചാപ്പലിനും സ്‌ഫോർസ ചാപ്പലിനും ഇടയിലെ ഇടനാഴിയുടെ വശത്തെ ഭിത്തിയോടു ചേർന്നാണ് മാർപാപ്പയുടെ കല്ലറ. മാർബിളിൽ തീർത്ത വെള്ള നിറത്തിലെ കല്ലറയുടെ ചിത്രങ്ങൾ വത്തിക്കാൻ ഇന്നലെ പുറത്തുവിട്ടു.
പ്രത്യേക അലങ്കാരങ്ങളൊന്നുമില്ലാത്ത കല്ലറയ്ക്ക് മുകളിൽ ഫ്രാൻസിസ് എന്ന് ലാറ്റിനിൽ എഴുതിയിട്ടുണ്ട്. ഒരു വെളുത്ത റോസാപ്പൂവ് മാത്രമാണ് കല്ലറയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ളത്. പക്ഷാഘാതവും തുടർന്നുണ്ടായ ഹൃദയസ്തംഭനവും മൂലം കഴിഞ്ഞ തിങ്കളാഴ്ചയാണ് 88കാരനായ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയത്. ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം.
അതേസമയം,പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള രഹസ്യയോഗമായ കോൺക്ലേവിന്റെ തീയതി വൈകാതെ പ്രഖ്യാപിക്കും. മേയ് 6നോ അതിനുശേഷമോ തുടങ്ങും. 135 കർദ്ദിനാൾമാർക്കാണ് കോൺക്ലേവിൽ വോട്ടവകാശം.
പൂക്കളുമായി മലയാളിക്കുട്ടി
വത്തിക്കാനിലെ സെന്റ് പീറ്രേഴ്സ് ബസിലിക്കയിലെ അന്ത്യശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരി മേജർ ബസിലിക്കയിലെ സംസ്കാരത്തിനായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ അകമ്പടി നൽകിയവരിൽ മലയാളി പെൺകുട്ടിയും. തൃശൂർ സ്വദേശി ഫ്രെനിഷ് ഫ്രാൻസിസിന്റെയും കാഞ്ചനിന്റെയും മകളായ നിയ (10) ആണ് വെള്ള റോസാപ്പൂക്കൾ നിറച്ച കൂടയുമായി മാർപാപ്പയുടെ അന്ത്യയാത്രയിൽ പങ്കാളിയായത്. നിയ അടക്കം 4 രാജ്യങ്ങളിൽ നിന്നും ഓരോ കുട്ടികൾ വീതമാണ് മാർപാപ്പയുടെ ഭൗതികദേഹത്തെ പൂക്കൂടയുമായി അനുഗമിച്ചത്. റോമിലുള്ള സിറോ മലബാർ സഭയുടെ സെന്റ് അനസ്തേഷ്യ ബസിലിക്കയുടെ ഭാഗമായാണ് ഇറ്റാലിയൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായ നിയ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |