തിരുവനന്തപുരം: വെള്ള കാർഡുകാർക്ക് അടക്കം എല്ലാ വിഭാഗങ്ങൾക്കും അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കും. രണ്ടു വർഷത്തിനു ശേഷമാണ് എല്ലാ വിഭാഗക്കാർക്കും ലഭ്യമാകുന്നത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര പെട്രോളിയം മന്ത്രാലയം 5676 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുകയായിരുന്നു.
നിലവിൽ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്ക് മാത്രമാണ് മണ്ണെണ്ണ നൽകുന്നത്. കുറഞ്ഞ അളവിൽ എത്തിക്കുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി മിക്ക വിതരണക്കാരും പിൻമാറിയതിനാൽ ഈ വിഭാഗങ്ങൾക്കും യഥാസമയം കിട്ടാറില്ല. നിലവിൽ ഒരു ക്വാർട്ടറിൽ (മൂന്നു മാസം) അനുവദിക്കുന്നത് 780 കിലോലിറ്ററാണ്.
14 സംസ്ഥാനങ്ങൾ മണ്ണെണ്ണ വിതരണം ഉപേക്ഷിക്കുകയും പടിപടിയായി മണ്ണെണ്ണ വിതരണം നിറുത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇത്രയും അനുവദിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പുപോലും പ്രതീക്ഷിച്ചിരുന്നില്ല.
കരാറുകാരെ
തിരിച്ചെത്തിക്കണം
ഓയിൽ കമ്പനികളിൽ നിന്നു മണ്ണെണ്ണ റേഷൻ കടകളിലെത്തിക്കുന്ന കരാറുകാർ മിക്കവരും ഈ രംഗം വിട്ടിരിക്കുകയാണ്. മണ്ണെണ്ണയുടെ അളവ് കുറഞ്ഞതോടെ ഇവർക്കുള്ള വരുമാനവും കുറഞ്ഞിരുന്നു. അളവ് കൂടിയതോടെ ഇവരെ തിരിച്ചെത്തിക്കാനാണ് ശ്രമം. മണ്ണെണ്ണ അളന്നെടുക്കുന്ന ഉപകരണങ്ങൾ, ടാങ്കുകൾ ഉൾപ്പെടെ നശിച്ചെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചത്. ലൈസൻസുള്ള ഇവർക്കു മാത്രമെ മണ്ണെണ്ണ ഏറ്റെടുക്കാനാകൂ. ഇവരുമായി ചർച്ചകൾ നടന്നുവരികയാണ്. ആദ്യത്തെ 40 കിലോമീറ്റർ ദൂരം മണ്ണെണ്ണയുമായി പോകാൻ കരാറുകാർക്ക് നിലവിൽ 325 രൂപയാണ് നൽകുന്നത്. അത് 400 ആക്കണമെന്നാണ് അവരുടെ ആവശ്യം.
ഒരു കാർഡിന് ലഭിക്കുന്നത്
എ.എ.വൈ.................................................ഒരു ലി.
പി.എച്ച്.എച്ച് .......................................... അര ലി.
എൻ.പി.എൻ.എസ്.............................. അര ലി.
എൻ.പി.എസ്.......................................... അര ലി.
വൈദ്യുതീകരിക്കാത്ത വീടിന് .........6 ലി.
ഗുണഭോക്താക്കൾ ആകെ 95,00,762 കുടുംബങ്ങൾ
വില റേഷൻ കടകളിൽ ₹63
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |