കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ കഴിഞ്ഞനാലര വർഷത്തിനിടയിൽ കേരളത്തിൽ മൂന്നരലക്ഷം സംരംഭങ്ങൾ ഉയർന്നുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കേരളകൗമുദിയുടെയും കരുനാഗപ്പള്ളി നഗരസഭയുടെയും കരുനാഗപ്പള്ളി റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പബ്ലിക് സർവീസ് കമ്മിഷൻ വഴി രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനം നടത്തിയത് കേരളമാണ്. പക്ഷേ ലക്ഷക്കണക്കിന് പേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് ജോലി കാത്തിരിക്കുകയാണ്. എല്ലാവർക്കും പി.എസ്.സി വഴി ജോലി ലഭിക്കില്ല. അതിനുള്ള തസ്തികകൾ സർക്കാർ വകുപ്പുകളിലും നിയമനം പി.എസ്.സിക്ക് വിട്ട പൊതുമേഖലാ സ്ഥാപനങ്ങളിലുമില്ല. എങ്കിലും എല്ലാവർക്കും മികച്ച വരുമാനം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് പരമാവധി സംരംഭകരെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ഇടപെടലിന്റെ ഭാഗമായി കേരളത്തിൽ പുതുതായി 32000 സ്ത്രീ സംരംഭകർ ഉയർന്നുവന്നുവെന്നും മന്ത്രി പറഞ്ഞു.
സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ഷെഹന നസീം മേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, സുജിത്ത് വിജയൻപിള്ള, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആറ്റിങ്ങൽ അമർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. പി.രാധാകൃഷ്ണൻ നായർ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി.മീന, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ, റോട്ടറി ക്ലബ് സോൺ 19 അസി. ഗവർണർ അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള കേരളകൗമുദിയുടെ ആദരവ് മന്ത്രി ചടങ്ങിൽ സമ്മാനിച്ചു. കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ. രവി സ്വാഗതവും കരുനാഗപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് നിസാർ അഹമ്മദ് നന്ദിയും പറഞ്ഞു.
പങ്കെടുത്തത് 2200 പേർ
2200 പേർ മെഗാ തൊഴിൽമേളയിൽ രജിസ്റ്റർ ചെയ്ത് വിവിധ സ്ഥാപനങ്ങളുടെ ഇന്റർവ്യൂവിൽ പങ്കെടുത്തു. തിരുവനന്തപുരം ടെക്നോപാർക്കിലേതടക്കമുള്ള ഐ.ടി കമ്പനികൾ, കൊല്ലം ജില്ലയിലെ വിവിധ ധനകാര്യം, ഓട്ടോമൊബൈൽ, എൻജിനിയറിംഗ്, ഹോസ്പിറ്റൽ, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളിലുള്ള 45 സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും മേധാവികളും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തായിരുന്നു അഭിമുഖം. സ്കൂളിൽ പ്രത്യേകം ക്രമീകരിച്ച ക്ലാസ് മുറികളിലായിരുന്നു അഭിമുഖം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |