പാട്ന: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്തു. സുനിൽ (26) ആണ് ആർമി ഉദ്യോഗസ്ഥരുടെ പിടിയിലായത്. പാകിസ്ഥാൻ വനിതയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിനെക്കുറിച്ചുള്ള പരിശോധനക്കൊടുവിലാണ് വിവരം ആർമി ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. മിലിട്ടറി ഏരിയയെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇയാൾ അവർക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്ക് പാക് വനിത പണം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം,സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സൈബർ വിംഗിന്റെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാൻ സ്വദേശികളുമായിട്ടുള്ള വാട്ട്സ് ആപ്പ് ചാറ്റുകളും നിരീക്ഷണത്തിലായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് സുനിലിന്റെ വാട്ട്സ് ആപ്പ് ചാറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നാണ് ആർമി ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചിരുന്നു. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും സേനകൾക്ക് തീരുമാനിക്കാം. സേനകളുടെ ക്ഷമതയിൽ പ്രധാനമന്ത്രി പൂർണ വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |