ഒരിടവേളയ്ക്ക് ശേഷം നിപ വൈറസ് വീണ്ടും ഭീതി പരത്തുകയാണ്. മലപ്പുറം വളാഞ്ചേരിയിൽ ഒരാൾക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. നഗരസഭയിലെ രണ്ടാം വാർഡിൽ താമസിക്കുന്ന 42കാരിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഏപ്രിൽ 25ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ ഇവർ പിന്നീട് ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് മേയ് ഒന്നിന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിയത്. തുടർന്ന് പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ സ്രവ പരിശോധന പുരോഗമിക്കുകയാണ്. നിലവിൽ പരിശോധിച്ചവയുടെ ഫലമെല്ലാം നെഗറ്റീവാണെന്നത് ആശ്വാസമാണ്. രോഗലക്ഷണങ്ങളുള്ള അഞ്ചുപേരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗിയുടെ റൂട്ട് മാപ്പ് അടക്കം പുറത്തുവിട്ടിട്ടുണ്ട്.
ഊർജിത
നടപടികൾ
നിപ പ്രോട്ടോക്കോളിന്റെ ഭാഗമായി ജില്ലയിൽ വിവിധ തലങ്ങളിലുള്ള 25 കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിന് ഊർജിതമായ നടപടികൾ തുടങ്ങി. അധികം സമ്പർക്കത്തിന് സാദ്ധ്യതയില്ലെന്നാണ് കണ്ടെത്തിയതെങ്കിലും സൂക്ഷ്മമായ പരിശോധന നടത്തും. ആശുപത്രിയിൽ നിന്ന് രോഗപ്പകർച്ചയ്ക്കുള്ള സാദ്ധ്യതയും അന്വേഷിക്കുന്നുണ്ട്. അതേസമയം, ജില്ലയിൽ ഇതുവരെ മറ്റ് രോഗലക്ഷണങ്ങളോ അസ്വാഭാവിക മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസകരമാണ്. ഹൈ റിസ്‌ക്, ലോ റിസ്‌ക് വിഭാഗത്തിൽപ്പെട്ട സമ്പർക്കത്തിലുള്ള എല്ലാവരും 21 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശമുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗിയുടെ അയൽവീട്ടിലെ പൂച്ച ചത്തതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് മുഖേന സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് പരിശോധനകളും തുടരുകയാണ്. ആശുപത്രികൾ ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ കർശനമായി പാലിക്കാനും നിപ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുവായി ജാഗ്രത പാലിക്കാനും ആരോഗ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്.
ഒമ്പത് വാർഡുകൾ
കണ്ടയ്‌മെന്റ് സോൺ
നാല് തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടയ്‌മെന്റ് സോണുകളായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചു. രോഗവ്യാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുമാണ് ഈ വാർഡുകളെ കണ്ടയ്‌മെന്റ് സോണുകളാക്കിയത്. ഈ പ്രദേശങ്ങളിൽ സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂട്ടംകൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുകയുള്ളൂവെന്നും മദ്രസകൾ, അങ്കണവാടികൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ലെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എന്നാൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടില്ല.
നിർദ്ദേശങ്ങൾ
ജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റും നിർബന്ധമായും മാസ്‌ക് ധരിക്കണം. ട്യൂഷൻ സ്ഥാപനങ്ങളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും നിർബന്ധമായും മാസ്‌ക് ധരിക്കണം. കൂടിച്ചേരലുകൾ പരമാവധി കുറച്ച് സാമൂഹിക അകലം പാലിക്കണം. പനി മുതലായ രോഗലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ ചികിത്സ തേടണം. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടില്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ജില്ലയിൽ നടന്നുവരുന്ന ഉത്സവങ്ങൾ, മേളകൾ എന്നിവയോട് അനുബന്ധിച്ചുള്ള പ്രദർശന മേളകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുമ്പോൾ മാസ്‌ക് ധരിച്ചും അണുവിമുക്തമാക്കിയിട്ടും മാത്രമേ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് സംഘാടകർ നിർബന്ധമായും ഉറപ്പ് വരുത്തണം. ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483 2736320, 0483 2736326 നമ്പറുകളിൽ വിളിച്ച് അറിയിക്കേണ്ടതാണ്.
എന്താണ്
നിപ വൈറസ്?
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണിത്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് നാലു മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാവാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ച മങ്ങൽ എന്നിവയും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം അബോധാവസ്ഥയിലെത്താനും സാദ്ധ്യതയുണ്ട്.
രോഗസ്ഥിരീകരണം
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർ.ടി.പി.സി.ആർ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
മുൻകരുതലുകൾ
കൃത്യമായി മാസ്‌ക് ധരിക്കുക
സാമൂഹിക അകലം പാലിക്കുക
ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക.
രോഗിയുടെ വസ്തുക്കൾ പ്രത്യേകം സൂക്ഷിക്കുക.
പകരുന്നതെങ്ങനെ
രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായുവിലൂടെ പകരും.
രോഗിയുടെ സ്രവങ്ങളിലൂടെ.
രോഗി കൈകാര്യം ചെയ്ത സാധനങ്ങളിലൂടെ ( സോപ്പ്, വസ്ത്രം തുടങ്ങിയവ)
രോഗാണുവാഹകരായ വവ്വാലുകളിൽ നിന്ന് മറ്റ് ജന്തുക്കളിലേക്കും മനുഷ്യരിലേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |