പ്രിയം, ഉദയപുരം സുൽത്താൻ, ഇളവങ്കോട് ദേശം, ദോസ്‌ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ശ്രുതിരാജ്. മലയാള സിനിമയിലെ ഇടവേളയ്‌ക്ക് പതിനാറു വർഷമായെങ്കിലും തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള സീരിയൽ താരമാണ് ശ്രുതി. തൃശൂർകാരിയായ ശ്രുതി ഏഴാം ക്ളാസിൽ പഠിക്കുമ്പോഴാണ് സിനിമാലോകത്തേക്ക് ചുവട് വയ്‌ക്കുന്നത്. വി.എം വിനുവിന്റെ ഹരിചന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാൽ നിർഭാഗ്യവശാൽ ചിത്രം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. പിന്നീടാണ് മെഗാ സ്‌റ്റാർ മമ്മൂട്ടിക്കൊപ്പം ഇലവങ്കോട് ദേശത്തിൽ അഭിനയിക്കുന്നത്. കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രുതിരാജ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസു തുറന്നത്.
'എട്ടാംക്ളാസിൽ പഠിക്കുമ്പോഴാണ് ഇലവങ്കോട് ദേശം വരുന്നത്. മമ്മൂക്കയും ഖുഷ്‌ബു മാമും പ്രധാന വേഷത്തിൽ. കെ.ജി ജോർജ് സാറാണ് സംവിധാനം. മഹാനായ സംവിധായകന്റെ വലിയൊരു താരനിരയുള്ള ചിത്രത്തിലാണ് അഭിനയിക്കുന്നത് എന്ന ബോധം അച്ഛനും അമ്മയ്‌ക്കും പോലും ഉണ്ടായിരുന്നില്ല. പിന്നല്ലേ എട്ടാം ക്ളാസുകാരിയായ എനിക്ക്. ഇലവങ്കോട് ദേശത്തിൽ മമ്മൂക്കയെ രഹസ്യമായി പ്രേമിക്കുന്ന കഥാപാത്രമാണ് എന്റെത്. പാലുകുടി മാറാത്ത ഈ പെൺകുട്ടിയാണോ എന്നെ പ്രണയിക്കുന്നത് എന്ന് ചോദിച്ച് ഉച്ചത്തിൽ ചിരിക്കുന്ന മമ്മൂക്കയുടെ രൂപം ഇപ്പോഴും മനസിലുണ്ട്. അച്ഛന് ഈ ഫീൽഡിനെ കുറിച്ച് ശരിയായ ധാരണയില്ല. എന്നെ വലിയൊരു നടിയാക്കി വാർത്തെടുക്കാനുള്ള കഴിവും ക്ഷമയുമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ലൊക്കേഷനിൽ കളിച്ചു നടക്കുന്ന ഞാനും ഈ ഫീൽഡിൽ തുടരണമെന്നോ അവസരങ്ങൾ വെട്ടിപ്പിടിക്കണമെന്നോ വിചാരിച്ചില്ല. മമ്മൂക്ക ഇതെല്ലാം മനസിലാക്കി കാണണം. ഈ സിനിമ കഴിഞ്ഞാൽ വീട്ടിൽ പൊയ്ക്കോളണം. അഭിനയം എന്നു പറഞ്ഞ് തെക്കു വടക്ക് നടക്കാതെ പോയി നാലക്ഷരം പഠിക്ക് കൊച്ചേ...അറിവാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു'.
ശ്രുതിരാജുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം സെപ്‌തംബർ ലക്കം കേരളകൗമുദി ആഴ്‌ചപ്പതിപ്പിൽ വായിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |