തിരുവനന്തപുരം: നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടിയിൽ നിന്ന് ആരും ക്ഷണിച്ചിട്ടില്ലെന്ന് ശശി തരൂർ എം പി. കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും ശശി തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പ്രതികരിച്ച് വോട്ടെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിന് ക്ഷണം ഉണ്ടായിരുന്നില്ല. കേരളത്തിൽ എത്തിയപ്പോഴും മറ്റ് മെസേജുകൾ ഒന്നും കിട്ടിയിരുന്നില്ല. വോട്ടെടുപ്പിന് ശേഷം കൂടുതൽ പ്രതികരിക്കാം. ഇപ്പോൾ കൂടുതൽ പ്രതികരിച്ച് വോട്ടെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ല. സർക്കാർ ആവശ്യപ്പെട്ടിട്ടാണ് വിദേശ രാജ്യങ്ങളിൽ പോയത്. പാർട്ടിയിലെ പല അഭിപ്രായ വ്യത്യാസങ്ങൾ പൊതുജനങ്ങൾക്ക് അറിയാം. തിരിച്ചെത്തിയിട്ടും ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ല. പാർട്ടി നേതാക്കളെ നേരിട്ട് കണ്ട് സംസാരിക്കും. ഞാൻ എവിടെയും പോകുന്നില്ല. ഞാൻ കോൺഗ്രസിലെ ഒരു അംഗമാണ്. ഈ പാർട്ടിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. എന്നോട് പ്രശ്നമുള്ളവർക്ക് എന്നെ കണ്ട് സംസാരിക്കാം.'- ശശി തരൂർ പറഞ്ഞു.
അതിനിടെ ശശി തരൂരിനെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി രംഗത്തെത്തി. നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടെയും കല്യാണമല്ലെന്നായിരുന്നു പരിഹാസം. പ്രചാരണത്തിന്റെ ഭാഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്യതാൽപര്യമെന്ന് തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തി താൽപര്യമാണെന്നും അദ്ദേഹം വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |