കേരളത്തിന്റെ വായനാസംസ്‌കാരം അനുദിനം മാറിവരികയാണ്. അത് ഡിജി കേരളമായും, ഇ-മുറ്റം പദ്ധതിയായും വലിയ വികാസം നേടുന്നു. തദ്ദേശ വകുപ്പുകൾ തുടങ്ങി പ്രദേശികതലം വരെ ഡിജിറ്റൽ വായനയിലേക്കും, ഡിജിറ്റൽ ലൈബ്രറിയിലേക്കും ഇക്കാലഘട്ടത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഭരണഭാഷ മലയാള ഭാഷ എന്നതിന് വേണ്ടി മാത്രം വകുപ്പ് ഉണ്ടെങ്കിലും ഭാഷ മലയാളീകരിക്കണമെന്നുണ്ടെങ്കിലും എല്ലാം കംപ്യൂട്ടർവത്കരിക്കേണ്ടതിന്റെ ആവശ്യകതയും ഏറിവരികയാണ്. പ്രദേശിക സ്‌കൂൾ തലം മുതൽ ഭരണ സിരകേന്ദ്രമായ സെക്രട്ടറിയറ്റുവരെ സ്മാർട്ട് ക്ലാസ് സ്മാർട്ട് വായന എന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും പുസ്തക വായനയെ ഓർമ്മിക്കാനും പുതുതലമുറയിൽ വായന പ്രോത്സാഹിപ്പിക്കാനുമായി കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി.എൻ. പണിക്കരുടെ ഓർമദിനം വായനാദിനമായി ആചരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മഹനീയ നേതാക്കളായ പി.എൻ പണിക്കരുടെ ചരമദിനത്തിൽ ആരംഭിച്ച് ഐ.വി ദാസിന്റെ ജന്മദിനമായ ജൂലായ് 07 ന് അവസാനിക്കുന്ന രീതിയിലുള്ള വായനാപക്ഷാചരണമാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വഴി നടപ്പാക്കുന്നത്. ഇത് ഓരോ ജില്ലയിലും നടപ്പാക്കുന്നത് ജില്ലാ ഭരണകൂടവും, വിദ്യാഭ്യാസ വകുപ്പും, വിവിധ വകുപ്പുകളും ചേർന്നാണ്. വായനയുടെ പ്രാധാന്യം വരും തലമുറയ്ക്കു പഠിപ്പിച്ചു കൊടുക്കാൻ എന്തുകൊണ്ടും യോജിച്ച ദിനം ജൂൺ 19 തന്നെയാണ്. അത്യന്തം ആവേശത്തോടെയാണ് കേരളം ഇത്തവണയും വായനാദിനം ആചരിച്ചത്.
വായനയെ
ചേർത്തുപിടിച്ച്
'വായിച്ചു വളരുക എന്ന സന്ദേശവുമായി ഊണും ഉറക്കവുമില്ലാതെ അറിവും സാക്ഷരതയും ജനകീയമാക്കി ജനങ്ങളിലെത്തിച്ച പി.എൻ. പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കർമ്മപരിപാടികളുടെ തുടർച്ചയായിട്ടുള്ള ഒരു പ്രവർത്തന ശൃംഖല വ്യാപകമാക്കുവാനും വായന ഒരു ശീലമാക്കാനും ലക്ഷ്യമിട്ടാണ് വായനാദിനത്തിലെ പരിപാടികൾ ഓരോന്നും. പുതുതലമുറയ്ക്ക് വായനയിൽ കമ്പം കുറയുമ്പോഴും പലർക്കും ഇപ്പോൾ പഴയതും പുതിയതുമായ പുസ്‌തകങ്ങൾ ഡിജിറ്റൽ വായന, പോഡ്കാസ്റ്റ് വായന എന്നിവയിലൂടെ ഗൃഹാതുരമായ ഓർമ്മ പുതുക്കാനും എളുപ്പമാണ്. ജ്ഞാന, വിജ്ഞാന സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായനയും കുട്ടികൾ മറക്കുന്നില്ല. മിക്ക സ്‌കൂളുകളിലും ലൈബ്രറിയിൽ ചെന്ന് പുസ്തകം തിരഞ്ഞെടുത്ത് ക്ലാസ് ടൈംടേബിളിൽ വായനയ്ക്കായും സമയം കൊടുക്കുന്നുണ്ട്.
മാറുന്ന കാലത്തെ
ഡിജിറ്റൽ വായന
ചുരുക്കിപ്പറഞ്ഞാൽ വായനാ കമ്പം കുറയുന്നുവെന്ന് ഒരു വശത്ത് പറയുന്നുവെങ്കിലും ഡിജിറ്റൽ സ്‌ക്രീനിൽ തെളിഞ്ഞ ഈ അക്ഷരങ്ങളിൽ കൂടിയും പുസ്തകങ്ങളുടെ ഓർമ്മ പുതുക്കുന്നത് അനിവാര്യമായി മാറിയിട്ടുണ്ട്. വായനയ്ക്ക് പുതിയ മുഖങ്ങൾ വരികയും പുസ്തകങ്ങൾക്ക് പകരക്കാരുണ്ടാകുകയും ചെയ്‌തെങ്കിലും വായനയ്‌ക്കോ വായനാദിനത്തിനോ പ്രാധാന്യം കുറയുന്നില്ല.
ലോക ക്ലാസിക്കുകൾക്ക് ഇന്റർനെറ്റ് രൂപങ്ങൾ വരുമ്പോഴും കൃതികൾ ഇന്റർനെറ്റിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുമ്പോഴും എന്തിനെന്നറിയാതെ പുസ്തകങ്ങളിലേക്കൊരു മടക്കയാത്ര കാലം ആഗ്രഹിക്കുന്നുണ്ടാവാം. എങ്കിലും ഡിജിറ്റൽ വായനക്കും, എഫ്.എം, പോഡ്കാസ്റ്റ് വഴി കേട്ടുള്ള വായനക്കും പ്രിയം കൂടി വരുന്നു. അച്ചടിച്ച അക്ഷരങ്ങളുടെ വിശ്വാസ്യതയും പാരമ്പര്യവും തറവാടിത്തവും ഡിജിറ്റൽ വായനയ്ക്ക് അവകാശപ്പെടാൻ സാധിക്കാത്തതിനാലാകാം ലൈബ്രറികളിൽ പുസ്തകോത്സവവും അതിനായി വിഹിതം വകയിരുത്തുന്നതും ഗ്രാമപഞ്ചായത്തുകൾ ലൈബ്രറികളെ പ്രോത്സാഹിപ്പിക്കുന്നതും വായനശീലം വളർത്തിയെടുക്കാൻ തന്നെയാണ്. കൂടാതെ കേരളത്തിലെ മിക്ക ഗ്രന്ഥശാലകളിലും വായന/സാഹിത്യ /നിരൂപണ ചർച്ചകൾക്കുള്ള പ്രാധാന്യവും കേൾവിക്കാരും, പങ്കെടുക്കുന്നവരും, ഇടപെടുന്നവരും വർദ്ധിച്ചുവരുന്നു.
ഈ വായനാദിനത്തിലും സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും രാവിലെ പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി വായനയുടെ മഹത്വം മനസിലാക്കിക്കുന്നതിനായി മഹത് ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങൾ കൂട്ടായി പാരായണം ചെയ്ത് 'വായിച്ചുവളരുക' എന്ന പ്രതിജ്ഞയെടുത്തു. അതോടൊപ്പം ശ്രേഷ്ഠരായ ഗുരുവര്യന്മാർക്ക് പ്രണാമം അർപ്പിക്കുന്ന ഗുരുവന്ദനം പരിപാടി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും സ്‌കൂൾ തലത്തിലും സംഘടിപ്പിക്കുകയും ചെയ്തു.
പുസ്തകമെന്നാൽ പാഠപുസ്തകങ്ങൾ എന്നതിൽ കവിഞ്ഞ് ഒരു സങ്കൽപം വിദ്യാർത്ഥികൾക്ക് ഇല്ലാതായി മാറിയിട്ടുണ്ട്. എങ്കിലും, ഡിജിറ്റൽ വായനയുടെ ലോകങ്ങളിലേക്കുള്ള വാതായനങ്ങൾ വികസിച്ചുകെണ്ടേയിരിക്കുന്നു. ഡിജിറ്റൽ വായനയുടെ പ്രാധാന്യം ഡിജിറ്റൽ വായനയുടെ മാറ്റം മനസിലാക്കേണ്ട കാലം തന്നെയാണ് വായനയെന്നത് മനുഷ്യന്റെ അറിവിന്റെ അടിത്തറയും വികാസത്തിന്റെയും തുടക്കവും കൂടിയാണ്. അക്ഷരത്തെ പുസ്തകങ്ങളിൽ കാണുന്ന രീതിയിൽ നിന്ന് ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്ന ഇ -വായനയുടെ പരിവർത്തനം നമ്മുടെ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |