തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കാത്തതിനെത്തുടർന്നാണ് നീക്കം. സമരം ആരംഭിക്കുന്ന തീയതി രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമകൾ നേരത്തേ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ബസുടമകളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി ഇനി സർക്കാർ തലത്തിൽ ചർച്ചയ്‌ക്കുള്ള സാദ്ധ്യത നിലനിൽക്കുന്നില്ല എന്നാണ് സൂചന.
ജൂലായ് 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് അത് മാറ്റിവച്ചിരുന്നു. അതിന് മുമ്പ് മന്ത്രിതല ചർച്ചകളും ഗതാഗത സെക്രട്ടറിയുമായുള്ള ചർച്ചകളും നടന്നിരുന്നു. വിദ്യാർത്ഥി സംഘടനകളുമായി ആലോചിച്ച ശേഷം വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കാമെന്ന ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും ബസുടമകളും ഗതാഗത സെക്രട്ടറിയും തമ്മിൽ ചൊവ്വാഴ്‌ച നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാലസമരം എന്ന തീരുമാനത്തിലേക്ക് ബസുടമകൾ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |