SignIn
Kerala Kaumudi Online
Thursday, 28 August 2025 8.04 AM IST

സുഹൃത്ത് സെക്‌സ് റാക്കറ്റിന്റെ പിടിയിലായത് കണ്ടെത്തിയത് വഴിത്തിരിവായി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ്

Increase Font Size Decrease Font Size Print Page
rajani-pandit

ഷെർലക് ഹോംസ്, ജെയിംസ് ബോണ്ട് തുടങ്ങിയ അതിപ്രശസ്തരായ ഡിറ്റക്ടീവുകളെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ കുറവായിരിക്കും, എന്നാൽ ഇന്ത്യയുടെ ആദ്യ വനിതാ ഡിറ്റക്ടീവിനെക്കുറിച്ച് എത്രപ്പേർക്കറിയാം? വീട്ടുജോലിക്കാരിയായും തെരുവ് കച്ചവടക്കാരിയായും ഗർഭിണിയായുമൊക്കെ വേഷംമാറി രജനി പണ്ഡിറ്റ് എന്ന മഹാരാഷ്ട്രക്കാരി തുമ്പുണ്ടാക്കിയത് രാജ്യത്തെ അതിപ്രമാദമായ കേസുകൾക്കാണ്.

പുരുഷാധിപത്യമുള്ള മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് രജനി പണ്ഡിറ്റ്. കോളേജ് പഠനകാലത്ത് തന്റെ സുഹൃത്തിന്റെ രഹസ്യം പൊളിച്ചാണ് ഈ മേഖലയിൽ ആദ്യ ചുവടുവയ്പ്പ് നടത്തിയതെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി. സുഹൃത്തിന്റെ സ്വഭാവത്തിലെ മാറ്റം രജനി ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഹൃത്ത് ഒരു സെക്‌സ് റാക്കറ്റിൽപ്പെട്ടതായി രജനി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം സുഹൃത്തിന്റെ വീട്ടിലറിയിക്കാൻ താൻ തീരുമാനിച്ചതായി രജനി പറഞ്ഞു. എന്നാൽ സുഹൃത്ത് എതിർത്തു. എന്നിരുന്നാലും വീട്ടുകാരെ അറിയിച്ചതിൽ പിന്നീടവർ നന്ദി പറഞ്ഞതാണ് വഴിത്തിരിവായതെന്നും രജനി അഭിമുഖത്തിൽ പറഞ്ഞു.

വനിതാ ഡിറ്റക്ടീവ് എന്ന ആശയം തന്നെ ആരും ചിന്തിക്കാതിരുന്ന കാലത്താണ് 1983ൽ രജനി ഈ രംഗത്തെത്തുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ (സിഐഡി) സബ് ഇൻസ്‌പെക്ടറായിരുന്നു രജനിയുടെ പിതാവ്. മകളുടെ ആഗ്രഹം കേട്ട് പിതാവ് മടിച്ചു. എന്നാൽ തന്റെ പിതാവിന് സാധിക്കുമെങ്കിൽ തനിക്കും കഴിയുമെന്ന് രജനി ദൃഢനിശ്ചയമെടുത്തു. ചുറ്റിനുമുള്ളവരുടെ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അവർ ചെവികൊണ്ടില്ല. രജനി തന്റെ മേഖലയിൽ കഴിവ് തെളിയിച്ചുകൊണ്ടേയിരുന്നു. 1989ഓടെ രജനിയുടെ പ്രശസ്തി വർദ്ധിച്ചു. ദൂരദർശനിലെ പ്രശസ്ത പരിപാടിയായ 'ഹം കിസി സേ കം നഹിയിൽ' എത്തിയതാണ് അവരെ കൂടുതൽ പ്രമുഖയാക്കിയത്. ഒരൊറ്റ പരിപാടിയിൽ പങ്കെടുത്തതോടെ രജനിക്ക് മുന്നിലെത്തുന്ന വർക്കുകൾ ഇരട്ടിച്ചു. അവിഹിത ബന്ധങ്ങൾ, മിസിംഗ് കേസുകൾ, ബിസിനസ് രംഗത്തെ ചതികൾ, സാമ്പത്തിക പ്രശ്നങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെട്ടു.

1986ൽ രജനി 'രജനി ഇൻവെസ്റ്റിഗേഷൻ ബ്യൂറോ' എന്ന പേരിൽ സ്വന്തം സ്ഥാപനം ആരംഭിച്ചു. പിന്നീട് 'രജനി പണ്ഡിറ്റ് ഡിറ്റക്ടീവ് സർവീസസ്' എന്ന് പേരുമാറ്റി. 2010ഓടെ രജനിയുടെ കമ്പനിയിലെ ഡിറ്റക്ടീവുകളുടെ എണ്ണം 30 ആയി. നാല് പതിറ്റാണ്ടിനിടെ 75,000 കേസുകളാണ് രജനി തെളിയിച്ചത്. ഇതിനുപുറമെ 'ഫേസസ് ബിഹൈൻഡ് ഫേസസ്', 'മായാജാൽ' എന്ന പേരിൽ രണ്ട് പുസ്‌തകങ്ങളും രചിച്ചു. 2019ൽ സംവിധായകൻ ദിനകർ റാവു 'ലേഡി ജെയിംസ് ബോണ്ട്' എന്ന പേരിൽ രജനി പണ്ഡിറ്റിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും നിർമിച്ചു.

TAGS: RAJANI PANDIT, INDIA FIRST WOMAN PRIVATE DETECTIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.