കൊച്ചി: പാലാരിവട്ടം മേൽപാലം ആഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമാരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായ ടി.ഒ സൂരജിന്റെ ആരോപണം തെറ്റാണെന്ന് വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടാണ് കരാറുകാർക്ക് മുൻകൂട്ടി പണം നൽകിയതെന്നായിരുന്നു സൂരജിന്റെ ആരോപണം.
നിർമാണക്കമ്പനി ആർ.ഡി.എസിന് മുൻകൂറായി 8.25 കോടി നൽകിയിരുന്നു. പലിശയില്ലാതെ മുൻകൂർ പണം നൽകണമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞെന്ന സൂരജിന്റെ ആരോപണവും തെറ്റാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. പലിശ എത്രയാണെന്ന് തീരുമാനിച്ചത് സൂരജാണ്, പലിശ വാങ്ങാനോ വാങ്ങാതിരിക്കാനോ മന്ത്രി പറഞ്ഞിട്ടില്ലെന്ന് വിജിലൻസ് വ്യക്തമാക്കി.
പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് 11-14 ശതമാനം പലിശനിരക്കിൽ സർക്കാർ പണമെടുക്കുന്ന സമയത്താണ് ഏഴ് ശതമാനം പലിശ നിരക്കിൽ പണം നൽകാൻ സൂരജ് തീരുമാനിച്ചതെന്ന് വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം മന്ത്രിക്ക് അഴിമതിക്കേസുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധം ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും വിജിലൻസ് വ്യക്തമാക്കി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2014ലാണ് പാലത്തിന് തറക്കല്ലിടുന്നത്. 72 കോടി രൂപ മുതൽമുടക്കിൽ രണ്ട് വർഷം കൊണ്ട് നിർമ്മിക്കാനായിരുന്നു പ്ലാൻ. പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷം 2016 ഒക്ടോബറിൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. 41.27 കോടി രൂപയാണ് ഫ്ളൈ ഓവറിന്റെ നിർമ്മാണച്ചെലവ്. ഇതിൽ 34 കോടി മാത്രമാണ് കരാറുകാരന് കൊടുത്തത്. നിർമ്മാണത്തിൽ തകരാർ കണ്ടെത്തിയതിനാൽ ബാക്കി തുക നൽകിയിരുന്നില്ല. ആർ.ഡി.എസ് കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു നിർമാണ കരാർ. ടോൾ ഒഴിവാക്കാൻ ദേശീയപാത അതോറിട്ടിയെ മാറ്റിനിർത്തി സർക്കാർ നിർമാണ ചുമതല ഏൽപ്പിച്ചത് കേരള ബ്രിഡ്ജസ് ആൻഡ് കോർപ്പറേഷനെയായിരുന്നു. ഇവരാണ് ആർ.ഡി.എസിന് കരാർ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |