തിരുവനന്തപുരം: കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 2024-25 സംഭരണ വർഷത്തിൽ 2,07143 കർഷരിൽ നിന്നായി ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 1645 കോടി രൂപയിൽ 1399 കോടി രൂപയും നൽകിയിട്ടുണ്ട്. 10,568 കർഷകർക്കായി 246 കോടി രൂപയാണ് നൽകാൻ ശേഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് ഇനത്തിൽ വകയിരുത്തിയ തുകയിൽ നിന്ന് ഏറ്റവും ഒടുവിലായി 113 കോടി രൂപ കൂടി അനുവദിച്ചെങ്കിലും കേന്ദ്ര സർക്കാർ എം.എസ്.പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് അവശേഷിക്കുന്ന കർഷകർക്ക് സംഭരണ വില കൊടുക്കുന്നതിന് കാലതാമസം നേരിട്ടത്.സപ്ലൈകോ മാനേജിംഗ് ഡയറക്ടർ നാല് ദിവസമായി ഡൽഹിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി നേരിൽകണ്ട് നടത്തിയ ശ്രമത്തിലാണ് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ എം.എസ്.പി ഇനത്തിലുള്ള ക്ലയിം അംഗീകരിച്ചത്. ഓണം അവധിക്ക് ശേഷമുള്ള ബാങ്ക് പ്രവൃത്തി ദിവസങ്ങളിൽ കർഷകർക്ക് തുക ലഭ്യമാക്കുവാൻ കഴിയുമെന്ന് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |