കിളിമാനൂർ: വില കുതിച്ചുയർന്നിട്ടും,ആവശ്യത്തിനുള്ള അടയ്ക്കാ കിട്ടുന്നില്ലെന്ന് ആക്ഷേപം.നാട്ടിൻപുറങ്ങളിൽ നിന്ന് കമുകും അടയ്ക്കയും അപ്രത്യക്ഷമാവുകയാണ്.രോഗ ബാധയാണ് കാരണം.അടയ്ക്ക കിട്ടാനില്ലാതെയായതോടെയാണ് വിലയും വർദ്ധിച്ചത്.
കേരളത്തിൽ മുറുക്കാനാണ് അടയ്ക്ക പ്രധാനമായും ഉപയോഗിക്കുന്നത്.പഴമക്കാരാണ് അടക്കയുടെ പ്രധാന ഉപഭോക്താക്കൾ.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന നിജം പാക്കുപോലെ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനാണ് കേരളത്തിൽ നിന്ന് അടയ്ക്ക കയറ്റിയയക്കുന്നത്.തമിഴ്നാട് കർണാടക എന്നിവിടങ്ങളിലെ ലൈസൻസികൾ കേരളത്തിൽ നിന്ന് ശേഖരിക്കുന്ന അടയ്ക്ക ഉത്തരേന്ത്യയിലേക്ക് കയറ്റി അയക്കുകയാണ് പതിവ്.കേരളത്തിലെ അടയ്ക്കയ്ക്ക് ഗുണമേന്മ കൂടുതലാണ്.പാൻ മസാലയ്ക്ക് നിരോധനമുണ്ടെങ്കിലും അടയ്ക്ക ചേർത്തുള്ള വെറ്റില മുറുക്ക് ഉത്തരേന്ത്യക്കാർക്ക് ശീലമാണ്.
പാക്കിന് വിപണി വില
ഒരെണ്ണം 3രൂപ
കൊട്ടടയ്ക്ക കിലോഗ്രാമിന് 300-350
വരുമാനം മാർഗം
ഒരുകാലത്ത് ഗ്രാമീണ ജനതയുടെ വരുമാന മാർഗമായിരുന്നു അടയ്ക്കാക്കൃഷി.കമുകിന്റെ ഉപ ഉല്പന്നങ്ങൾക്കും ആവശ്യക്കാരേറെ ആയിരുന്നു.നവജാത ശിശുക്കളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്ന പാള മുതൽ അടുക്കള ആവശ്യത്തിനുള്ള മുറം നിർമ്മിക്കുന്നതിന് വരെ കമുക് ആവശ്യമായിരുന്നു.ഇന്ന് ആ ശീലങ്ങൾ എല്ലാം നഷ്ടമായി.ഹൈന്ദവ ചടങ്ങുകളിൽ ദക്ഷിണയ്ക്കും അടയ്ക്ക ഉപയോഗിച്ച് വരുന്നു.
പ്രതിസന്ധിയായി
വടക്കൻ കേരളത്തിൽ കമുക് മാത്രം കൃഷി ചെയ്യുന്ന കർഷകരുണ്ട്.അവിടെ വൃക്ഷത്തിനാവശ്യത്തിന് പരിചരണം ലഭിക്കുന്നതിനാൽ രോഗബാധ കുറവാണ്.തെക്കൻ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്.മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.രോഗബാധയുടെ പേരിൽ തെക്കൻ ജില്ലകളിലെ അടയ്ക്ക വ്യാപാരം പ്രതിസന്ധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |