തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനം നീണ്ടേക്കും. സുപ്രീംകോടതി നിയോഗിച്ച റിട്ട.ജഡ്ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ സെർച്ച്കമ്മിറ്റി വി.സി നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഇത് ഗവർണർക്ക് സമർപ്പിക്കും.
വി.സി നിയമനത്തിന് സെർച്ച്കമ്മിറ്റി പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണമെന്നും അതിൽ മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം ഗവർണർ അംഗീകരിക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ നിയമനത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമുണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ഗവർണർ ആർ.വി.ആർലേക്കർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ തീരുമാനമായ ശേഷമേ വി.സി നിയമനത്തിൽ ഗവർണർ തീരുമാനമെടുക്കാനിടയുള്ളൂ. അതുവരെ രണ്ടിടത്തെയും താത്കാലിക വി.സിമാർ തുടരും. യു.ജി.സി പ്രതിനിധിയില്ലാത്ത സെർച്ച്കമ്മിറ്റി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി യു.ജി.സിയും കേസിൽ കക്ഷിചേർന്നിട്ടുണ്ട്. ധൂലിയ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ഗവർണറുടെ ഹർജി പരിഗണിക്കാമെന്നാണ് സുപ്രീംകോടതി നിലപാടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |