തിരുവനന്തപുരം: തിതഞ്ഞെടുപ്പ് കമ്മിഷനോട് വിവരങ്ങൾ മറച്ചു വച്ചതിന് പാലാ എം.എൽ.എയെ അയോഗ്യനാക്കണമെന്ന് വ്യവസായി ദിനേശ് മേനോൻ. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും ദിനേശ് മേനോൻ പറഞ്ഞു. കോടിയേരിയുമായോ അദ്ദേഹത്തിന്റെ മകൻ ബിനീഷുമായോ യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും പാലായിലെ നിയുക്ത എം.എൽ.എ മാണി സി. കാപ്പൻ തന്നിൽ നിന്നും 3.5 കോടി രൂപ തട്ടിയെടുത്തുവെന്നും ദിനേശ് മേനോൻ നേരത്തെ വ്യക്തമാക്കിയരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞാണ് തന്റെ കൈയിൽ നിന്നും കാപ്പൻ പണം വാങ്ങിയതെന്നും ഇതിൽ 25 ലക്ഷം മാത്രമേ തിരികെ തന്നിട്ടുള്ളുവെന്നും ദിനേശ് പറയുന്നു.
'കാപ്പൻ തന്റെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പണം തിരിച്ച് തരാം എന്ന് പറഞ്ഞിട്ടാണ് ചെക്കുകൾ തന്നത്. എന്നാൽ അതെല്ലാം മടങ്ങി. ഭൂമി തരാം എന്ന് പറഞ്ഞു. എന്നാൽ അതും തട്ടിപ്പായിരുന്നു. ബാങ്കിൽ 75 ലക്ഷത്തോളം രൂപയ്ക്ക് പണയം വെച്ച കുമരകത്തെ സ്ഥലമാണ് തനിക്ക് തരാമെന്ന് പറഞ്ഞത്. കാപ്പൻ പൂർണമായും വഞ്ചിക്കുകയാണ് ചെയ്തത്. 2012ൽ 25 ലക്ഷം രൂപ മാത്രമാണ് തിരിച്ച് തന്നത്.' ദിനേശ് മേനോൻ വിശദീകരിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ (കിയാൽ)16 ശതമാനം ഓഹരി നൽകാമെന്നായിരുന്നു കാപ്പൻ വാഗ്‌ദാനം നൽകിയിരുന്നതെന്നും 225 കോടിയായിരുന്നു ഓഹരിയുടെ മൂല്യമെന്നും ദിനേശ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |