
ന്യൂഡൽഹി: ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഹരിയാനയിലെ വോട്ടർ കാർഡുകളിൽ ഉപയോഗിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ വിവാദമായതിന് പിന്നാലെ ഫോട്ടോ പകർത്തിയ ഫോട്ടോഗ്രാഫർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്‌തു. ബ്രസീലിയൻ നഗരമായ ബെലോ ഹൊറിസോണ്ടോയിൽ താമസിക്കുന്ന മതെയൂസ് ഫെറേറോയാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തത്. ഇയാൾ പകർത്തിയ ബ്രസീലിയൻ മോഡലിന്റെ ചിത്രം ഹരിയാനയിലെ റായ് നിയമസഭാ മണ്ഡലത്തിലെ 10 ബൂത്തുകളിലായി 22 വോട്ടുകൾക്ക് ഉപയോഗിച്ചെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്.
2017-ലാണ് മാത്യു ഫെറേറോ ബ്രസീലിയൻ മോഡലിന്റെ ചിത്രം പകർത്തിയത്. അവരുടെ അനുവാദത്തോടെയാണ് അത് ഓൺലൈൻ വെബ്സൈറ്റിൽ പങ്കുവച്ചതും. 'നീല ഡെനിം ജാക്കറ്റ് ധരിച്ച സ്‌ത്രീ എന്ന അടിക്കുറിപ്പോടുകൂടിനൽകിയിരിക്കുന്ന ചിത്രം സ്‌റ്റോക്ക് ഫോട്ടോഗ്രഫി വെബ്സൈറ്റുകളായ അൺപ്ലാഷ്, പിക്‌സൽസ് എന്നിവയിൽ നിന്നും ഫ്രീ ആയി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇതുവരെ ഏകദേശം നാലുലക്ഷത്തോളം പ്രാവശ്യം ഈ ചിത്രം ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. പല പബ്ലിക്കേഷൻസും ഈ ചിത്രം ഉപയോഗിച്ചിട്ടുമുണ്ട്.
എന്നാൽ, ഈ ചിത്രം ഉപയോഗിച്ച് വോട്ട് കൊള്ള നടത്തിയെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ചിത്രം പകർത്തിയതാരെന്നും ചിത്രത്തിന്റെ ഉടമ ആരാണെന്നുമുള്ള അന്വേഷണം സോഷ്യൽ മീഡിയയിൽ ശക്തമായത്. ഇത് സ്വകാര്യതയെ ബാധിക്കാൻ തുടങ്ങിയതോടെയാണ് മതെയൂസ് ഫെറേറോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്‌തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പലരും ബ്രസീലിയൻ മോഡലിന്റെ പേര് മതെയൂസ് ഫെറേറോ എന്നാണെന്ന് തെറ്റിധരിച്ചും അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഓൺലൈനിൽ അദ്ദേഹത്തിന്റെ അക്കൗണ്ട് പരിശോധിച്ചത്. തന്റെ അക്കൗണ്ട് പൂർണമായും ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ഫെറേറൊ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഓൺലൈൻ വെബ്സൈറ്റുകളിൽ നിന്നും ഫ്രീ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഒരു ചിത്രമാണ് അതെന്ന് പലർക്കും മനസിലായിട്ടില്ലെന്നും ഫെറേറോ പ്രതികരിച്ചു.
അതേസമയം, രാഹുൽ ഗാന്ധി ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ഫോട്ടോയുടെ ഉടമയായ ലാരിസ നെരി എന്ന സ്‌ത്രീയും വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി. താനൊരു മോഡൽ അല്ലെന്നും ഒരു സുഹൃത്തിനെ സഹായിക്കാനാണ് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തതെന്നും ലാരിസ പറഞ്ഞു. തന്റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചത് വിശ്വസിക്കാനാകില്ലെന്നും എല്ലാവരും അത് കണ്ട് ചിരിക്കുകയാണെന്നും പറഞ്ഞാണ് ലാരിസ വീഡിയോ പങ്കുവച്ചത്. പിന്നാലെ കോൺഗ്രസ് നേതാക്കളും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
'സുഹൃത്തുക്കളേ, നിങ്ങളോട് ഞാൻ ഒരു തമാശ പറയാം. ഇത് ആദ്യം കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ പഴയ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അവർ എന്റെ ചിത്രം ഉപയോഗിച്ച് ഇന്ത്യയിൽ വോട്ട് ചെയ്‌തിരിക്കുന്നു. ഇതെന്ത് ഭ്രാന്താണ്. ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത്' എന്നായിരുന്നു ലാരിസയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |