
തിരുവനന്തപുരം: സംസ്ഥാനത്ത് കിണർ കുഴിക്കാൻ സർക്കാർ അനുമതി തേടണമെന്ന് പുതിയ ജലനയത്തിന്റെ കരടിൽ നിർദ്ദേശം. ഭൂഗർഭജലം ഊറ്റുന്നത് നിയന്ത്രിക്കാൻ അതിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കണം. കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിന്മേൽ നിയന്ത്രണമുണ്ടെന്ന ധാരണയുണ്ട്. അതിൽ മാറ്റം വരേണ്ടതുണ്ട്.
ഗാർഹിക ഉപഭോക്താക്കൾ മഴവെള്ള സംഭരണി സംരക്ഷിക്കുന്നുണ്ടെന്ന് എല്ലാ വർഷവും കെട്ടിടനികുതി ഈടാക്കുന്ന വേളയിൽ ഉറപ്പാക്കണം. കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും പ്രത്യേക ടാങ്കുകൾ ഉപയോഗിക്കണം.
സംസ്ഥാനത്ത് ഉയർന്ന മഴ ലഭിക്കാറുണ്ടെങ്കിലും ഭൂരിഭാഗവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒഴുകിപ്പോകുന്നു. വയലുകളും തണ്ണീർത്തടങ്ങളും കുറയുന്നതാണ് കാരണം. അനധികൃതമായി കുഴൽകിണറുകൾ കുഴിക്കുന്നതും ഭൂഗർഭജലം പരിധിയിൽ കൂടുതൽ എടുക്കുന്നതും ചൂഷണത്തിനിടയാക്കുന്നു.
സെപ്ടിക് ടാങ്കുകൾ, മാലിന്യ സംസ്കരണത്തിലെ അപാകതകൾ എന്നിവ മലിനീകരണം വർദ്ധിക്കുന്നതിന് ഇടയാക്കുന്നു. വിവിധ വകുപ്പുകളുടെ അഭിപ്രായമറിഞ്ഞ ശേഷമാകും കരട് നയം അന്തിമമാക്കുക.
അമിത ഉപയോഗത്തിന്
ഉയർന്ന നിരക്ക് വേണം
1. വ്യാവസായിക ഉപഭോക്താക്കൾക്ക് ഉപയോഗത്തിനും അമിത ഉപയോഗത്തിനും അനുസരിച്ചുള്ള ഉയർന്ന നിരക്ക് നിശ്ചയിക്കണമെന്നും നിർദ്ദേശം
2. കൂടുതൽ ഫിൽട്ടർ ചെയ്യുന്ന കുടിവെള്ളം എന്ന പേരിൽ അമിത വില ഈടാക്കാതിരിക്കാൻ അത്തരത്തിൽ കൂടുതൽ ശുദ്ധീകരിക്കുന്നവരിൽ നിന്ന് ഉയർന്ന വില ഈടാക്കണം
3. ഡിജിറ്റൽ ഫ്ലോ മീറ്ററുകൾ സ്ഥാപിക്കണം. ജലദൗർലഭ്യമുള്ള പ്രദേശത്ത് അമിതമായി ജലം ഉപയോഗിക്കുന്ന വ്യവസായങ്ങൾ അനുവദിക്കരുത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |