
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വർ ജാമ്യത്തിനായി രണ്ട് ഹർജികൾ നൽകി വെട്ടിലായി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുമാണ് ജാമ്യ ഹർജി നൽകിയത്.
ജില്ലാ കോടതിയിൽ ഫയൽചെയ്ത ജാമ്യഹർജി പിൻവലിച്ച് രേഖകൾ ഹാജരാക്കിയാൽ മാത്രമേ വാദം കേൾക്കാനാകൂയെന്ന് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ് നിലപാടെടുത്തു. വാദം മാറ്റിവച്ചു. പ്രാരംഭ വാദം കേട്ടശേഷമാണ് പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അഭിഭാഷകനായ പ്രതിയുടെ നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയും ബോധപൂർവ്വമായ പ്രവൃത്തിയുമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിന്റെ എഫ്.ഐ.ആറിലെ വിവരങ്ങളാണ് തന്റെ പോസ്റ്റുകളിലുള്ളതെന്നും നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ പ്രാരംഭ വാദത്തിൽ ഉന്നയിച്ചത്. ലൈംഗിക പീഡന കേസിലെ എഫ്.ഐ.ആർ പൊതുരേഖയായി കണക്കാക്കാനാകില്ലല്ലോയെന്ന് കോടതി പറഞ്ഞു. അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കിൽ മാറ്റാൻ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് ആവശ്യപ്പെട്ട രേഖകൾ കണ്ടെത്തിയതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
ജാമ്യഹർജി പോലും നിയമവിരുദ്ധമായ സാഹചര്യത്തിൽ ഹർജി പരിഗണിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ല. കണ്ടെടുത്ത ലാപ്ടോപ്പിന്റെ പാസ്‌വേഡ് നൽകാൻ കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷൻ അറിയിച്ചു. കേസ് വീണ്ടും ഇന്ന് പരിഗണിക്കും.
രാഹുൽ ഈശ്വർ മെഡിക്കൽ കോളേജിൽ
ആരോഗ്യനില മോശമായതിനെ തുടർന്ന് രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ വെള്ളം മാത്രം കുടിച്ച് നിരാഹാര സമരത്തിലാണ് രാഹുൽ.പ്രാഥമിക ചികിത്സയ്ക്കായി ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |