
ഭോപ്പോൽ: ഇൻഡോറിൽ മലിനമായ കുടിവെള്ളം കുടിച്ച് അഞ്ച് മാസമുള്ള കുഞ്ഞടക്കം പത്ത് പേർ മരിച്ച സംഭവത്തിൽ
ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെയാണ് നടപടി. അഡിഷണൽ കമ്മിഷണർ, സൂപ്രണ്ടിംഗ് എൻജിനിയർ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് നിർദ്ദേശം. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെയും നിയമിച്ചു.
അതിനിടെ ദുരന്തത്തിൽ പത്തുപേരാണ് മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രധാന ജലവിതരണ പൈപ്പ്‌ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ (ഐ.എം.സി) കണ്ടെത്തിയിരുന്നു.
പൈപ്പിന് മുകളിലുള്ള ടോയ്‌ലെറ്റിൽ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് ദുരന്തത്തിനു കാരണമെന്നാണ് കണ്ടെത്തൽ.
നൽകിയത് വിഷം: മോദിയെ
വിമർശിച്ച് രാഹുൽ
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മദ്ധ്യപ്രദേശിലെ ബി.ജെ.പി സർക്കാരിനെയും കടന്നാക്രമിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഡോറിൽ വിതരണം ചെയ്‌തത് കുടിവെള്ളമല്ല, വിഷമാണ്. അധികൃതർ കുംഭകർണസേവയിലായിരുന്നു. കുടിവെള്ളത്തിൽ എങ്ങനെയാണ് കക്കൂസ് മാലിന്യം കലർന്നത്? ദുർഗന്ധം വമിക്കുന്ന വെള്ളത്തെക്കുറിച്ച് ജനങ്ങൾ ആവർത്തിച്ചു പരാതിപ്പെട്ടിട്ടും ശ്രദ്ധിക്കാതിരുന്നത് എന്തുകൊണ്ടാണ്. ഉടനടി വിതരണം നിറുത്താത്തതെന്തുകൊണ്ട്. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെതിരെ എപ്പോൾ നടപടിയെടുക്കും. ശുദ്ധജലം ജീവിക്കാനുള്ള അവകാശമാണ്. ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാരാണ് ഉത്തരവാദികൾ. മദ്ധ്യപ്രദേശ് ദുർഭരണത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. ഒരിടത്ത് കഫ് സിറപ്പ് കാരണമുള്ള മരണങ്ങൾ. മറ്റൊരിടത്ത് സർക്കാർ ആശുപത്രികളിലെ എലികൾ കുട്ടികളുടെ ജീവനെടുക്കുന്നു. ഇപ്പോൾ മലിനജലം കലർന്ന വെള്ളം കുടിച്ചും ജനങ്ങൾ മരിക്കുകയാണ്. ദരിദ്രർ മരിക്കുമ്പോഴെല്ലാം, നരേന്ദ്രമോദി എല്ലാസമയത്തെയും പോലെ ഇപ്പോഴും നിശബ്‌ദനാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |