
കൊച്ചി: ഹൈദരാബാദ് സ്വദേശിയായ കൊച്ചിയിലെ ഡോക്ടറിൽ നിന്ന് പണം തട്ടാൻ മാട്രിമോണിയൽ സൈറ്റിൽ യുവതിയായി ആൾമാറാട്ടം നടത്തിയത് ആലപ്പുഴ അരൂർ സ്വദേശി സൂരജ് കൃഷ്ണ. 37.50 ലക്ഷം രൂപയാണ് ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത്. ചൈനക്കാർ നിയന്ത്രിക്കുന്ന കമ്പോഡിയയിലെ സൈബർ തട്ടിപ്പ് സംഘത്തിലെ അംഗമായ സൂരജിനെ നാട്ടിലെത്തിയപ്പോൾ വ്യാഴാഴ്ച രാത്രിയാണ് കൊച്ചി സൈബർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൂരജിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ പണം ബാങ്ക് അക്കൗണ്ട് വഴി പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറിയ മലപ്പുറം വളാഞ്ചേരി സ്വദേശികളായ കെ.പി. ആദിലിനെയും (22), മുഹമ്മദ് ഫൈസലിനെയും (25) കോഴിക്കോട് പന്തീരംകാവ്, മലപ്പുറം വളാഞ്ചേരി ഭാഗങ്ങളിൽ നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്നലെ ( ഞായർ) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തേജസ്വിനിയായി സൂരജ്
ഗൗഡ സമുദായത്തിൽപ്പെട്ട ഡോക്ടർ അനുയോജ്യമായ വധുവിനെ കണ്ടെത്താൻ ഗൗഡ് മാട്രിമോണി.കോം എന്ന മാട്രിമോണി സൈറ്റിൽ അക്കൗണ്ട് തുറന്നിരുന്നു. ഇതേ മാട്രിമോണി സൈറ്റിൽ തേജസ്വനി, ഗുദാ എന്നീ പേരുകളിൽ വ്യാജ അക്കൗണ്ട് തുറന്നത് കമ്പോഡിയയിലുള്ള സൂരജ് കൃഷ്ണയായിരുന്നു.
എൻ.ആർ.ഐ യുവതി എന്ന വ്യാജേന സൂരജ് ഡോക്ടർക്ക് വിവാഹ അഭ്യർത്ഥന അയച്ചു. ഡോക്ടറുമായി അടുത്ത സൗഹൃദം സ്ഥാപിച്ചതോടെ ചാറ്റിംഗ് വാട്സാപ്പ് വഴിയായി.ഇതിനിടെയാണ് ട്രേഡിംഗിൽ പണം നിക്ഷേപിക്കാൻ യുവതി പ്രേരിപ്പിച്ചത്. ഇതിനായി ഡോക്ടർക്ക് അയച്ചുകൊടുത്തത് വ്യാജ ട്രേഡിംഗ് വെബ്‌സൈറ്റായിരുന്നു.
തനിക്ക് ട്രേഡിംഗിലൂടെ വലിയ ലാഭം കിട്ടിയതായി കാണിക്കുന്ന വ്യാജ സ്റ്റേറ്റ്മെന്റുകൾ കൂടി അയച്ചുകൊടുത്തതോടെ ഡോക്ടർക്ക് പൂർണവിശ്വാസമായി. 2025 നവംബർ 11 മുതൽ പലതവണയായി യുവതി കൈമാറിയ അക്കൗണ്ടുകളിൽ 37.50 ലക്ഷം അയച്ചു കൊടുത്തു. വിചാരിച്ചതു പോലെ ലാഭം കിട്ടാതായതോടെയാണ് ഡോക്ടർ തട്ടിപ്പ് തിരിച്ചറിഞ്ഞ് പൊലീസിൽ പരാതിപ്പെട്ടത്.
ഡിജിറ്റൽ ഫുട്ട്പ്രിന്റ് തിരിച്ചറിഞ്ഞ് അറസ്റ്റ്
അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി സൈബർ പൊലീസ് യുവ ഡോക്ടർക്ക് മെസേജുകൾ എത്തിയത് കമ്പോഡിയയിൽ നിന്നാണെന്നും മലയാളിയാണെന്നും തിരിച്ചറിഞ്ഞു. പ്രതിയുടെ ഡിജിറ്റൽ ഫുട്ട് പ്രിന്റാണ് ഇതിന് സഹായകമായത്. ഒരാൾ ഇന്റർനെറ്റും വാട്സാപ്പ് മുതലായ സമൂഹമാദ്ധ്യമങ്ങളും ഉപയോഗിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഡേറ്റകൾ പിന്തുടർന്നാണ് ഒരാളുടെ ഡിജിറ്റൽ ഫുട്ട് പ്രിന്റ് തിരിച്ചറിയുന്നത്. സൂരജ് നാട്ടിലെത്തിയ ഉടൻ കസ്റ്റഡിയിലെടുത്തു. ഡോക്ടർക്ക് പണം അയക്കാൻ ഇയാൾ കൈമാറിയ അക്കൗണ്ടുകൾ ആദിലിന്റെയും മുഹമ്മദ് ഫൈസിലിന്റേതുമായിരുന്നു. കൂടുതൽ അക്കൗണ്ടുകൾ സംബന്ധിച്ച് അന്വേഷണം തുടരുന്നു. ഇൻസ്പെക്ടർ പി.എ. ഷമീർഖാൻ, എ.എസ്.ഐ എസ്. രമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |