SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.31 PM IST

'പോറ്റിയെ കേറ്റിയത് പരലോകത്തും ഇഹലോകത്തുമുള്ള കോൺഗ്രസുകാർ'; വാക്‌പോര്, സഭ പിരിഞ്ഞു

Increase Font Size Decrease Font Size Print Page
niyamasabha

തിരുവനന്തപുരം: നിയമസഭയിൽ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭയിൽ ചോദ്യോത്തരവേള റദ്ദാക്കി. ശബരിമല സ്വർണക്കൊള്ളയിൽ നിസഹകരണ സമരത്തിലാണെന്നാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും പുറത്തിറങ്ങുന്ന പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷം സഭയിൽ സമാധാന സമരമാണ് നടത്തുന്നതെന്നും വി ഡി സതീശൻ വിശദീകരിച്ചു.

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം കു​റ്റമ​റ്റ നിലയിലാണ് നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് മറുപടി നൽകി. കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിക്കുപിന്നാലെ അവരുടെ പാർട്ടിയിലെ പല പ്രമുഖരും പിടിയിലാകുമെന്ന് പ്രതിപക്ഷത്തിന് മനസിലായെന്നും ഇനിയും പോ​റ്റിയെ കേ​റ്റിയേ ഗാനം പാടാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും മന്ത്രി ചോദിച്ചു. പരലോകത്തും ഇഹലോകത്തുമുള്ള കോൺഗ്രസുകാരാണ് പോ​റ്റിയെ കയ​റ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ഈ അഞ്ചുവർഷത്തിനിടയിൽ പ്രതിപക്ഷത്തിന് സർക്കാരിനെതിരായി ഒരു അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നതും ഓർക്കേണ്ടതാണ്. നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് സഭയിൽ ഇപ്പോൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസം സഭയിൽ ചില പ്രതിപക്ഷാംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ മർദിച്ച സംഭവം നിർഭാഗ്യകരമാണെന്ന് സ്പീക്കർ എ എൻ ഷംസീറും പ്രതികരിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.'ജനാധിപത്യത്തിൽ ആദ്യമായിട്ടാണ് ഒരു ഭരണപക്ഷം ചർച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്നത്. നോട്ടീസ് നൽകിയാൽ ചർച്ചയ്ക്ക് തയ്യാറാണ്. പക്ഷെ പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറാകുന്നില്ല'- സ്‌പീക്കർ അറിയിച്ചു. നിലവിൽ ധനവിനിയോഗ ബില്ല് പാസാക്കിയശേഷം സഭ പിരിഞ്ഞു.

TAGS: NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY