കൊച്ചി:പൊതുഇടങ്ങളിൽ അനധികൃത ബോർഡുകളും കൊടികളും സ്ഥാപിക്കുന്നത് തടയാനും പിഴ ഈടാക്കാനുമായി തദ്ദേശവകുപ്പ് ജോയിന്റ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ സ്പെഷ്യൽഡ്രൈവ് നടത്താൻ ഹൈക്കോടതി നിർദ്ദേശം.എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാരും നീക്കംചെയ്തെന്ന് ഉറപ്പാക്കണം.പ്രത്യേക പരിശോധന രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ റിപ്പോർട്ട് നൽകണം.നടപടിയെടുക്കാൻ വിമുഖതയുള്ള ഉദ്യോഗസ്ഥർ കോടതിയിൽ ഓൺലൈനായി ഹാജരായി വിശദീകരണം നൽകേണ്ടിവരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട റിവ്യൂഹർജിയാണ് കോടതി പരിഗണിക്കുന്നത്.
എറണാകുളത്തടക്കം അനധികൃത ബോർഡുകളും കൊടികളും വലിയതോതിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.ഇവനീക്കി പിഴ ഈടാക്കാൻ ഭയക്കുന്ന സെക്രട്ടറിമാർ രാജിവച്ച് പോകുന്നതാണ് ഉചിതമെന്ന് കോടതി വാക്കാൽ പറഞ്ഞു.ഏതെങ്കിലും രാഷ്ട്രീയപാർട്ടി ഇത്തരം പ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നാൽ ജനം കൂടെനിൽക്കുമെന്നുറപ്പാണെന്നും കോടതി വ്യക്തമാക്കി.അനധികൃത ബോർഡുകൾ വയ്ക്കുന്നത് സ്വാധീനശക്തികളാണെന്നും രാത്രി സമയങ്ങളിലാണ് ഇവ കൂടുതലും സ്ഥാപിക്കുന്നതെന്നും നഗരസഭകളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.ഇത് നിയമവാഴ്ചയുടെ വിഷയമാണെന്നും കോടതിക്ക് നിശബ്ദത പാലിക്കാനാകില്ലെന്നും പൊലീസും ജാഗ്രതപാലിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |