
മാലിന്യം ഇനി സമ്പത്ത്
കാർബണിനെ ആഗീരണം ചെയ്ത് കാർഷിക മുന്നേറ്റം
പ്രകൃതി സംരക്ഷണത്തിലൂടെ ആരോഗ്യം കാത്തുസൂക്ഷിച്ച് സമൂഹത്തെ സമ്പന്നമാക്കാൻ കഴിയുമോ? കോഴിത്തീറ്റയും മത്സ്യത്തീറ്റയും വളവുമെല്ലാമുണ്ടാക്കി ജൈവമാലിന്യത്തെ പണമാക്കാനാകുമോ? ഇതുമാത്രമല്ല. ഇതിനപ്പുറവും നടപ്പാക്കി ഫലം കാണിച്ചുതരുന്നു തൃശൂരിലെ കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. സർവചരാചരങ്ങളേയും പരിപാലിച്ച് നാടിനെ സമ്പദ് സമൃദ്ധമാക്കാമെന്ന് തെളിയിക്കുകയാണ് ഈ സ്ഥാപനം.
ആഗോളതാപനത്തിന്റെ തിരിച്ചടിയായുളള കാലാവസ്ഥാ വ്യതിയാനമാണ് ഭാവിയിൽ ഭൂമി നേരിടുന്ന ഏറ്റവും വലിയ ദുരന്തമെന്ന് ലോകം എന്നേ അറിഞ്ഞുകഴിഞ്ഞു. പക്ഷേ, അതിനെ പ്രതിരോധിക്കാൻ എന്തെങ്കിലും ഫലപ്രദമായി ചെയ്യാൻ കഴിയുന്നുണ്ടോ? അങ്ങനെയൊരു ചിന്ത മനസിൽ ഉദിച്ചപ്പോഴാണ് സൊസൈറ്റിയുടെ സാരഥി കെ.വി. അശോകൻ വഴി മാറി ചിന്തിച്ചത്.
കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാർബൺ ക്രഡിറ്റ് പ്രോജക്ടായിരുന്നു ആ വിപ്ളവകരമായ പദ്ധതി.
സുസ്ഥിര (സസ്റ്റെയിനബിൾ) കൃഷി രീതികളിലൂടെ പുനരുജ്ജീവിപ്പിക്കാവുന്ന കൃഷി (റീജനറേറ്റീവ് അഗ്രികൾച്ചർ) രീതി സൃഷ്ടിച്ച്, അന്തരീക്ഷത്തിലെ കാർബൺ പുറംതള്ളൽ (കാർബൺ എമിഷൻ) കുറയ്ക്കുകയും അതിന്റെ ഭാഗമായി കാർബൺ ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നതാണ് കാർബൺ ക്രഡിറ്റ് പ്രോജക്ട്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള പതിനയ്യായിരത്തോളം കർഷകരുടെ 25,000 ഏക്കർ കൃഷിഭൂമിയിൽ ഈ പദ്ധതിയുടെ പ്രവർത്തനം വ്യാപിച്ചുകഴിഞ്ഞു.
ജൈവമാലിന്യമുളളവൻ ഇനി സമ്പന്നൻ
ജൈവമാലിന്യം എന്തു ചെയ്യുമെന്ന് ആശങ്കപ്പെട്ട് കഴിയുന്നവരാണ് ഭൂരിഭാഗം മലയാളികളും. തുണ്ട് ഭൂമിയിൽ ഇതെങ്ങനെ സംസ്കരിക്കുമെന്ന് അറിയാതെ നട്ടം തിരിയുന്നവർ. ഈ നിസഹായാവസ്ഥ തിരിച്ചറിഞ്ഞാണ് ബിഎസ്എഫ്എൽ എന്ന പ്രോജക്ടും കൈരളി മുന്നോട്ടുവെച്ചത്. മാലിന്യത്തിൽ നിന്നും സമ്പത്തുണ്ടാക്കുന്ന ഈ പ്രോജക്ട് രാജ്യാന്തരഅംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. അടച്ചിട്ട കണ്ടെയ്നറുകളിൽ ജൈവ മാലിന്യ സംസ്കരണം നടത്തി, അതിനെ കോഴിത്തീറ്റ, മത്സ്യത്തീറ്റ, വളം എന്നീ ഉല്പന്നങ്ങൾ നിർമിച്ച് മാലിന്യത്തിൽനിന്ന് സമ്പത്തുണ്ടാക്കുന്ന പ്രോജക്ടും മലപ്പുറത്ത് ഉടൻ തുടങ്ങും. ഒരിക്കലും ദുർഗന്ധമോ പരിസരമലിനീകരണമോ സംഭവിക്കില്ലെന്ന് നൂറുശതമാനം ഉറപ്പുനൽകുന്ന ആദ്യത്തെ ഈ മാലിന്യ സംസ്കരണ പ്ലാന്റ് ഉടൻ ആരംഭിക്കും. കണ്ടെയ്നറുകളിലെ ഈർപ്പം (ഹ്യുമിഡിറ്റി)
കൃത്യമായി പരിശോധിച്ച്, വായു ക്രമീകരണം (എയർ കണ്ടീഷൻ) നടത്തും. മാത്രമല്ല, ഓരോ ദിവസത്തെയും മാലിന്യം അതേ ദിവസം തന്നെ ഉല്പന്നങ്ങളായി മാറ്റുകയും ചെയ്യും. അതിനാൽ, മാലിന്യ സംസ്കരണം ദുർഗന്ധം ഉണ്ടാക്കുന്നതേയില്ല.
അഞ്ച് ടൺ ജൈവമാലിന്യം ബി.എസ്.എഫ്.എൽ പ്ലാന്റിലേക്ക് എത്തിക്കുന്ന വ്യക്തിയ്ക്കോ സംഘടനയ്ക്കോ പഞ്ചായത്തിനോപ്രതിദിനം പതിനയ്യായിരം രൂപവരെ ലഭിക്കാം. അഞ്ച് ടൺ ജൈവ മാലിന്യത്തിൽ നിന്നും രണ്ടര ടണ്ണോളം ഉല്പന്നങ്ങൾ (ഫിനിഷ്ഡ് പ്രോഡക്ടുകൾ) നിർമിക്കാൻ കഴിയും.
കാർബൺ ന്യൂട്രലാക്കുകയല്ല, പണമാക്കും
ലോകരാജ്യങ്ങൾ പ്രകൃതിയെ കാർബൺ ന്യൂട്രലാക്കു ന്നതിനുള്ള പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുന്ന കാലമാണിത്. എന്നാൽ ഉല്പാദനരംഗത്തെ ഏറ്റവും പ്രധാനഘടകമായ, നാടിന്റെ നട്ടെല്ലായ കർഷകരെ ഉൾപ്പെടുത്തി കാർബൺ ക്രെഡിറ്റ് പ്രോജക്ട് നടപ്പാക്കുന്നതിനാണ് കൈരളി സൊസൈറ്റി മുൻകൈയെടുത്തിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി നാൽപത്തഞ്ചോളം പ്രൊജക്ട് ഓഫീസുകളാണ് മൂന്ന് വർഷം കൊണ്ട് കൈരളി സൊസൈറ്റി സ്ഥാപിച്ചത്. നാൽപതിനായിരം കർഷ കരാണ് ഈ സൊസൈറ്റിയിൽ അംഗങ്ങളായിട്ടുള്ളത്. അതിൽ ഇരുപതിനായിരം പേർ കാർബൺ ക്രഡിറ്റ് പ്രോജക്ടിൽ അംഗങ്ങളാണ്.
നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ
ഒഫ് ഇന്ത്യയുമായി ധാരണാപത്രം
രാജ്യവ്യാപകമായി കാർബൺ ക്രെഡിറ്റ് പ്രൊജക്ട് നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതിനായി, നാഷണൽ കോ ഓപ്പറേറ്റീവ് യൂണിയൻ ഒഫ് ഇന്ത്യയുമായി കൈരളി അഗ്രിക്കൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ധാരണാപത്രം ഒപ്പിട്ടത് സുപ്രധാനമായ ഒരു ചുവടുവയ്പാണ്. രാജ്യത്തെ ഏട്ടുലക്ഷത്തോളം വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ ഈ പ്രൊജ്ര്രകുകൾ എത്തിക്കുവാൻ ഇതിലൂടെ സാധിക്കും. വിവിധ രാജ്യങ്ങളിലെ ഗവൺമെന്റ് ഏജൻസികളുമായും സംഘടനകളുമായും ചേർന്ന് അന്താരാഷ്ട്രതലത്തിൽ ഈ പദ്ധതികൾ നടപ്പിലാക്കാൻ സഹായകമാകുന്നതാണ് ഈ ധാരണാപത്രം. ഇതോടെ പ്രകൃതി സംരക്ഷണത്തിലൂടെ ആരോഗ്യം സംരക്ഷിച്ച് സമ്പന്നരാകുക എന്ന മുദ്രാവാക്യം സഫലമാകുമെന്ന് കൈരളി ചെയർമാൻ കെ.വി. അശോകൻ ഉറച്ചു പറയുന്നു.
ശുദ്ധവായുവില്ലാത്ത ഭാവികാലം ?
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വരുംകാലങ്ങളിൽ രാജ്യത്തെ പല നഗരങ്ങളും ജനവാസത്തിന് സാദ്ധ്യമല്ലാതെ വരുമെന്ന ആശങ്ക ഭീതിദമായ ഭാവിയെയാണ് അടയാളപ്പെടുത്തുന്നത്.
അതുകൊണ്ടുതന്നെ കാർബൺ ക്രെഡിറ്റ് പദ്ധതിയുടെ പ്രാധാന്യം ഏറെയാണ്. വായു ശുദ്ധമാകുന്നതോടൊപ്പം വെളളത്തേയും പരിപാലിക്കേണ്ടതുണ്ട്. ജീവന്റെ നിലനിലപ്പിന് വായുവും വെളളവുമല്ലാതെ മറ്റെന്താണ് പകരമായുളളത്?
അതുകൊണ്ടുതന്നെ കൈരളി സൊസൈറ്റി കാർബൺ ക്രെഡിറ്റിന് പുറമേ 'ജലമരം" എന്ന പ്രോജക്ട് കൂടി മുന്നോട്ട് വെച്ചു. ജലത്തിൽ മൈക്രോ അൽഗ ഉപയോഗിച്ചാണ് ജലമരം പദ്ധതി നടപ്പാക്കുന്നത്. കുഫോസ് (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്) യൂണിവേഴ്സിറ്റിയും കൈരളി സൊസൈറ്റിയും സംയുക്തമായാണ് കുഫോസ് ക്യാമ്പസ്സിൽ ജലമരം സ്ഥാപിച്ചത്. ആയിരം ലിറ്റർ വെള്ളത്തിൽ മൈക്രോ അൽഗാ ഉപയോഗിച്ചുകൊണ്ട് പത്തു വലിയ മരങ്ങൾ നൽകുന്ന ഓക്സിജൻ ഉല്പാദിപ്പിക്കാൻ കഴിയും. മരം വെച്ചുപിടിപ്പിക്കാൻ സാധിക്കാത്ത ഇടങ്ങളിൽ ഓക്സിജൻ ലഭ്യതയ്ക്കായി ഇത്തരത്തിൽ ജലമരം പ്രയോജനപ്പെടുത്താം. കൊച്ചിൻ ഷിപ്പിയാർഡിൽ ജലമരം സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയും ജലമരത്തിന്റെ സാധ്യതകളെക്കുറിച്ചു ആരായുന്നുവെന്നത് രാജ്യം അത് ഏറ്റെടുക്കുന്നുവെന്നതിന്റെ തെളിവാണെന്ന് കെ.വി. അശോകൻ അടിവരയിടുന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിൽ പ്രവർത്തിക്കുന്ന കാർബൺ ക്രഡിറ്റ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സി.ടി. എക്സ് ഗ്ലോബൽ എക്സ്ചേഞ്ചിൽ സൊസൈറ്റിക്ക് അംഗത്വമുണ്ട്. ഇന്ത്യയിൽ ഈ അംഗത്വമുള്ള ആദ്യത്തെ സഹകരണ പ്രസ്ഥാനമാണ് കൈരളി.
2200 കോടിയുടെ വരുമാനം
കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ച് ലക്ഷം ഏക്കറിൽ കാർബൺ ക്രെഡിറ്റ് നടപ്പാക്കിയാൽ. കാർബൺ ക്രെഡിറ്റിലൂടെ തന്നെ 2,200 കോടി രൂപയുടെ വരുമാനം ലഭ്യമാകുമെന്നാണ് കൈരളി ഉറച്ചു വിശ്വസിക്കുന്നത്. ഒരു ടൺ കാർബൺ എമിഷൻ കുറഞ്ഞാൽ ഒരു യൂണിറ്റ് കാർബൺ ക്രെഡിറ്റ് ലഭിക്കും. ഈ ഒരു യൂണിറ്റിന് നാൽപത് ഡോളർ വിലയുണ്ട്. അന്തരീക്ഷത്തിലെ കാർബൺ മണ്ണിലേക്ക് വലിച്ചെടുക്കുമ്പോൾ മണ്ണും ഫലഭൂയിഷ്ഠമാവും. അതിലൂടെ വിളവുകൾ വർദ്ധിക്കും. ആരോഗ്യം സംരക്ഷിക്കും. ഇതേ ആശയം തന്നെയാണ് ജലമരം (ലിക്വിഡ് ടീ), ബിഎസ്എഫ്എൽ എന്നീ പ്രോജക്ടുകളിലൂടെയും നടപ്പാക്കുന്നത്.
സഹകരണമേഖലയിൽ മൂന്നുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി
സഹകരണ ബാങ്കിംഗ് മേഖലയിലെ മുപ്പത്തി രണ്ടുവർഷത്തെ അനുഭവസമ്പത്താണ് അശോകന്റെ കരുത്തും ആത്മവിശ്വാസവും.
ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ അദ്ദേഹം നടത്തിയ കേരഗ്രാമം പദ്ധതി നാടിന് മാതൃകയായിരുന്നു. തീരദേശഗ്രാമമായ ഏങ്ങണ്ടിയൂരിലെ കർഷകരിൽ നിന്ന് ജീവിതപാഠങ്ങൾ പഠിച്ച അദ്ദേഹത്തിന്റെ ഭാഷയിൽ കർഷകർ ദൈവമാണ്. അതുകൊണ്ടാണ് കർഷകർക്കുവേണ്ടി കാർഷിക സൊസൈറ്റി രൂപീകരിച്ചത്. 2022 ഡിസംബറിലാണ് കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ചീഫ് പ്രമോട്ടർ ആയി എത്തുന്നത്. ആറുമാസം കഴിഞ്ഞ് തിരഞ്ഞെടുപ്പിലൂടെ ചെയർമാനായി ചാർജ് ഏറ്റെടുത്തു. കൊവിഡിന് ശേഷം ലോകം കാർഷിക മേഖലയിലേക്ക് ഉറ്റുനോക്കിയപ്പോൾ ആ സാധ്യത പരമാവധി കർഷകർക്കുകൂടി പ്രയോജനപ്പെടും വിധമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് കാർബൺ ക്രെഡിറ്റ് സൊസൈറ്റി അടക്കമുള്ളവയുടെ പിറവി.
കർഷകർക്ക് സൗജന്യമായാണ് കാർബൺ ക്രെഡിറ്റ് പദ്ധതി സൊസൈറ്റി നടപ്പാക്കുന്നത്. 2070 ൽ എത്തുമ്പോഴേക്കും നെറ്റ് സീറോ കാർബൺ എമിഷൻ എന്ന രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ പിന്തുണക്കാൻ കാർബൺ ക്രെഡിറ്റ് പ്രോജക്ടിനൊപ്പം പരിസ്ഥിതി സൗഹാർദ്ദവും പ്രകൃതിദത്തവുമായ വൈവിധ്യമാർന്ന ഉല്പന്നങ്ങളും സൊസൈറ്റിയുടേതായുണ്ട്. ഹെർബൽ സാനിറ്ററി നാപ്കിനായ ഗ്രീൻപാഡ്, പ്ലാന്റ് ബേസ്ഡ് ഹോം കെയർ പ്രോഡക്ടായ ഇക്കോ ഹാർ വെസ്റ്റിന്റെ ഒമ്പതോളം ഉല്പന്നങ്ങളും നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളായ വെർജിൻ കോക്കനട്ട് ഓയിൽ ഉൾപ്പെടെയുള്ള ഇരുപതോളം ഉല്പന്നങ്ങളുമാണ്സൊസൈറ്റി നിർമിക്കുന്നത്. ഹെർ ബൽ സാനിറ്ററി നാപ്കിൻ, ഗ്രീൻപാഡ് പ്രകൃതിജന്യ വസ്തുക്കളാൽ നിർമ്മിച്ചിരിക്കുന്നതിനാൽ ഏറെ സുരക്ഷിതവും ആരോഗ്യത്തിന് യാതൊരു പ്രശ്നവും സൃഷ്ടിക്കാത്തതുമാണ്. പാഡുകൾ നശിപ്പിക്കുന്നത് വളരെ എളുപ്പവുമാണ്, ഉപ്പിട്ട വെള്ളത്തിൽ അലിഞ്ഞു പോകും. മാത്രമല്ല, പേപ്പർ പോലെ കത്തും.നബാർഡിന്റെ ഉടമസ്ഥതയിലുള്ള എ.എഫ്.സി ഇന്ത്യ പോലുള്ള സ്ഥാപനങ്ങൾ സൊസൈറ്റിയെ എംപാനൽ ചെയ്തിട്ടുണ്ട്. പുതുവർഷത്തിൽ ഉയരങ്ങളിലേക്കുളള കുതിപ്പിലാണ് കൈരളി. നാടിനേയും അടിസ്ഥാന ജനവിഭാഗങ്ങളേയും ചേർത്തുപിടിച്ചുകൊണ്ട്...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |