
കൊച്ചി: അമേരിക്കയുമായുള്ള വ്യാപാര കരാര്‍ കേരളത്തിലെ പ്രധാന കയറ്റുമതി മേഖലകള്‍ക്കെല്ലാം വിപുലമായ അവസരങ്ങള്‍ തുറന്നിടും. കേരളത്തിന്റെ തനത് ഉത്പന്നങ്ങളായ സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, അനുബന്ധ ഉത്പന്നങ്ങള്‍, തേങ്ങ, വെളിച്ചെണ്ണ, കൊപ്ര, അടയ്ക്ക, കശുഅണ്ടി, പച്ചക്കറികള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ അമേരിക്ക പൂര്‍ണമായും ഒഴിവാക്കിയതോടെ വലിയ സാദ്ധ്യതകളാണ് കയറ്റുമതി മേഖലയ്ക്ക് ലഭിക്കുന്നത്. സമുദ്രോത്പന്നങ്ങള്‍, കയര്‍ തുടങ്ങിയ മേഖലകളിലെ തീരുവ 50ല്‍ നിന്ന് 18 ശതമാനമായി കുറയുന്നതും വന്‍ നേട്ടമാകും.
വാഴപ്പഴം, പൈനാപ്പിള്‍, മാമ്പഴം, പേരയ്ക്ക, കീവി, അവക്കാഡോ, ധാന്യങ്ങള്‍, ബാര്‍ലി, ബേക്കറി ഉത്പന്നങ്ങള്‍, കൊക്കോ എന്നിവയ്ക്കും പൂജ്യം തീരുവയാണ് യു.എസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കാര്‍ഷിക, കൈത്തറി, കരകൗശല മേഖലകള്‍ എന്നിവയെ ബാധിക്കാത്ത തരത്തിലാണ് കരാര്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.
കാര്‍ഷിക, പരമ്പരാഗത മേഖലകള്‍ കുതിക്കും
കാര്‍ഷിക കേരളത്തിന് കൈനിറയെ പണം നേടാനുള്ള അവസരമാണ് അമേരിക്കന്‍ വിപണിയില്‍ തുറന്നുകിട്ടുന്നത്. സംസ്ഥാനത്തെ പ്രധാന കാര്‍ഷിക വിളകളായ സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, പൈനാപ്പിള്‍, മാമ്പഴം, തേങ്ങ, കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ കയറ്റുമതി ഗണ്യമായി ഉയരാന്‍ കരാര്‍ വഴിതുറക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയില്‍ നിന്ന് കൂടുതല്‍ വ്യാപാര കരാറുകള്‍ ലഭിക്കുമെന്നാണ് കയറ്റുമതിക്കാരുടെ പ്രതീക്ഷ. കൊച്ചി തുറമുഖത്തില്‍ നിന്ന് പോകുന്ന മൊത്തം ഉത്പന്നങ്ങളില്‍ 12 ശതമാനം ചരക്കുകള്‍ അമേരിക്കയിലേക്കാണ്. ഇതില്‍ 46 ശതമാനം കശുഅണ്ടിയും 37 ശതമാനം കയര്‍ ഉത്പന്നങ്ങളുമാണ്.
അമേരിക്കന്‍ വിപണിയിലെത്തുന്ന കേരള ഉത്പന്നങ്ങള്‍
കൊഞ്ച് അടക്കമുള്ള സമുദ്രോത്പന്നങ്ങള്‍
കുരുമുളക്, കാപ്പി, ഏലം, ഇഞ്ചി, കശുഅണ്ടി
കയറ്റുപായകള്‍, കയര്‍ ചവിട്ടികള്‍
റബര്‍, പ്‌ളാസ്റ്റിക് ഉത്പന്നങ്ങള്‍
കേരളത്തിന്റെ യു.എസ് കയറ്റുമതി മൂല്യം -4,500 കോടി രൂപ
സമുദ്രോത്പന്നങ്ങളുടെ യു.എസ് വിപണി വിഹിതം - 27 ശതമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |