SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

'ആ നടിയുടെ കുടുംബ ജീവിതത്തെ ഉലച്ചു, അമ്മയുടെ ഭാരവാഹിയായ മറ്റൊരു നടി സ്റ്റേഷനിലെത്തി മാപ്പുപറഞ്ഞു'

Increase Font Size Decrease Font Size Print Page
amma

മലയാള സിനിമാ താരസംഘടനയായ അമ്മയ്ക്കുള്ളിൽ അടുത്തിടെയുണ്ടായ പ്രശ്നങ്ങൾ വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്‌റഫ്. അമ്മയുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും ഭാരവാഹികൾ തമ്മിലുള്ള വാക്പോരുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'രാഷ്ട്രീയമോ മതമോ നോക്കാതെ പ്രവർത്തിച്ചിരുന്ന മേഖലയായിരുന്നു മലയാള സിനിമ. എന്നാലിപ്പോൾ ചിലർ രാഷ്ട്രീയവും വർഗീയതയും കൊണ്ടുവരാനുള്ള കുൽസിതശ്രമങ്ങൾ നടത്തുകയാണ്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കുടുംബസംഗമം നടത്തുന്നതിനുള്ള പദ്ധതി മുന്നോട്ടുവച്ചു. ബിജെപിക്കാർ ഭാരവാഹിത്വം വഹിക്കുന്ന ഒരു ക്ഷേത്രത്തിന്റെ സ്‌പോൺസർഷിപ്പ് ശരിയായിട്ടുണ്ടെന്നും അവർ ഒരുകോടി രൂപ തരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നുമാണ് പ്രസിഡന്റ് പറഞ്ഞത്.

കഴിഞ്ഞ വർഷത്തെ കുടുംബസംഗമം സ്‌പോൺസർ ചെയ്തത് മൈജി ഉൾപ്പെടെയുള്ള ചില കമ്പനികളായിരുന്നു. ഒന്നരക്കോടി രൂപയാണ് അന്ന് ലഭി്ച്ചത്. ചെലവ് കഴിഞ്ഞുള്ള പണം അംഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സഞ്ജീവനി പദ്ധതിയിൽ നിക്ഷേപിച്ചു. അന്ന് പ്രസിഡന്റ് സ്ഥാനത്തിരുന്നത് മോഹൻലാലായിരുന്നു. ഇപ്പോൾ കൊണ്ടുവന്ന പദ്ധതിയിൽ പ്രശ്നമുണ്ടാകുമെന്ന് മനസിലായതോടെ ബോർഡ് അംഗങ്ങളായ ജോയ് മാത്യുവും അൻസിബ ഹസനും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. അതോടെ വോട്ടെടുപ്പ് നടത്തി. കൂടുതൽപേരും എതിർപ്പ് പ്രകടിപ്പിച്ചു. നിലവിൽ ഒരു തീരുമാനത്തിലും എത്തിയിട്ടില്ല. എന്നാൽ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ വേണ്ടി ചിലർ മോഹൻലാലിനെയും മമ്മൂട്ടിയെയും സമീപിച്ചു.മൈജിയുമായി സംസാരിക്കുകയാണെന്നാണ് മോഹൻലാൽ പറഞ്ഞത്. ക്ഷേത്രത്തിൽ നിന്ന് സംഭാവന കിട്ടുന്നതാണെങ്കിൽ വാങ്ങിക്കണമെന്നാണ് മമ്മൂട്ടി പറഞ്ഞത്.

അമ്മയുടെ തലപ്പത്ത് ഇരിക്കുന്നവരിൽ നിന്നാണ് ഞാൻ ഇക്കാര്യങ്ങൾ മനസിലാക്കിയത്. അമ്മയുടെ തലപ്പത്ത് സ്ത്രീകൾ വന്നപ്പോൾ ആദ്യം പണി കൊടുത്തതും ഒരു സ്ത്രീക്കിട്ടായിരുന്നു. അതിജീവിതയുടെ കേസിൽ വിധി വന്നദിവസം ഐഎഫ്എഫ്‌കെയുടെ പേരിൽ ആഘോഷവിരുന്നൊരുക്കി അമ്മ ആഘോഷിച്ചു. ഇതിനെതിരെ നടി മല്ലികാ സുകുമാരൻ രംഗത്തുവന്നിരുന്നു. മെമ്മറികാർഡിന്റെ വിഷയത്തിലും ദുരിതം അനുഭവിച്ചത് ഒരു സ്ത്രീയായിരുന്നു. മെമ്മറി കാർഡ് അന്തരിച്ച നടി കെപിഎസിലളിതയുടെ കൈയിലാണെന്നാണ് അവർ പറഞ്ഞത്.

അമ്മയുടെ ഉന്നതഭാരവാഹിത്വം വഹിക്കുന്ന രണ്ട് സ്ത്രീകൾ തമ്മിൽ ഒരു പ്രശ്നമുണ്ടായിരുന്നു. ആ പ്രശ്നം സംഘടനയിൽ ഒതുങ്ങാതെ പൊലീസ് സ്​റ്റേഷനിലെത്തി. അതിനെക്കുറിച്ചറിയണമെങ്കിൽ തൃപ്പൂണിത്തുറ ഹിൽപാലസ് വനിതാ പൊലീസ് സ്​റ്റേഷനിൽ അന്വേഷിച്ചാൽ മതി. അടുത്തിടെയാണ് സംഭവം നടന്നത്. ഒരുനടിയുടെ കുടുംബജീവിതത്തെ ഉലച്ച സംഭവമായതുകൊണ്ട് പറയുന്നില്ല. എന്നാൽ ഒരു കാര്യം വ്യക്തമാക്കാം ഭാരവാഹിത്വം വഹിക്കുന്ന ഒരു സ്ത്രീ മറ്റൊരു ഭാരവാഹിത്വം വഹിക്കുന്ന സ്ത്രീക്കിട്ട് വെച്ച ആറ്റം ബോംബാണത്. അവസാനം പാരപണിത ഭാരവാഹിക്ക് പൊലീസ് സ്റ്റേഷനിൽ എത്തി മാപ്പുപറഞ്ഞ് തടിയൂരണ്ടി വന്നു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.

TAGS: ALEPPEY ASHRAF, FILM, AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY