
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിക്കായുള്ള പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ. സമയവും ചെലവും കുറഞ്ഞ പുതിയ മോഡലാണിതെന്നാണ് ശ്രീധരൻ വ്യക്തമാക്കുന്നത്. തിരുവനന്തപുരം - കണ്ണൂർ റൂട്ടിൽ പത്തനംതിട്ടയെയും മലപ്പുറത്തെയും ഉൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂർ 20 മിനിട്ടിൽ ലക്ഷ്യത്തിലെത്തുമെന്നാണ് പുതിയ ഡിസൈനിൽ ഇ ശ്രീധരൻ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് പത്തരയ്ക്ക് പൊന്നാനിയിലെ ഡിഎംആർസി ഓഫീസ് പുതിയ ഡിസൈൻ പുറത്തുവിടും.
പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 54000 കോടി രൂപയാണ്. എ സി ചെയർ കാറിന്റെ നിരക്കിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. പുതിയ ഡിസൈനിൽ തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് കുറയുമെന്നാണ് വിലയിരുത്തൽ. സിൽവർ ലൈൻ, ആർആർടിഎസ് എന്നിവയേക്കാൾ ചെലവ് കുറവായിരിക്കും പുതിയ പദ്ധതിക്കെന്ന് ശ്രീധരൻ പറയുന്നു. സ്ഥലമേറ്റെടുപ്പും കുറവായിരിക്കും. പുതുക്കിയ ഡിസൈൻ ഉടൻ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് ശ്രീധരൻ അറിയിച്ചു.
ഈ മാസമാദ്യമാണ് അതിവേഗ റെയിൽ പദ്ധതിക്കായി ഇ ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നത്. ഏപ്രിലോടെ ഫീൽഡ് വർക്ക് ആരംഭിച്ച് ജൂൺ ഒന്നോടെ പദ്ധതി പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു. കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളം അതിവേഗ റെയിൽപ്പാത (ആർ.ആർ.ടി.എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും ബജ്‌ഡറ്റ് പ്രഖ്യാപനത്തിൽ നിരാശയായിരുന്നു ഫലം. ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |