
കണ്ണൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയെ വീണ്ടും മത്സരിപ്പിക്കുന്നതിൽ തുടരുന്ന അനിശ്ചിതത്വം സി.പി.എം അണികളിൽ അസംതൃപ്തിക്ക് ഇടയാക്കുന്നു. അഞ്ചു തവണ മത്സരിച്ച ശൈലജയ്ക്ക് ഇനി സീറ്റ് നൽകേണ്ടെന്ന വാദം കണ്ണൂർ ജില്ലയിലെ ചില നേതാക്കൾ ഉയർത്തുന്നുവെന്ന പ്രചാരണം ശക്തമാണ്.
മത്സരിപ്പിച്ചാലും മട്ടന്നൂർ നൽകാതെ ജയസാദ്ധ്യത കുറഞ്ഞ സീറ്റിലേക്ക് മാറ്റിയേക്കുമെന്നും കേൾക്കുന്നു. എന്നാൽ, മട്ടന്നൂരല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ ശൈലജ തയ്യാറാവില്ലെന്നാണ് അവരുമായി അടുപ്പമുള്ളവർ പറയുന്നത്. ഇക്കാര്യം ശൈലജ പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും സൂചനയുണ്ട്.
പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായതിനാൽ അന്തിമ തീരുമാനം അവിടെയാണ് എടുക്കേണ്ടത്. എന്നാൽ, സംസ്ഥാന ഘടകത്തിന് അഭിപ്രായം പറയാം. കേരളത്തിൽ മത്സരിക്കുന്ന കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെ കാര്യം സംസ്ഥാനത്ത് ചർച്ച ചെയ്യുമെന്നാണ് ജനറൽ സെക്രട്ടറി എം.എ.ബേബി ഇന്നലെ വാർത്താലേഖകരോട് പറഞ്ഞത്.
മട്ടന്നൂർ, തളിപ്പറമ്പ്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങൾ മാത്രമേ ശൈലജയ്ക്ക് സ്വീകാര്യമാകൂ എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടതിനാൽ വടകരയിൽ മത്സരിച്ച ശൈലജ ഷാഫി പറമ്പിലിനോട് 1,14,506 വോട്ടിന് പരാജയപ്പെട്ടിരുന്നു. എങ്കിലും ശൈലജയുടെ ജനകീയ പ്രതിച്ഛായ ഒട്ടും കുറഞ്ഞിട്ടില്ലെന്ന ബോദ്ധ്യം പാർട്ടി നേതൃത്വത്തിനുണ്ട്. സർവേകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശൈലജയുടെ പേരും നിർദ്ദേശിക്കപ്പെടുന്നുണ്ട്.
മട്ടന്നൂരിൽ സനോജിന്റെ പേര്‍
60,963 വോട്ടിന്റെ ഐതിഹാസിക ഭൂരിപക്ഷത്തിൽ മട്ടന്നൂരിൽ ജയിച്ചിട്ടും 2021ൽ മന്ത്രിസഭയിൽ നിന്ന് മാറ്റിനിറുത്തപ്പെട്ട ശൈലജയ്ക്ക് ഇത്തവണ സ്ഥാനാർത്ഥിത്വം തന്നെ നിഷേധിക്കപ്പെടുമോ എന്ന ചർച്ചകൾ വ്യാപകമാകുന്നുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് തയ്യാറാക്കിയ സാദ്ധ്യതാ പട്ടികയിൽ ശൈലജയുടെ പേര്‍ ഔപചാരികമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ചർച്ചയിൽ ഗൗരവമായി പരിഗണിക്കപ്പെട്ടില്ല. മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന്റെ പേര്‍ ഉൾപ്പെടുത്തിയതാണ് ശ്രദ്ധേയം. യുവനേതൃത്വ പ്രാതിനിദ്ധ്യം എന്ന വാദം ഉന്നയിച്ച് അഞ്ചുതവണ മത്സരിച്ച ശൈലജയെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |