
വാഷിംഗ്‌ടൺ: ഇറാനെതിരായ ആക്രമണം നാലാഴ്‌ച വരെ നീണ്ടേക്കാം എന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ-ഇസ്രയേൽ,അമേരിക്ക സംഘർഷം ആരംഭിച്ചശേഷം ഇതാദ്യമായി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഇതൊരു നാലാഴ്‌ച നീളുന്ന പ്രക്രിയയാണ്. ഇറാനൊരു വലിയ രാജ്യമാണ്. നാലാഴ്‌ചയോ അതിൽ കുറവോ സമയമെടുത്തേക്കാം. നാലാഴ്‌ച സമയമെടുക്കുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്.' ട്രംപ് പറഞ്ഞു.
അമേരിക്കൻ സൈനികർ മരിച്ചതിനെക്കുറിച്ച് ട്രംപിന്റെ സ്ഥിരീകരണമുണ്ട്. സൈനികരുടെ മരണത്തിൽ പ്രതികാരം ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 'അവരുടെ മരണത്തിൽ അമേരിക്ക പ്രതികാരം ചെയ്യും. തീവ്രവാദികൾക്ക് ഏറ്റവും വലിയ ശിക്ഷ നൽകും. അമേരിക്കൻ നാഗരികതയ്‌ക്ക് എതിരെ യുദ്ധം ചെയ്‌തവർക്ക് കഠിനമായ ശിക്ഷ നൽകും.' ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. പോരാട്ടം പൂർണതോതിൽ നടക്കുമെന്നും ലക്ഷ്യം കൈവരിക്കും വരെ അത് തുടരുമെന്നുമാണ് ട്രംപ് പറയുന്നത്.
സംഘർഷത്തിനിടെ അമേരിക്കൻ സൈനികർ മരിച്ചതായി ഞായറാഴ്‌ചയാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചത്. ഒരൊറ്റ രാഷ്‌ട്രമെന്ന നിലയിൽ അമേരിക്കയ്‌ക്കായി ജീവത്യാഗം ചെയ്‌തവരെ ഓർത്ത് ദുഃഖിക്കുന്നതായും അവർ ജീവൻ നൽകിയ ദൗത്യം തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി. വരുംദിവസങ്ങളിൽ കൂടുതൽ ജീവനുകൾ നഷ്‌ടമായേക്കാം എന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരുടെ പൂർണമായ തിരിച്ചുവരവിന് പ്രാർത്ഥിക്കുന്നെന്നും അവരുടെ കുടുംബത്തിന് നന്ദിയും സ്‌നേഹവും അറിയിക്കുന്നതായും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |