
ഓച്ചിറ: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഓടയ്ക്കായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഓച്ചിറ മേമന കണ്ടല്ലൂർ തെക്കതിൽ ഭാസ്കരൻ ആചാരിയുടെ മകൻ അജിയാണ് (50) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാത്രി 7 ഓടെ വീട്ടിൽ നിന്ന് മീൻ വാങ്ങാൻ പോയതായിരുന്നു അജി. തിരികെവരുന്ന വഴിയായിരുന്നു അപകടം. ഓടയിൽ പകുതിയോളം വെള്ളം കെട്ടിക്കിടന്നിരുന്നു. കുഴിയിലേക്ക് തെറിച്ചുവീണ അജിയുടെ ശരീരത്തിൽ ബൈക്ക് കുരുങ്ങിയ നിലയിലായിരുന്നു. നിർമ്മാണം നടക്കുന്നതിനാൽ അധികം യാത്രക്കാർ ഇതുവഴി സഞ്ചരിക്കാറില്ല.
ഇന്നലെ രാവിലെ ഏഴോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഉണ്ടായിരുന്നില്ല. ഓച്ചിറ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഇന്നലെ രാത്രി 7 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പങ്കജാക്ഷിയാണ് മാതാവ്. ഭാര്യ: രതി. ആദി ഏക മകനാണ്.
നഷ്ടപരിഹാരം നൽകണം
ദേശീയപാത അധികൃതരുടെ അനാസ്ഥയെ തുടർന്ന് ജീവൻ നഷ്ടമായ അജിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സി.ആർ.മഹേഷ് എം.എൽ.എ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കത്തുനൽകി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |