
തിരുവനന്തപുരം : പണിതീരാത്ത് വീട്ടിലിരുന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ട് സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് നരുവാമൂട് സ്വദേശി എസ്. ശ്രീജ. ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ 57ാം റാങ്ക് നേടിയാണ് ഈ മിടുമിടുക്കി നാടിന് അഭിമാനമായത്. കുടുംബം പുലർത്താൻ കൂലിപ്പണിക്ക് പോയിരുന്നഅച്ഛൻ ജയകുമാറും അമ്മ ഷീജകുമാരിയും മകളുടെ പഠനത്തിന് എല്ലാ പിന്തുണയും നൽകിയിരുന്നു. മകളുടെ പഠനത്തിനായി കെട്ടുതാലി വരെ അമ്മ പണയപ്പെടുത്തിയിട്ടുണ്ട്. സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിലാണ് ശ്രീജ 57ാം റാങ്ക് നേടിയത്.
വീട്ടിലെ ചുമരിലെ വിഷൻ ബോർഡിൽ എഴുതിയ ആഗ്രഹങ്ങളുടെ കുഞ്ഞുപേപ്പറിൽ ശ്രീജ ഐഎഫ്എസ് എന്ന് കുറിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) എന്ന് ശ്രീജ പറയുന്നു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 2024 മേയ് മുതൽ സിവിൽ സർവീസ് ലക്ഷ്യമിട്ട് പഠനം തുടങ്ങിയരുന്നു. മകളുടെ പഠനം മുടങ്ങാതിരിക്കാൻ നിർമ്മാണത്തൊഴിലാളിയായ ജയകുമാർ എന്തുജോലിയും ചെയ്തിരുന്നു. കീലോമീറ്ററുകൾ അകലെയുള്ള ആറ്റിങ്ങൽവരെ സൈക്കിളിൽ കൂലിപ്പണിക്ക് പോയിട്ടുണ്ട്. മകളുടെ പഠനത്തിനായി ഉണ്ടായിരുന്ന സ്വർണമൊക്കെ ഷീജകുമാരി പണയംവച്ചു. കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്തു. പലിശയ്ക്കും കടമെടുത്തു. .
മകളുടെ പരിശ്രമം വിജയിക്കുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പായിരുന്നു. അതിനാൽ വാശിയോടെ പഠിച്ചു. ഇന്ന് റാങ്ക് പട്ടിക പുറത്തുവന്നപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |