
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്രം ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഉപദേശക സമിതി നടത്തിയ 20 ലക്ഷത്തോളം രൂപയുടെ ബാങ്കിടപാടുകൾ ദേവസ്വം ബോർഡ് അറിയാതെയെന്ന് സൂചന. ഉപദേശക സമിതിയാണ് പണം പിരിച്ചതും ചെലവുകൾ നടത്തുന്നതും. സമിതിയുടെ ട്രഷറർ ദേവസ്വം ഓഫീസറാണ്. ബൈലോ പ്രകാരം സെക്രട്ടറിയുടെ ഒപ്പ് നിർബന്ധമാണ്. രണ്ടാമത്തെ ഒപ്പ് പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ മതിയാകും. എന്നാൽ ഉത്രം ഉത്സവവുമായി ബന്ധപ്പെട്ട് നൽകിയ ചെക്കുകളിൽ ട്രഷറർ ഒപ്പുവച്ചിട്ടില്ല. പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട ചെക്കുകളാണ് നൽകിയത്. കാനറ ബാങ്ക് തൃപ്പൂണിത്തുറ ശാഖയിലാണ് സമിതിക്ക് അക്കൗണ്ട്. ഉത്രം ഉത്സവം മാർച്ച് നാലാം തിയതിയായിരുന്നു. ഫെബ്രുവരി 28 മുതൽ ക്ഷേത്രത്തിൽ വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. ഉത്സവത്തിന്റെ ഒരു കണക്കുകളും ദേവസ്വത്തിന് മുന്നിൽ ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.
ഉത്രം സദ്യയിൽ ആചാരലംഘനമെന്ന്
ക്ഷേത്രത്തിലെ ഉത്രം ഉത്സവസദ്യയ്ക്കിടെ ആചാരലംഘനം ഉണ്ടായെന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ ദേവസ്വം ഓഫീസർക്ക് പരാതി നൽകി. അന്യമതസ്ഥരെ ഉപദേശക സമിതി ഓഫീസിൽ വിളിച്ചിരുത്തി പ്രത്യേകം സദ്യ നൽകിയതിലൂടെ ക്ഷേത്രാചാരങ്ങൾ കളങ്കപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി അനീഷ് ചന്ദ്രൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എം.എസ്.വിനോദ് കുമാർ, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, ബി.ജെ.പി കൗൺസിലർ ഡെയ്സൺ പി.ആർ എന്നിവരും ദേവസ്വം ഓഫീസറെ പ്രതിഷേധം അറിയിച്ചു. തൃപ്പൂണിത്തുറ മാർക്കറ്റ് ജുമാ മസ്ജിദിലെ പുരോഹിതനെയാണ് ഉത്രം സദ്യ നടക്കുന്ന ഊട്ടുപുര ഹാളിലേക്ക് ഉപദേശക സമിതി ഭാരവാഹികൾ ക്ഷണിച്ച് വരുത്തിയത്.
ഉത്രം ഉത്സവത്തിന്റെ ഭാഗമായ സദ്യയ്ക്കിടെ അന്യമത പുരോഹിതനെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയല്ല. ഇക്കാര്യത്തിൽ തുടർനടപടികൾ തന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കും.
- രഘുരാമൻ
ദേവസ്വം ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |