
കൊച്ചി: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടമായ ഒൻപതു വയസുള്ള ബാലികയ്ക്ക് 21 വയസുവരെ സൗജന്യ വിദ്യാഭ്യാസവും തുടർചികിത്സയും ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.കുട്ടിയുടെ വൈകല്യം ഭാവിയിൽ ജോലി ലഭിക്കുന്നതിന് തടസമാകരുതെന്നും വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് പാലക്കാട് പല്ലശന സ്വദേശിയായ വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയത്.
കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റതിന് ചികിത്സ തേടിയാണ്
പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. രക്തമൊലിക്കുന്ന മുറിവിന് മുകളിൽ പ്ലാസ്റ്ററിട്ടു വിട്ടു. ക്രമേണ പഴുപ്പ് വ്യാപിക്കുകയായിരുന്നു.
ചികിത്സയിൽ പിഴവുണ്ടായെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് നിർദ്ദേശം.തൃശൂർ സ്വദേശി പി.ഡി. ജോസഫ് നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഡോ. സർഫറാസിനെ തിരിച്ചെടുക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടെങ്കിലും ഇതിനെതിരെ അപ്പീൽ നൽകും. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ നടപടി സ്റ്റേറ്റ് അപ്പക്സ് കമ്മിറ്റിയുടെ തീരുമാനത്തിന് വിടും. ആരോഗ്യവകുപ്പ് ഡയറക്ടർ കൺവീനറായ സമിതിയാണ് പരിശോധിക്കുകയെന്നും അറിയിച്ചു.
ഉത്തരവാദികളായ ജീവനക്കാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരൻ നൽകിയ പരാതിയിൽ വിജിലൻസ് ഡയറക്ടർ അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കാൻ കോടതി നിർദ്ദേശിച്ചു.
'കുട്ടികളുടെ ശരീരത്തിലെ ഒടിവുകൾ ചികിത്സിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. രാജ്യത്തിന്റെ സമ്പത്തായ കുട്ടികളുടെ കാര്യത്തിൽ കരുതൽ വേണം".
-ഹൈക്കോടതി
ചിറകരിഞ്ഞിട്ടും തളരാതെ സ്കൂളിൽ
കൊല്ലങ്കോട്: നഷ്ടപ്പെട്ട വലതു കൈ കരുത്താക്കി ഒൻപത് വയസുകാരി വിനോദിനി അഞ്ചര മാസങ്ങൾക്ക് ശേഷം പല്ലശന ഒഴിവുപാറ എ.എൽ.പി സ്കൂളിലെത്തി.കൂട്ടുകാരെ കണ്ടതോടെ സന്തോഷം മുഖത്ത് അലയടിച്ചു.
അമ്മ പ്രസീതയ്ക്കും അമ്മൂമ്മ ഓമനയ്ക്കും ഒപ്പം എത്തിയ വിനാേദിനിയെപൂക്കളും മധുരവും നൽകി അദ്ധ്യാപകരും കൂട്ടുകാരും സ്വീകരിച്ചു. കെ.ബാബു എം.എൽ.എ പൊന്നായടയണിയിച്ചു. ഭാവിയിൽ നല്ല ഡോക്ടറാവണമെന്ന ആഗ്രഹം വിനോദിനി പങ്കുവച്ചു. ഇടതു കൈകൊണ്ട് എഴുതി പഠിച്ചത് ഇപ്പോൾ അനുഗ്രഹമായി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇടപെട്ടാണ് ഒരു മാസം മുൻപ് കൃത്രിമ കൈ വച്ചത്. നിർമ്മാണത്തൊഴിലാളിയായ വിനോദിന്റെയും പ്രസീതയുടെയും മകളാണ്. പല്ലാവൂരിൽ കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ വാങ്ങിനൽകിയ അഞ്ചു സെന്റ് സ്ഥലത്ത് മറ്റൊരു സദ്ധദ്ധ സംഘടന വീട് നിർമ്മിച്ചു നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
കൈ നഷ്ടപ്പെടാൻ കാരണമായവരെ സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. മകൾക്ക് നീതിലഭിക്കാൻ മുന്നോട്ടുപോവാനാണ് തീരുമാനം. ഇനി ഒരാൾക്കും ഇതുപോലെ ഒരു അവസ്ഥ വരരുത്.
- അമ്മ പ്രസീത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |