
തിരുവനന്തപുരം: മന്ത്രി ഗണേശിൽ നിന്ന് ഉപദ്രവവും അപമാനവും നേരത്തെ തുടങ്ങിയതാണെന്നും വർഷങ്ങളായി സഹിക്കുകയായിരുന്നെന്നും ഭാര്യ ബിന്ദു വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ മകളോട് വിവരങ്ങളെല്ലാം പറഞ്ഞിരുന്നു. 2019 മുതൽ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ട്. മന്ത്രിയായതിനുശേഷം നിരവധി സ്ത്രീകളുടെ പേരിൽ വഴക്കുണ്ടായിട്ടുണ്ട്. നിരവധി തവണ ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നെങ്കിലും മന്ത്രി മാപ്പ് പറയാൻ പോലും തയ്യാറായിട്ടില്ല.
മുൻപും ഉപദ്രവിച്ചിട്ടുണ്ട്. രണ്ട് മാസമായി അകന്നാണ് കഴിയുന്നത്. പല സ്ത്രീകളുമായും ബന്ധമുണ്ടെന്ന് പറഞ്ഞപ്പോൾ തനിക്ക് സംശയരോഗമെന്ന് പ്രചരിപ്പിച്ചു. രണ്ട് മാസമായി ഫോണിൽ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 2019ൽ സമാനമായ പ്രശ്നമുണ്ടായപ്പൾ നാല് മാസം മാറിത്താമസിച്ചു.
അന്നും ശ്രീലേഖ വിഷയത്തിൽ ഇടപെട്ടിരുന്നു. പലകാര്യങ്ങളും ചോദ്യംചെയ്യുന്നതിനാൽ ഗണേശിന് തന്നോട് ദേഷ്യമായിരുന്നു. വർഷങ്ങളായി എല്ലാം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു. പത്തനാപുരത്തും മറ്റ് സ്ഥലങ്ങളിലും പല സ്ത്രീകൾ വരുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 5000 പ്രണയമുണ്ടെന്ന മന്ത്രിയുടെ പ്രതികരണം വേദനിപ്പിക്കുന്നതാണ്. ഇക്കാര്യത്തിൽ നിയമനടപടികൾക്ക് താത്പര്യമില്ല. തന്റെ കൈയിൽ 'ചൈൽഡ് ഒഫ് ജീസസ്' എന്ന് പച്ചകുത്തിയിട്ടുണ്ട്. ബൈബിളിലെ വിശ്വാസമനുസരിച്ച് വിശ്വാസികൾക്കിടയിൽ നിയമപരമായ കേസുകൾക്ക് പ്രസക്തിയില്ല. ആർക്കെതിരെയും കേസ് കൊടുക്കാൻ താല്പര്യമില്ല. ദൈവം തനിക്കായി എന്ത് നിശ്ചയിച്ചിട്ടുണ്ടോ അത് സംഭവിക്കുമെന്ന് കരുതുന്നു.
പൊലീസ് അന്വേഷണം
ബിന്ദുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും അവർക്ക് സംരക്ഷണം നൽകുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ചും ഉന്നതതല അന്വേഷണം തുടങ്ങി. ഇന്റലിജൻസ് വിഭാഗം സർക്കാരിനും പൊലീസ് മേധാവിക്കും വിശദമായ റിപ്പോർട്ട് നൽകി. പിങ്ക് പൊലീസെത്തിയപ്പോൾ ഇത്രയും വിവരങ്ങൾ ബിന്ദു പറഞ്ഞിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. അതാണ് കുടുംബപ്രശ്നമെന്ന നിഗമനത്തിലെത്താൻ കാരണം. പൊലീസ് വീഴ്ചയിൽ കേസെടുക്കണമെന്നും ബിന്ദു 112ൽ വിളിച്ചറിയിച്ച പരാതിയിൽ തുടർനടപടി വേണമെന്നും ആവശ്യപ്പെട്ട് കെ.എസ്‍.യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ ഡിജിപി പരാതി നൽകിയിട്ടുണ്ട്.
കോൾ വന്നത് പൊലീസ്
ആസ്ഥാനത്തേക്ക്
ബിന്ദുവിന്റെ 112ലേക്കുള്ള കോളെത്തിയത് പൊലീസ് ആസ്ഥാനത്തെ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിലേക്കാണ് (ഇ.ആർ.എസ്.എസ്). ഇവിടെ കോളെടുത്ത് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് വാളകത്തിനടുത്തുണ്ടായിരുന്ന പിങ്ക് പൊലീസ് വാഹനത്തിലേക്ക് വിവരം കൈമാറിയത്. 112ലേക്കുള്ള വിളികൾ, സഹായമാവശ്യമുള്ളയാളുടെ സമീപത്തെ സ്റ്റേഷനുകളിലേക്കോ കൺട്രോൾ റൂം വാഹനത്തിലേക്കോ കൈമാറുകയാണ് പതിവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |