
തിരുവനന്തപുരം: മന്ത്രി ഗണേശ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ അദ്ദേഹത്തിന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കും. ഇന്ന് മന്ത്രിസഭാ യോഗം നടക്കാനിരിക്കെ, ഏതു സമയവും രാജി ഉണ്ടായാൽ അതിശയിക്കാനില്ല. പത്തനാപുരത്ത് മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വന്നേക്കാം.
വികസന നേട്ടങ്ങളും സ്ത്രീ സുരക്ഷയുമൊക്കെ പറഞ്ഞ് ജനത്തെ സമീപിക്കാനൊരുങ്ങുന്ന ഇടതു മുന്നണിക്ക് പുതിയ വിവാദം കനത്ത തിരിച്ചടിയായി .സംരക്ഷിക്കാൻ ശ്രമിച്ചാൽ അപഹാസ്യരാകുമെന്ന വിലയിരുത്തലിലാണ് ഘടക കക്ഷി നേതാക്കളിൽ പലരും. ചിലർ സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് സി.പി.എമ്മിലും ഈ അഭിപ്രായത്തിനാണ് മുൻതൂക്കം.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും നടി കേസിലും 'അവൾക്കൊപ്പം' നിന്ന സർക്കാർ ഗണേശ്കുമാർ കാരണം ഊരാകുടുക്കിൽപെട്ടഅവസ്ഥയിലാണ്. തിരഞ്ഞെടുപ്പ് അടുക്കെ സ്ത്രീ സുരക്ഷയുടെ പേരിൽ വൻ പ്രചാരണമാണ് സർക്കാർ നടത്തിവരുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന സർക്കാർ പരസ്യത്തിൽ മോഡലായെത്തിയത് ആക്രമിക്കപ്പെട്ട നടിയായിരുന്നു.
ഇന്ന് മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ ഭാഗം ന്യായീകരിക്കാൻ ഗണേശ്‌കുമാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. മറ്റ് കക്ഷി നേതാക്കളേയും ബന്ധപ്പെടുന്നുണ്ട്. എൻ.എസ്.എസുമായി സർക്കാരിനെ അടുപ്പിച്ച ഗണേശ്കുമാറിനെ കൈവിടാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. എന്നാൽ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ മകളെയും ധരിപ്പിച്ചുവെന്ന് ബിന്ദു മേനോൻ വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ കഴിയുമെന്ന് തോന്നുന്നില്ല.രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖർ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
ആദ്യഭാര്യ യാമിനി തങ്കച്ചി നൽകിയ പരാതിയിലാണ് യു.ഡി.എഫ് മന്ത്രിസഭയിൽ നിന്നും ഗണേശിന് പുറത്തു പോകേണ്ടി വന്നത്. രണ്ടാമത്തെ ഭാര്യ ബിന്ദു മേനോനും അതേ പരാതി ഉന്നയിച്ചിരിക്കുകയാണ്. ബിന്ദുമേനോൻ ന്യൂസ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങൾ കേട്ട് കേരളം ഞെട്ടി.
ഗണേശന്റെ വാളകത്തെ വസതിയിലേക്ക് ഇന്നലെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ മാർച്ചും നടത്തി.
സോളാർ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ മുൻനിറുത്തി യു.ഡി.എഫ് നേതാക്കളെ സദാചാര വിരുദ്ധന്മാരെന്നു മുദ്രകുത്തിയാണ് 2016ൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് ഉമ്മൻചാണ്ടിയെ പോലും ആരോപണ മുനയിൽ നിറുത്തിയതിനു പിന്നിൽ ഗണേശ്‌കുമാറിയിരുന്നുവെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു.അടുത്തിടെ ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട് ഗണേശ് കുമാർ നടത്തിയ ചില പരാമർശങ്ങൾ ഏറെ വിവാദത്തിനിടയാക്കിയിരുന്നു.ഉമ്മൻചാണ്ടിയുടെ കുടുംബവും അതിൽ പ്രതികരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |