
കൊച്ചി: വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചത് പരിഗണിക്കാതെ 2024-25 ലെ മാനദണ്ഡ
പ്രകാരം 2025-26ലും ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരെ പുന:ക്രമീകരിച്ചത് നിരവധി തസ്‌തികകളും ബാച്ചുകളും നഷ്‌ടപ്പെടാൻ ഇടയാക്കുമെന്ന് ആശങ്ക. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ സ്‌കൂളുകളിൽ സ്ഥിരം അദ്ധ്യാപകരില്ലാതാകുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കും.
പൊതുവിദ്യാഭ്യാസ സെക്രട്ടറി ഈ മാസം അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദോഷകരമാണെന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നു.
2024-25ൽ തസ്തികകൾ റദ്ദാക്കപ്പെട്ട പല സർക്കാർ സ്‌കൂളുകളിലും 2025-26ൽ ബാച്ച് നിലനിറുത്താൻ ആവശ്യമായതിൽ കൂടുതൽ വിദ്യാർത്ഥികളുണ്ട്. ഇതനുസരിച്ചല്ല തസ്‌തിക നിർണയിച്ചത്. ഒരു വർഷത്തെ എണ്ണം ആധാരമാക്കി തസ്തികകളും ബാച്ചും റദ്ദാക്കുന്നത് അശാസ്ത്രീയമാണെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ
ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് പറഞ്ഞു..ആദ്യഘട്ട നിർണയത്തിൽ ചില സ്‌കൂളുകളിൽ തസ്തിക നഷ്ടമായതായി തെറ്റായി രേഖപ്പെടുത്തിയിരുന്നു. പുന:പരിശോധനയിൽ തസ്‌തിക നിലനിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഉത്തരവിൽ ഇത്തരം തസ്തികകൾ റദ്ദാക്കിയത് സ്‌കൂൾ അധികൃതരെ ആശങ്കയിലാക്കി.
.അദ്ധ്യാപകരില്ലാതെ
കുട്ടികൾ വലയും
തസ്തിക നഷ്ടമായ സ്‌കൂളുകൾ വിദൂര, ഹൈറേഞ്ച് മേഖലകളിലാണ്. ഇടുക്കിയിലെ ദേവികുളം, കോട്ടയത്തെ ഇടക്കോലി, പത്തനംതിട്ടയിലെ കിസുമം, ആലപ്പുഴയിലെ കുടശനാട് എന്നിവ ഉദാഹരണം. സമീപമേഖലയിൽ പഠനസൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങളാണിവ. ഇത്തരം സ്‌കൂളുകളിലെ സ്ഥിരംതസ്തിക ഇല്ലാതാകുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കും.
മൂന്നു വിഷയങ്ങളിൽ അദ്ധ്യാപകരെ നിലനിറുത്താൻ വേണ്ടത്ര കുട്ടികളുള്ള ഇടക്കോലി സ്‌കൂളിൽ രണ്ടു തസ്‌തികളിൽ തരംതാഴ്‌ത്താനും ഉത്തരവുണ്ട്. ഇതിനെതിരെ മേലധികാരികൾക്ക് പ്രിൻസിപ്പൽ അപേക്ഷ നൽകിയിട്ടുണ്ട്.
അശാസ്ത്രീയ നിർണയം മൂലം തസ്തികകൾ ഇല്ലാതാവുമ്പോൾ അദ്ധ്യാപകർ വിദൂരസ്ഥലങ്ങളിലേക്ക് മാറ്റപ്പെടും. പ്രധാന വിഷയങ്ങൾക്കും ദിവസവേതന അദ്ധ്യാപകരെ ആശ്രയിക്കേണ്ടിവരും. ഒറ്റപ്പെട്ട മേഖലകളിൽ ദിവസവേതന അദ്ധ്യാപകരെ ലഭിക്കാത്ത അവസ്ഥയുള്ളത് വിദ്യാർത്ഥികൾക്ക് വിനയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |