
തൃശൂർ: നാട്ടിക എംഎൽഎ സിസി മുകുന്ദനെ സിപിഐ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ എംഎൽഎ നിരന്തരം നടത്തുന്നതിന്റെ വെളിച്ചത്തിൽ നടപടിയെടുക്കാൻ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി മണ്ഡലം കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു തുടർന്നാണ് അച്ചടക്ക നടപടി. നാട്ടികയിൽ സീറ്റ് നിഷേധിച്ചതോടെയാണ് എംഎൽഎ പാർട്ടിയുമായി തെറ്റിയത്. തുടർന്ന് പാർട്ടിയിൽ നിന്നും രാജിവയ്‌ക്കുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
പുറത്താക്കൽ നടപടിയിൽ സി സി മുകുന്ദൻ പ്രതികരിച്ചിരുന്നു. പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമോ ഭയമോ ഇല്ലെന്ന് എംഎൽഎ പറഞ്ഞു. തന്റെ പ്രതിഷേധം അറിയിക്കാനാണ് മത്സരിക്കുന്നതെന്നും മാദ്ധ്യമങ്ങളോട് അദ്ദേഹം അറിയിച്ചു. തന്നെ ദ്രോഹിച്ചവരെക്കുറിച്ച് വരുംദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിലൂടെയും ജനങ്ങളോടും തുറന്നുപറയും. ബിജെപിയുടെയോ കോൺഗ്രസിന്റെയോ അടക്കം എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് നാട്ടിക സീറ്റ് പേയ്‌മെന്റ് സീറ്റാണെന്ന് ആരോപിച്ച് അദ്ദേഹം സി.പി.ഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. 'നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അറിയിച്ചു. വേണ്ടിവന്നാൽ എം.എൽ.എ സ്ഥാനവും രാജിവയ്ക്കും. കോൺഗ്രസ് നേതാക്കൾ പിന്തുണയറിയിച്ചിട്ടുണ്ട്. പാർട്ടി പിന്നിൽ നിന്ന് കുത്തി. എന്നെ മാറ്റി ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതഷേധിച്ചാണ് രാജി' എന്നും എംഎൽഎ വ്യക്തമാക്കി.
കുറച്ചുനാളായി പാർട്ടിയുമായി സ്വരച്ചേർച്ചയിലല്ല മുകുന്ദൻ. അദ്ദേഹത്തിന്റെ പി.എയുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളും വിവാദമായിരുന്നു. ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ജില്ലാസമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതോടെ ഒരുവട്ടം കൂടി മത്സരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ.
ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്നാണ് ഇക്കുറി സ്ഥാനാർത്ഥിത്വം നഷ്ടമായത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ മുകുന്ദനെ ബന്ധപ്പെട്ടിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ പിന്തുണ അറിയിച്ചു. മുകുന്ദനെ കൂടെകൂട്ടാനായാൽ നാട്ടിക പിടിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ബി.ജെ.പിയും മുകുന്ദനെ ബന്ധപ്പെടുന്നുണ്ട്.
നാട്ടിക മണ്ഡലം പേയ്‌മെന്റ് സീറ്റാണെന്നും ഗീതാഗോപിക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ട്. പാർട്ടിക്ക് പണം പിരിച്ചുനൽകാൻ തനിക്കാവില്ല. ഗീതാഗോപിക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണെന്നും സിസി മുകുന്ദൻ പറഞ്ഞിരുന്നു. 'ചേർപ്പ് മണ്ഡലം കമ്മിറ്റി എന്റെപേര് നിർദ്ദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. ഭൂരിഭാഗം എം.എൽ.എമാർക്കും സീറ്റ് നൽകി. എന്നെ ഒഴിവാക്കി.ഗീതാഗോപി മകൾക്ക് 225 പവൻ വിവാഹസമ്മാനമായി നൽകിയത് പണം പിരിച്ചാണ്. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചിരുന്നു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ല.' എന്നാണ് സിസി മുകുന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |