
തിരുവനന്തപുരം: 'രാജി അഭ്യൂഹം നിങ്ങൾക്കല്ലേ, എനിക്കും നാട്ടുകാർക്കും ഇല്ല"- മന്ത്രിസ്ഥാനം രാജിവക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ സ്വാഭാവിക ചോദ്യത്തിന് മന്ത്രി കെ.ബി. ഗണേശ്കുമാറിന്റെ പ്രതികരണം ഇങ്ങനെ.
ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ ഉയർത്തിയ വിവാദത്തിനിടെ നടന്ന കെ.എസ്.ആർ.ടി.സിയുടെ മെഡിക്കൽ സെന്റർ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗണേശ് കുമാർ.
മന്ത്രിസഭ യോഗത്തിനു ശേഷമാണ് മെഡിക്കൽ സെന്റർ ഉദ്ഘാടന സ്ഥലത്തേക്ക് ഗണേശ് എത്തിയത്.
ഉദ്ഘാടന പ്രസംഗത്തിൽ തനിക്കെതിരായ ആരോപണങ്ങളിൽ മന്ത്രി വികാരാധീനനായി. 'രാജി വയ്ക്കുമെന്നു കരുതി ആരും എന്റെ പിറകെ നടക്കേണ്ട. പിച്ചാത്തി തരാം, വേണമെങ്കിൽ മുറിച്ച് എന്റെ ചോര കുടിച്ചോ. മന്ത്രിസഭയ്ക്ക് ഇനി അഞ്ചോ ആറോ ദിവസമേയുള്ളൂ. പിന്നെ മന്ത്രിക്ക് വിലയില്ല. അതുകൊണ്ട് രാജിവയ്ക്കുമെന്ന സന്തോഷത്തിനു വേണ്ടി നടക്കേണ്ട. ഞാൻ മാദ്ധ്യമപ്രവർത്തകരോട് നന്നായി പെരുമാറി. പക്ഷേ, രണ്ടു ദിവസമായി നിങ്ങൾ മോശമായി പെരുമാറുന്നു. ഇതു പണ്ടും ചെയ്തിട്ടുണ്ട്. ഇനിയും
ചെയ്യുമെന്നറിയാം." ജീവനക്കാരെ മറന്ന് സർക്കാർ മുന്നോട്ടുപോകില്ല. മുഖ്യമന്ത്രി തൊഴിലാളികൾക്ക് വേണ്ടി പോരാടിയ ധീരസഖാവാണ്. 10000 കോടിരൂപയാണ് ഇടതു സർക്കാർ വന്നശേഷം കെ.എസ്.ആർ.ടി.സിക്ക് മുഖ്യമന്ത്രി അനുവദിച്ചത്-ഗണേശ് പറഞ്ഞു. കനത്ത പൊലീസ് സുരക്ഷയിൽ നടന്ന മെഡിക്കൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ മുദ്രാവാക്യം വിളികളോടെയായിരുന്നു ഗണേശിന് സ്വീകരണമൊരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |